കമ്പകക്കാനം കൂട്ടക്കൊലയിൽ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍... പാങ്ങോട് ഷിബുവിനൊപ്പം പിടിയിലായത് മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ഇര്‍ഷാദും റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരനും; സി.സി ടി.വി ദൃശ്യങ്ങൾക്ക് പിന്നാലെ അന്വേഷണ സംഘം

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലയിൽ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന്‍ എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു.
ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ കൊന്ന് കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തിയത്.
ആക്രമിക്കപ്പെടുമെന്നു ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു. ഇവയാണു കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയത്. തോരാമഴയുടെ ഇരമ്പത്തില്‍ നിലവിളി പുറത്തുകേട്ടില്ല. വീട്ടില്‍നിന്നു വടിവാള്‍, കമ്പിവടി തുടങ്ങിയ ആയുധങ്ങള്‍ക്കു പുറമേ വെള്ളി പൂശിയ ദണ്ഡുകള്‍, മാന്‍കൊമ്പില്‍ നിര്‍മ്മിച്ച കഠാര, പുലിനഖം എന്നിവയും കണ്ടെത്തി. ഇത് മന്ത്രവാദ ക്രിയകള്‍ക്കായി തയാറാക്കിയതാകാം.
കൊലയാളി സംഘാംഗങ്ങളുടേതെന്നു കരുതുന്ന പതിനാലോളം വിരലടയാളങ്ങള്‍ പോലീസിനു ലഭിച്ചു. സംഭവദിവസം കൃഷ്ണന്‍ നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അന്വേഷണത്തില്‍ സഹായകമാകുന്ന ഒന്നും ലഭിച്ചില്ല. കൃഷ്ണന്റെ ഫോണില്‍നിന്ന് ഒരു മണിക്കൂറോളം നീണ്ട ഒരു ഫോണ്‍ കോള്‍ മകള്‍ ആര്‍ഷ തന്റെ സുഹൃത്തിനെ വിളിച്ചതാണെന്നു കണ്ടെത്തി. സംഭവം നടന്ന ഞായറാഴ്ച രാത്രി 10.58 വരെ ആര്‍ഷ വാട്‌സ് ആപ്പ് ഉപയോഗിച്ചിരുന്നു.
അത് ആശയവിനിമയങ്ങളായിരുന്നില്ലെന്നും തമാശ രൂപത്തിലുള്ള സന്ദേശങ്ങളായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുള്ളതുകൊണ്ടു സമീപത്തെ ആശുപത്രികളില്‍ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കൊലയാളിസംഘം കുളികഴിഞ്ഞാണു കൃഷ്ണന്റെ വീട്ടില്‍ നിന്നു മടങ്ങിയത്. ഭിത്തിയില്‍ പുരണ്ട രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























