പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ കടലിന്റെ മക്കള്‍ക്ക് മത്സ്യത്തോഴിലാളികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ കയ്യടി; ആത്മവിശ്വാസം ലൈഫ് ജാക്കറ്റാക്കി അവര്‍ വള്ളമിറക്കുന്നു; ഒരുപാട് പേരുടെ സഹായത്തിനുള്ള നിലവിളികളിലേക്ക് പ്രതീകഷയുടെ വെളിച്ചം പകര്‍ന്ന് സൂപ്പര്‍ ഹീറോസ്
വെള്ളം ഒരിക്കല്‍ അവരെയും മുറിവേല്‍പ്പിച്ചിരുന്നു. സുനാമിയും ഓഖിയും തങ്ങളുടെ ജീവിതത്തിനു മേല്‍ ദുരന്തത്തിന്റെ കനല്‍ വാരിയെറിഞ്ഞതിന്റെ പൊള്ളല്‍ ഇപ്പോഴും അവരില്‍ നീറിപ്പുകയുകയാണല്ലോ. തങ്ങളുടെ സഹായം വേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ അധികം ആലോചിക്കാനോ കാത്തുനില്‍ക്കാനോ അവര്‍ക്കായില്ല. പ്രളയജലം കേരളത്തെ മുക്കിത്തുടങ്ങിയപ്പോഴേക്കും ദുരന്തമുഖത്ത് അവരെത്തിയിരുന്നു. വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും അഴീക്കല്‍ നിന്നുമൊക്കെ മുന്‍പിന്‍ നോക്കാതെ 'കടലിന്റെ മക്കള്‍' ബോട്ടുകളും വെള്ളങ്ങളുമായി കേരളത്തിന്റെ മുക്കിനു മൂലയിലും പാഞ്ഞെത്തി. ജീവനും വാരിപ്പിടിച്ച്, അലറിയൊഴുകുന്ന വെള്ളത്തില്‍ കരുണയ്ക്കായി കൈനീട്ടി നിന്നവരുടെ അരുകിലേക്ക് ദൈവദൂതരെപ്പോലെ തുഴഞ്ഞെത്തി. അവര്‍ വെള്ളത്തിന്റെ, കടലമ്മയുടെ മക്കളാണ്. അവരുടെ ലൈഫ് ജാക്കറ്റ് ആത്മവിശ്വാസമാണ്. അത് ഒരിക്കലും അവരെ ചതിക്കില്ല. ആ ഉറപ്പുമായി ദിശയറിയാത്ത പെരുവെള്ളത്തില്‍ അവര്‍ ബോട്ടിറക്കിയും പ്രാണന്‍ മറന്ന് നീന്തിയും പ്രളയത്തിന്റെ നടുവില്‍ പതറി നിന്ന സഹോദരങ്ങളെ അഭയ കേന്ദ്രത്തിന്റെ സുരക്ഷിതത്വങ്ങളിലേക്കെത്തിച്ചു.
ആരുടെയും കാര്യമായ നിര്‍ദേശങ്ങളോ ഏകീകരണ സംവിധാനങ്ങളോ ഇല്ലാതെ, കിട്ടുന്ന വണ്ടികളിലൊക്കെ ബോട്ട് കയറ്റി അവര്‍ ദുരന്ത മേഖലകളിലേക്കു വരുകയായിരുന്നു. സ്വന്തം പണം മുടക്കിയാണ് പലരും ബോട്ടുകളില്‍ ഇന്ധനം നിറച്ചത്. ചോദിച്ചാല്‍ അവര്‍ പറയും ''പണം ഇന്നു വരും, നാളെ പോകും'' എന്ന്. ആ മനസ്സാണ് ആരുമല്ലാത്ത ആര്‍ക്കൊക്കയോ വേണ്ടി രാപ്പകലുകള്‍ ത്യജിക്കാന്‍ അവരെ കരുത്തരാക്കുന്നത്.
ആഹാരം കൃത്യമായി ലഭിക്കുന്നില്ല, പല ബോട്ടുകളും ഇടിച്ചും തട്ടിയും തകര്‍ന്ന് തിരികെ കൊണ്ടു പോകുന്നു, നിലയില്ലാത്ത വെള്ളത്തില്‍ കാര്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ലഭ്യമല്ല, നനഞ്ഞ തുണിയാണ് ദിവസങ്ങളായി ശരീരത്തില്‍, രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ല... ഇങ്ങനെ പ്രതിസന്ധികള്‍ നിരവധി. തിരകളുടെ താണ്ഡവത്തില്‍ പതറാത്തവരെങ്കിലും അവര്‍ക്ക് പരിചിതമല്ലാത്ത വെള്ളമാണിത്. അതിന്റെ ബുദ്ധിമുട്ടുകള്‍ മറ്റൊരു വശത്ത്. അപ്പോഴും അവര്‍ക്ക് പരാതിയില്ല. ''ഇപ്പോള്‍ ചെയ്തില്ലങ്കില്‍ പിന്നെ എപ്പോള്‍...?'' അവര്‍ ചോദിക്കുന്നു. കടലില്‍ പോകുന്ന വലിയ ബോട്ടുകള്‍ ഒഴികെ ഉപയോഗിക്കാന്‍ സാധിക്കുന്ന യാനങ്ങളെല്ലാം അവര്‍ ദുരന്ത പ്രദേശങ്ങളില്‍ എത്തിച്ചുണ്ട്.
മിക്കവരും ടിവിയില്‍ നിന്നും റേഡിയോയില്‍ നിന്നും വാര്‍ത്തയറിഞ്ഞ് നിന്ന വേഷത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പല നാടുകളിലേക്ക് പോകുകയായിരുന്നു. ഒരു ദിവസം കടലില്‍ പോയില്ലങ്കില്‍ അവരില്‍ മിക്കവരുടെയും കുടുംബം പട്ടിണിയാകും. പലരുടെയും വീട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് തുണയില്ല. മഴക്കെടുതിയില്‍ സുരക്ഷിതമായിരുന്ന തിരുവന്തപുരം കൊല്ലം ഭാഗത്ത് നിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് സ്വന്തം ഉത്തരവാദിത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയത്. അറിയാത്ത നാട്ടില്‍ ഭ്രാന്ത് പിടിച്ച് പായുന്ന വെള്ളത്തിലേക്ക് കരുണ കാത്തു നില്‍ക്കുന്നവര്‍ക്കു നേരെ കൈകള്‍ നീട്ടാനുള്ള ചാട്ടത്തില്‍ ഒരു നിമിഷം പാളിയാല്‍ ... ''ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലന്നേ, ഇനി അങ്ങനെ സംഭവിച്ചാലും ഒരാളെയെങ്കിലും ജീവിതത്തിലേക്കു വലിച്ചിട്ടിട്ടേ ഞങ്ങള്‍ മുങ്ങൂ...''
https://www.facebook.com/Malayalivartha