ഇനിമുതൽ കള്ള് ഷാപ്പുകളിൽ ‘ഗ്ലാസിലെ നുര’ മാത്രം മതി; ‘പ്ളേറ്റിലെ കറി’ വേണ്ടെന്ന് എക്സൈസ് വകുപ്പ്

സംസ്ഥാനത്തെ കള്ള് ഷാപ്പുകളിൽ കള്ളല്ലാതെ ഭക്ഷ്യവിഭവങ്ങൾ വിൽക്കാൻ അനുവാദമില്ലെന്ന് എക്സൈസ് അധികൃതർ. മലപ്പുറം നിലമ്പുർ ചൂരക്കണ്ടി സ്വദേശികളായ പൗരാവകാശ പ്രവർത്തകരുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുർ എക്സൈസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം ആശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തുടനീളം കള്ള് ഷാപ്പുകളിൽ കപ്പയും മീൻകറിയും ഉൾപ്പെടെ ഭക്ഷണം വിൽക്കുന്നുണ്ട്. പലയിടങ്ങളിലും ഇടപാടുകാരെ ആകർഷിക്കാൻ ഷാപ്പിനു മുന്നിൽ കരിമീൻ, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോർഡും പ്രദർശിപ്പിച്ചിട്ടുണ്ട്. എറണാംകുളം തൃപ്പുണിത്തുറക്കടുത്ത മുല്ലപ്പന്തൽ കള്ളുഷാപ്പ്, ഇരിങ്ങാലക്കുടക്കടുത്ത മാപ്രാണം കള്ള് ഷാപ്പ് എന്നിവ പ്രശസ്തമായത് അവിടെ ലഭിക്കുന്ന വെജ്-നോൺ വെജ് വിഭവങ്ങളുടെ സമ്പുഷ്ടമായ മെനുവും രുചിയും മൂലമാണ്. എന്നാൽ സംസ്ഥാനത്തെ അബ്കാരി നിയമപ്രകാരം കള്ളിനൊപ്പം “ടച്ചിംഗ്സ്’ പോലും വിൽക്കാൻ അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നത്.
വ്യാപാര സ്ഥാപനങ്ങളിലെ ഭക്ഷണവിൽപനയ്ക്ക് ഭക്ഷ്യ സുരക്ഷ, വാണിജ്യനികുതി വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതി നിർബന്ധമായും വേണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളം മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. ജിവനക്കാർക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് വേണം തുടങ്ങി നിബന്ധനകൾ വേറെയുമുണ്ട്. എന്നാൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളിൽ ഇതൊന്നും പാലിക്കപെടുന്നില്ല.
സ്കൂൾ , കോേളജ് വിദ്യാർഥികൾവരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ കള്ള് ഷാപ്പുകളിലെത്തുകയും കൂട്ടത്തിൽ കള്ളുംരുചിച്ച് ക്രമേണ മദ്യത്തിന് അടിമകളാകുന്ന പ്രവണതയും കൂടി വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്കൂളിൽ ക്ലാസിൽ കള്ള് കൊണ്ടുവന്ന ഹൈസ്കൂൾ വിദ്യാർഥിയെ അധ്യാപകർ പിടികൂടിയത് ഈയിടെയാണ്.
നിലമ്പുർ എക്സൈസ് സർക്കിളിലെ ഭൂരിഭാഗം ഷാപ്പുകളിലും ഭക്ഷണവിൽപനയുണ്ട്. എന്നാൽ സർക്കിൾ പരിധിയിലെ ഷാപ്പുകളിൽ ഭക്ഷണവിൽപന നടക്കുന്നില്ലെന്നാണ് ചൂരക്കണ്ടിയിലെ പൗരസമിതി നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലന്പുർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നൽകിയ മറുപടി.
https://www.facebook.com/Malayalivartha
























