ദുരിതമനുഭവിക്കുന്നവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആശ്വാസമേകുന്നു; സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റർ സന്ദര്‍ശിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനമെത്തിക്കുന്നതിനുള്ള തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാരിന്റെ കളക്ഷന്‍ സെന്റര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. എസ്.എം.വി. ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കളക്ഷന്‍ സെന്ററാണ് മന്ത്രി സന്ദര്‍ശിച്ചത്.
എസ്.എം.വി. സ്‌കൂള്‍, പ്രിയദര്‍ശിനി ഹാള്‍, കോട്ടന്‍ഹില്‍ സ്‌കൂള്‍, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് തിരുവനന്തപുരം ജില്ലയിലെ കളക്ഷന്‍ സെന്ററുകളുള്ളത്. തിരുവനന്തപുരത്തും സമീപ ജില്ലകളില്‍ നിന്നും കന്യാകുമാരിയില്‍ നിന്നുമാണ് ഇവിടെ സാധനങ്ങള്‍ എത്തുന്നത്. ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ നാപ്കിന്‍, ബാഗ്, ബുക്ക്, വസ്ത്രങ്ങള്‍ തുടങ്ങി വിവിധങ്ങളായ സാധനങ്ങളാണ് പല സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിക്കുന്നത്. ഇവിടെയുള്ള വോളന്റിയര്‍മാര്‍ ഇത് തരംതിരിച്ച് പായ്ക്ക് ചെയ്താണ് ക്യാമ്പുകളിലയയ്ക്കുന്നത്.
എസ്.എം.വി. സ്‌കൂളില്‍ നിന്ന് മാത്രം ഇതുവരെ 14 ട്രക്ക് സാധനങ്ങളാണ് വിവിധ ക്യാമ്പുകളിലേക്ക് കയറ്റിയച്ചത്. 20 ട്രക്കുകളിലധികം കൊള്ളുന്ന സാധനങ്ങള്‍ ഇപ്പോള്‍ തന്നെ ബാക്കിയുണ്ട്. 1500 ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് ഈ കളക്ഷന്‍ സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ക്കാണ് ഈ ക്യാമ്പിന്റെ ചുമതല. സബ് കളക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.
ആത്മാര്‍ത്ഥ സേവനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വലിയൊരു കൂട്ടായ്മയാണ് ഈ കേന്ദ്രത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇവരുടെ സേവനം വലിയ ആശ്വാസമാണ് നല്‍കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ വാങ്ങി നല്‍കിയ സ്ത്രീകളുടെ വസ്ത്രങ്ങള്‍ സബ് കളക്ടര്‍ ഇമ്പശേഖര്‍ ഐ.എ.എസിന് മന്ത്രി കൈമാറി.
https://www.facebook.com/Malayalivartha