കൊടുംവനത്തില്‍ നാലു കുട്ടികള്‍ , 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും തിരഞ്ഞു നടന്നത് 24 മണിക്കൂര്‍!

കൊടുംവനത്തില്‍ കയറിപ്പോയ നാലു വിദ്യാര്‍ഥികള്‍ 24 മണിക്കൂറുകള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷം തിരിച്ചെത്തി. വനാതിര്‍ത്തിയായ എലിവാലിക്കര മേഖലയില്‍ നിന്നുള്ള സഹോദരങ്ങള്‍ അടക്കം നാലു പേരാണു വന്യമൃഗങ്ങള്‍ ഉള്ള എരുമേലി റേഞ്ച് കൊപ്പം കാളകെട്ടി വനമേഖലയിലെ കൊടുംകാട്ടില്‍ ഒരു രാത്രി കുടുങ്ങിയത്.
ഞായര്‍ രാവിലെ പത്തരയോടെ 15 വയസ്സുള്ള രണ്ടു കുട്ടികളും 16, 18 വയസ്സുള്ള രണ്ടു കുട്ടികളും കാട്ടിലേക്കു കയറിപ്പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ക്കൊപ്പം വളര്‍ത്തുനായയും ഉണ്ടായിരുന്നു. പലരും കാട്ടിനുള്ളില്‍ വിറകു പെറുക്കാനും മറ്റുമായി പോകുന്നതിനാല്‍ ആരും കാര്യമാക്കിയില്ല. സന്ധ്യ കഴിഞ്ഞും കുട്ടികള്‍ തിരിച്ചെത്താതായതോടെ ആശങ്കയേറി.
നാട്ടുകാര്‍ സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. എരുമേലി പൊലീസ് സ്‌റ്റേഷനില്‍ നിന്നു സിഐ ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലെ സ്‌പെഷല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടു വനംവകുപ്പു ജീവനക്കാരും നാട്ടുകാരും പന്തം തെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടെ ഒരു സംഘം കാട്ടാനയ്ക്കു മുന്നില്‍പ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. അര്‍ധരാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി.
പിന്നീട് ഇന്നലെ പുലര്‍ച്ചെ ആറിന് വീണ്ടും 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും നാലു സംഘങ്ങളായി തിരിഞ്ഞു ചെങ്കുത്തായ മല കയറി. വിളക്കുപാറ മേഖല വരെയെത്തിയ സംഘത്തിനും കുട്ടികളെ കണ്ടെത്താനായില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ കണ്ടെത്തിയതോടെ കുട്ടികള്‍ ഇവിടെയെത്തിയെന്ന സൂചന ലഭിച്ചു.
അതേ സമയം, രാവിലെ ഒന്‍പതരയോടെ കുട്ടികള്‍ വനാതിര്‍ത്തിയായ തുമരംപാറയില്‍ തിരികെയെത്തി. കുട്ടികളെ പൊലീസ് സംരക്ഷണയില്‍ സ്‌റ്റേഷനിലേക്കു മാറ്റി. കുട്ടികളെ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. വനാതിര്‍ത്തി ലംഘിച്ചു കാട്ടിലേക്കു പോകരുതെന്ന താക്കീതു നല്‍കി. പ്ലാച്ചേരിയിലെ വനംവകുപ്പിന്റെ സ്‌റ്റേഷനിലും കുട്ടികളെ ഹാജരാക്കി.
https://www.facebook.com/Malayalivartha























