രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക് ആലുവ വെസ്റ്റ് ദേശം റൊക്കേഷനിസ്റ്റ് അക്കാഡമിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സൂചന...
സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതില്‍ നിന്ന് കരകയറാന്‍ കേരളം ഒറ്റക്കെട്ടായി പോരാടുമ്പോൾ പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ആലുവ വെസ്റ്റ് ദേശം റൊക്കേഷനിസ്റ്റ് അക്കാഡമിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം പേർ എന്ന് സൂചന. സ്കൂൾ വളപ്പിനുള്ളിൽ വളർത്തിയിരുന്ന കപ്പയും ചേനയും കൊണ്ടായിരുന്നു ഇത്രയും ജീവനുകളെ വൈദികർ രക്ഷപ്പെട്ടുത്തിയിരുന്നത്. എന്നാൽ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുകുട്ടികൾ മുതൽ വയോവൃദ്ധർ വരെ ഉൾപ്പെട്ട ആളുകൾക്ക് ക്യാമ്പിൽ ഭക്ഷണം തീർന്നതോടെ പിടിച്ച് നില്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇടയ്ക്ക് വന്നുപോകുന്ന ഫോൺ സിഗ്നലുകളിൽ ബന്ധുക്കളുമായി ബന്ധപ്പെടുന്നവരാണ് വിവരങ്ങൾ അറിയിക്കുന്നത്. രക്ഷാപ്രവർത്തകർ സഹായവുമായി എത്താൻ ശ്രമിക്കുമ്പോഴും പാലം വെള്ളത്തിൽ മുങ്ങിയത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഹെലികോപ്റ്ററിൽ ആളുകളെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ലാൻഡ് ചെയ്യാനുള്ള സ്ഥലങ്ങളില്ലാത്തതും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. രോഗികളായ വൃദ്ധരെ സഹായിക്കാൻ ഡോക്ടർമാർ വന്നുപോകുന്നത് യാത്രാക്ലേശം നിറഞ്ഞ റോഡുകളിലെ വെള്ളക്കെട്ടിലൂടെയാണ്.
അതേ സമയം മറ്റിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വോളിന്റിയേഴ്‌സ് ഇല്ലാത്തത് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 9000 ത്തോളം ആളുകളെ താമസിപ്പിച്ചിരിക്കുന്ന വലിയൊരു ദുരിതാശ്വാസ ക്യാമ്പാണ്
ആലുവ യുസി കോളേജ് റിലീഫ് ക്യാമ്പ്. വോളണ്ടിയര്‍മാരായ 30 വിദ്യാര്‍ത്ഥികളും, അഞ്ചോ ആറോ അധ്യാപകരുടേയും മേല്‍നോട്ടത്തിലാണ് ഈ ക്യാമ്പിന്റെ പ്രവര്‍ത്തനം നടക്കുന്നത്. മറ്റു വളരെയധികം പേര്‍ സന്നദ്ധ സേവനത്തിന് തയ്യാറാണെങ്കിലും അവിടേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒറ്റയൊരാള്‍ പോലും അവിടെയില്ല എന്നതാണ് അതി ദയനീയമായ വസ്തുത.
ഇത്ര വ്യാപകമായ ഒരു പ്രളയത്തെ നേരിടാന്‍ തക്ക മനുഷ്യവിഭവശേഷി കൈവശമില്ലാത്തതും അതിന് കാരണമാകാം. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ചിന്തകള്‍ക്കുമപ്പുറമായതാണ്. ആഹാരം വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും ശുദ്ധജലമോ വേണ്ടത്ര എണ്ണം ടോയ്‌ലെറ്റുകളോ ടോയ്‌ലറ്റില്‍ ഉപയോഗിക്കേണ്ട അവശ്യവസ്തുക്കളോ ഒന്നും അവര്‍ക്ക് ലഭ്യമല്ല. പകര്‍ച്ച വ്യാധികളുള്ളവരും ക്യാമ്പിലുണ്ട്. മെഡിക്കല്‍ സംഘം എത്തുന്നതും കാത്തിരിക്കുകയാണ് അവര്‍.
ഇപ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് വോളണ്ടിയര്‍മാരേയാണ്. 9000 ത്തിലധികം ആളുകളുടെ നിയന്ത്രണവും പരിപാലനവും വിരലിലെണ്ണാവുന്ന വോളണ്ടിയര്‍മാരെ വച്ച് ചെയ്യാനാവുന്ന കാര്യങ്ങളല്ല അതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള യാതൊരു സഹായവും ഇല്ലാതെ ഇക്കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി സേവനം ചെയ്തു വരുന്ന വോളണ്ടിയര്‍മാരെ തന്നെ ഇനിയും ആശ്രയിക്കാനുമാവില്ല എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കൂടുതല്‍ വോളണ്ടിയര്‍മാര്‍ മുന്നോട്ടു വരാന്‍ വേണ്ടത് ചെയ്യണമെന്ന് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ ഈ വിവരം സര്‍ക്കാര്‍ തലത്തില്‍ എത്തിക്കാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ അത് ചെയ്ത് തരുകയാണ്. ഇപ്പോള്‍ ചെയ്യാവുന്ന വലിയ സഹായം. ഇത്രയധികം ആളുകളുടെ ആരോഗ്യവും ജീവനും നിസ്സാരമാക്കി കരുതാവുന്നതല്ല.
കൂടാതെ, ഇവിടത്തെ സ്ത്രീകള്‍ക്ക് സാനിട്ടറി നാപ്കിനുകള്‍ അടിയന്തിരമായി വേണം . അവയും എത്തിക്കാന്‍ ശ്രമിക്കുക. 3000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള ടോയ്‌ലറ്റുകള്‍ കൊണ്ട് 9000 പേരുടെ ആവശ്യങ്ങള്‍ നടത്തുക ദുഷ്‌ക്കരമാണ്. അതുകൊണ്ട് വേണ്ടത്ര ഇടോയ്‌ലറ്റുകള്‍ സജ്ജമാക്കിത്തരണമെന്നും അപേക്ഷിക്കുന്നു. ഈ ആവശ്യങ്ങളൊക്കെ നടത്തി തരാന്‍ കഴിവുള്ളവരും മനസ്സുള്ളവരും നമുക്ക് ചുറ്റുമുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
https://www.facebook.com/Malayalivartha