വീട് വിട്ട് വരാന്‍ തയ്യാറായില്ലെങ്കിൽ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും... ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും; കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാൻ സര്‍ക്കാര്‍

കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും. വന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും. ഒറ്റപ്പെട്ട മേഖലകളില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാന്‍ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ അംഗങ്ങളേയും കൂട്ടിയാകും ഇന്നത്തെ രക്ഷാ പ്രവര്‍ത്തനം.
അടുത്ത ഘട്ടമായി ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും. എല്ലാം നഷ്ടപ്പെട്ട് ക്യാമ്ബുകളില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലുള്ളത്. അതെ സമയം ക്യാമ്ബില്‍ കഴിയുന്നവര്‍ക്കായി ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനായി ഫുഡ് ഹബ് തുടങ്ങിയിട്ടുണ്ട്.
അടൂര്‍ വഴിയാണ് ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത് എന്നതിനാല്‍ അവിടെയാണ് പ്രധാന ഫുഡ് ഹബ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്.ക്യാമ്ബിലുള്ളവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി മെഡിക്കല്‍ ഹബും സജ്ജമാക്കിയിട്ടുണ്ട്.
നിലവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നൂറിലധികം ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഹബിന്റെ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിട്ടു തരുന്നുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നമാണ് നടന്നു വരുന്നത്.
https://www.facebook.com/Malayalivartha

























