സ്തീകളുമായെത്തുന്ന വാഹനവും പോലീസ് വാഹനവും കത്തിക്കാൻ എട്ടംഗ സംഘം സന്നിധാനത്ത്

ശബരിമലയില്‍ കാര്യങ്ങൾ കൈ വിട്ടുപോവുമെന്ന ഭയം കൂടുന്നു. സംഗതി തീക്കളിയായി മാറുമോ എന്ന അങ്കലാപ്പിലാണ് പോലീസ്. അതിനിടെ ശബരിമലയില്‍ സ്‌ത്രീകളുമായി വരുന്ന ആദ്യം വാഹനംതന്നെ കത്തിക്കാന്‍ നീക്കമുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതായി പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ എട്ടംഗസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നും പറയുന്നു.
എരുമേലി, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം, സന്നിധാനത്തു യുവതീപോലീസ് ഡ്യൂട്ടിക്കെത്തിയാല്‍ എന്‍.എസ്.എസ്. അടക്കമുള്ള സംഘടനകള്‍ തടയാനിടയുണ്ട്, എരുമേലി വലിയമ്പലം മൈതാനത്തും നിലയ്‌ക്കല്‍ ബേസ് ക്യാമ്പിനു സമീപവും അട്ടത്തോട്ടിലും ശ്രദ്ധിക്കണം, ദേശവിരുദ്ധശക്‌തികളുടെയും മാവോയിസ്‌റ്റുകളുടെയും സാന്നിധ്യം പരിശോധിക്കണം തുടങ്ങിയ കാര്യങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്
വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് തൃപ്തി ദേശായ് ആക്ഷേപിച്ചതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട് . ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിൽ വരുന്നതെന്നും,സാഹസികത കാട്ടാനാണെന്നും,വ്രതം നോക്കേണ്ട കാര്യമില്ല,ഗുരുസ്വാമിയുടെ ആവശ്യമില്ല,ഇരുമുടി വേണമെങ്കിൽ വാങ്ങും എന്നുമൊക്കെ ശബരിമലയുടെ ആചാരങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസം തൃപ്തി സംസാരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു കാരണവശാലും തൃപ്തിയെ മാള ചവിട്ടാൻ സമ്മതിക്കില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് പ്രതിഷേധക്കാർ.
അതേസമയം ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷാ ഒരുക്കിയിട്ടുണ്ട്. മണ്‌ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയും പരിസരവും ആറു മേഖലകളായി തിരിച്ച് നാലു ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡി.ഐ.ജി. മുതല്‍ അഡീഷണല്‍ ഡി.ജി.പി. വരെയുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ 15, 259 പോലീസ് ഉദ്യോഗസ്‌ഥർ ശബരിമല ഡ്യൂട്ടിയിൽ ഉണ്ടാകും.
നിലയ്‌ക്കല്‍, പമ്പ, വടശേരിക്കര, മരക്കൂട്ടം, എരുമേലി തുടങ്ങിയ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഉന്നതോദ്യോഗസ്‌ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖറെ, പരിശീലന വിഭാഗം ഡി.ഐ.ജി. അനൂപ് കുരുവിള ജോണ്‍, ഭരണവിഭാഗം ഐ.ജി: പി.വിജയന്‍, തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍.അജിത് കുമാര്‍, കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ഡി.ഐ.ജി: എസ്.സുരേന്ദ്രന്‍, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നേതൃത്വം വഹിക്കും.
സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, മരക്കൂട്ടം, വടശേരിക്കര-നിലയ്‌ക്കല്‍ മേഖല, എരുമേലി എന്നിവിടങ്ങളില്‍ നാലുഘട്ടങ്ങളില്‍ ചുമതല നിര്‍വഹിക്കാന്‍ പോലീസ് കണ്‍ട്രോളര്‍മാരെയും നിയോഗിച്ചു. ക്രമസമാധാനം, സുരക്ഷ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചിരിക്കുന്നത്.
വ്രതശുദ്ധിയുടെ നിറവിൽ ശരണം വിളികളാൽ സാന്ദ്രമായിരുന്ന ശബരിമല ഇപ്പോൾ അക്ഷരാർത്ഥത്തിൽ കലാപഭൂമിയായി മാറിക്കഴിഞ്ഞു .
https://www.facebook.com/Malayalivartha
























