ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിലെ സുപ്രധാനവിധി ഇന്ന് വരാനിരിക്കെ മണ്ഡല -മകര വിളക്ക് കാലത്തെ തീർത്ഥാടനത്തെപ്പറ്റി ചർച്ച ചെയ്യാൻ സർവ്വ കക്ഷി യോഗത്തിനുള്ള സാധ്യത വർധിക്കുന്നു; തീർഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല അവലോകനയോഗം ഇന്ന് വൈകീട്ട്

ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളും പ്രതിഷേധവും കടുത്ത സാഹചര്യത്തിൽ മണ്ഡല -മകര വിളക്ക് കാലത്തെ തീർത്ഥാടനത്തെപ്പറ്റി ചർച്ച ചെയ്യാൻ സർവ്വ കക്ഷി യോഗത്തിനുള്ള സാധ്യത വർധിക്കുന്നു.
വിഷയത്തിൽ സർക്കാരിന്റെ സ്ഥിരീകരണമില്ലെങ്കിലും യോഗത്തിനുള്ള സാധ്യത ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തള്ളിയില്ല. ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്ന 49 ഹർജികളിലെ വിധി വന്നശേഷം യോഗത്തെപ്പറ്റി തീരുമാനമുണ്ടാകും. 27-ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സർക്കാർ നീക്കത്തിനു പ്രസക്തിയേറെയാണ്.
യുവതീപ്രവേശന വിധി വന്ന പിന്നാലെ തുലാമാസ പൂജകൾക്കും ചിത്തിര ആട്ട വിശേഷത്തിനും നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു സന്നിധാനത്തെ പ്രതിഷേധം. തീർഥാടനത്തിനു മുമ്പ്, ദർശനത്തിന് യുവതികൾ എത്തില്ലെന്നാണ് ബോർഡും സർക്കാരും കണക്കുകൂട്ടിയിരുന്നത്
വിധി നടപ്പാക്കാനാണ് സുപ്രീംകോടതി ഇന്ന് നിർദേശിക്കുന്നതെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല. ഇതുകൂടി കണക്കിലെടുത്താണ് സർവകക്ഷി യോഗത്തിലൂടെ സമവായം ആകാമെന്ന ചിന്ത സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.അങ്ങനെയൊന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചത്.
ആദ്യംതൊട്ടേ പ്രതിപക്ഷം സർവകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നതാണെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. യോഗം നടന്നിരുന്നെങ്കിൽ ശബരിമലയിലെ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു. വൈകിയാണെങ്കിലും യോഗം നടത്തുന്നത് പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ.
രണ്ടുമാസത്തിലേറെ നീളുന്ന തീർഥാടനത്തിന് നട തുറക്കുന്നത് വെള്ളിയാഴ്ച വൈകീട്ടാണ്. വിധി നടപ്പാക്കേണ്ടി വന്നാൽ വെള്ളിയാഴ്ച മുതൽ രണ്ടുമാസം സർക്കാരിനും ദേവസ്വം ബോർഡിനും കടുത്ത പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല.
തീർഥാടനത്തിരക്ക് തീരെ കുറവുള്ള ദിവസങ്ങളായിരുന്നിട്ടും നിരോധനാജ്ഞ ഉണ്ടായിരുന്നിട്ടു പോലും സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിൽനിന്നു വഴുതിപ്പോയിരുന്നു . മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്ന ആയിരക്കണക്കിനു തീർഥാടകരെ ഇതുപോലെ നിയന്ത്രിക്കുക അസാധ്യമാണ് . എന്നാൽ ഒരു തീർഥാടനക്കാലം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കാനുമാകില്ല. ഇക്കാര്യങ്ങളൊക്കെ സർവകക്ഷിയോഗത്തിൽ ചർച്ചയാകും.
കോടതിവിധി കൈകാര്യംചെയ്ത രീതി നിയമസഭാ സമ്മേളനത്തിൽ പ്രതിഷേധമുയർത്തും. ഇതിനു തടയിടാനും സർവകക്ഷിയോഗത്തിലൂടെ സർക്കാരിനു കഴിയും. തീർഥാടനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നതതല അവലോകനയോഗം ഇന്ന് വൈകീട്ട് നടക്കും.
https://www.facebook.com/Malayalivartha























