ഓട്ടിസം ബാധിച്ച നിമിഷയെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല... ഹൃദയം നുറുങ്ങി അധ്യാപികയുടെ വാക്കുകൾ

ഓട്ടിസം ബാധിച്ച കുട്ടിയായതിനാല്‍ എല്ലാവര്‍ക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല..." അധ്യാപികയായ ഡോ. സ്വപ്‌നയ്‌ക്ക് നിമിഷയെ കുറിച്ച് ഇത്രയും പറഞ്ഞപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. ഓട്ടിസം ബാധിച്ച നിമിഷയ്ക്ക് വീട്ടുകാരും കൂട്ടുകാരും കണ്ണും കാതും കൂര്‍പ്പിച്ചു നല്‍കിയ കരുതല്‍ വെറുതേയായി.
ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായ സ്വപ്‌ന മൂന്നു വര്‍ഷമായി നിമിഷയെ പഠിപ്പിക്കുന്നുണ്ട്. ആരോടും അങ്ങോട്ടുപോയി സംസാരിക്കുന്ന പതിവില്ല. അധികം ബഹളങ്ങളില്ലാതെ ഒരിടത്ത് ഒതുങ്ങിയിരിക്കും.
എന്നാല്‍, കൂട്ടുകാരുമായി ആഴത്തിലുള്ള സൗഹൃദമുണ്ട്. നോട്ട് എഴുതാന്‍ കൂട്ടുകാരും സഹായിക്കും. ക്ലാസിലെ അറുപതു കുട്ടികളും അവള്‍ക്ക് ഏറെ സ്‌നേഹം നല്‍കി. പരിമിതികള്‍ മറികടന്നായിരുന്നു നിമിഷയുടെ പഠനം. പാചകത്തില്‍ നിമിഷയ്‌ക്കു പ്രത്യേക കൈപ്പുണ്യമുണ്ടായിരുന്നു. അവള്‍ കൊണ്ടുവരുന്ന കറികള്‍ കൂട്ടുകാര്‍ രുചിയോടെ ആസ്വദിക്കും. ഇക്കാര്യത്തില്‍ അവളെക്കുറിച്ചോര്‍ത്ത് അഭിമാനവും തോന്നിയിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞു.
രണ്ടാം വര്‍ഷ പരീക്ഷ നടക്കുന്നതിനാല്‍ ഇവര്‍ക്കു മാത്രം ഇന്നലെ അവധിയായിരുന്നു. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് മുത്തശിയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിച്ചത്. ഇതു തടയുന്നതിനിടെ നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ആ നരാധമൻ അവളുടെ ജീവൻ അപഹരിച്ചത്. ഈ അരുംകൊലയുടെ നടുക്കത്തിലാണ് അധ്യാപകരും കൂട്ടുകാരും. ഇന്നലെ സംഭവം അറിഞ്ഞയുടന്‍ കോളജിന് അവധി നല്‍കി നീറുന്ന മനസോടെ അവരെല്ലാവരും പ്രിയസഹപാഠിയുടെ വീട്ടിലേക്കു പോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























