സർവ്വ സന്നാഹങ്ങൾ ഒരുക്കിയിട്ടും തുലാം മാസ പൂജ സമയത്തും ചിത്തിര ആട്ട വിശേഷ നാളുകളിലും ഭക്തരെ നിയന്ത്രിക്കാനാവാത്തതും കടുത്ത വെല്ലുവിളി,ഈയൊരു അവസ്ഥയാണെങ്കിൽ മണ്ഡല കാലത്തു വരുന്ന കോടിക്കണക്കിനു ഭക്തര് വന്നാലെന്തു ചെയ്യും ?

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച 49 പുനഃപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കാനിരിക്കെ വിധി എന്തുതന്നെ ആയാലും കേരള സർക്കാരിന് അത് കടുത്ത പ്രതിസന്ധി തന്നെയുണ്ടാക്കും . വിധി അനുകൂലമായാലും പ്രതികൂലമായാലും ഇത് തന്നെയാകും അവസ്ഥ .ഒരു വശത്ത് അയ്യപ്പ വിശ്വാസികളും മറുവശത്ത് വിധിയും രാഷ്ട്രീയ പാർട്ടികളും. ഇങ്ങനെ കാര്യങ്ങൾ പോകുമ്പോൾ വിധി സർക്കാരിന് അനുകൂലമാവുകയാണെങ്കിൽ അടുത്ത തീർഥാടനം അത്ര സുഗമമാകില്ല.
കോടതിയിൽ ഇന്ന് ആദ്യം പരിഗണിക്കുന്നത് നാല് റിട്ട് ഹർജികളാണ്. സമർപ്പിച്ച റിട്ട് ഹർജികൾ എല്ലാം തന്നെ വിധിയെ നേരിട്ടു ചോദ്യം ചെയ്യാതെ, അതു നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ടു തന്നെ അത് തള്ളാനുള്ള സാധ്യതയും കുറവായി കാണുന്നു. അതേസമയം, റിട്ട് ഹർജികൾ തള്ളുന്നില്ലെങ്കിൽ
അത് പുനഃ പരിശോധന ഹർജികൾക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്‌തേക്കാമെന്ന സാധ്യതയും ഉണ്ട്.
വിധി നടപ്പാക്കേണ്ടി വന്നാൽ വെള്ളിയാഴ്ച മുതൽ രണ്ടുമാസം സർക്കാരിനും ദേവസ്വം ബോർഡിനും കടുത്ത പരീക്ഷണങ്ങളുടെ നാളുകളായിരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്ന രണ്ടുദിവസം പോലും സ്ഥിതി പോലീസിന്റെ കൈകളിൽ സുരക്ഷിതമായിരുന്നില്ല.
തീർഥാടനത്തിരക്ക് തീരെ കുറവുള്ള ദിവസങ്ങളായിരുന്നിട്ടും നിരോധനാജ്ഞ ഉണ്ടായിരുന്നിട്ടു പോലും സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിൽനിന്നു വഴുതിപ്പോയിരുന്നു. അങ്ങനെയിരിക്കെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്ന കോടിക്കണക്കിന് തീർത്ഥാടകരെ നിയന്ത്രിക്കുക അസാധ്യമാണ്. പ്രതിഷേധങ്ങൾ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ശക്തമാകും എന്നതിൽ സംശയമില്ല.
കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിന്റെ മത, ആചാര വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു . ഭക്തരുടെ സുരക്ഷ സർക്കാരിന്റെയും പൊലീസിന്റെയും ബാധ്യതയാണെന്നും ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തുന്ന 10–50 പ്രായക്കാരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും ഹൈകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
https://www.facebook.com/Malayalivartha























