മുഖ്യമന്ത്രിയുടെ അതിഥിയായ തൃപ്തിയെ പറഞ്ഞു വിട്ടിട്ടേ ഞങ്ങള്‍ പോകൂ; എവിടുന്നാണോ വന്നിരിക്കുന്നത് അങ്ങോട്ടേക്ക് അയയ്ക്കുന്നതാണ് നല്ലത്; നെടുമ്പാശ്ശേരി കയ്യടക്കി സംഘപരിവാര്‍ വിറപ്പിക്കുന്നു

ഇന്ന് ശബരിമലയിലെത്താന്‍ മാലയിട്ട് വ്രതമെടുത്ത് പുറപ്പെട്ട സംഘ പരിവാര്‍ വോളന്റിയര്‍മാര്‍ നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായി എത്തിയെന്നറിഞ്ഞ് അങ്ങോട്ടേക്ക് കുതിച്ചുകെ. സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനുമടക്കം പാഞ്ഞെത്തി. അവിശ്വാസികളായ ഒരു യുവതിയെയും സന്നിധാനത്തെത്തിക്കില്ല എന്ന വെല്ലുവിളിയുയര്‍ത്തി. പിന്നീട് സംഘപരിവാര്‍ അക്ഷരാര്‍ത്ഥത്തില്‍ നെടുമ്പാശ്ശേരി കയ്യടക്കി.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനം വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. അതിനു സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങളും. തൃപ്തി ദേശായിയെ ക്ഷണിച്ചു വരുത്തിയത് പിണറായി വിജയനാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പോകുന്നതു പോലെ ശബരിമലയിലെത്തിക്കാന്‍ ശ്രമിച്ചത് പിണറായി വിജയനാണ്. പിണറായിയുടെ തെമ്മാടിത്ത ഭരണമാണ്. അങ്ങേരുടെ ഗസ്റ്റ് അല്ലേ അവര്‍. ആര്‍ജ്ജവമുണ്ടെങ്കില്‍ വര്‍ഗീയ കലാപത്തിനു വന്ന അവരെ അറസ്റ്റു ചെയ്ത് ജയിലിലിടട്ടെ എഎന്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു
തൊട്ടു പിറകെ നെടുമ്പാശ്ശേരിയിലേക്ക് പാഞ്ഞെത്തിയ പി.കെ. കൃഷ്ണദാസും ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ അതിഥിയായ തൃപ്തിയെ പറഞ്ഞു വിട്ടിട്ടേ ഞങ്ങള്‍ പോകൂ. എവിടുന്നാണോ വന്നിരിക്കുന്നത് അങ്ങോട്ടേക്ക് അയയ്ക്കുന്നതാണ് നല്ലത്.
അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയും ആര്‍എസ്എസും കളം നിറഞ്ഞു. വിശ്വാസികള്‍ ഇരമ്പിയെത്തുന്ന കാഴ്ച. എവിടെയും സര്‍ക്കാരിനെതിരെയുള്ള വികാരം. നിയന്ത്രണം പൂര്‍ണ്ണമായും സംഘപരിവാറിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് നെടുമ്പാശ്ശേരിയിലേത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടരുന്ന തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാനുള്ള സാധ്യത കേരളാ പൊലീസ് തേടും. തൃപ്തിയെ പുറത്തേക്ക് കൊണ്ടു പോയാൽ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിമാനത്താവള സുരക്ഷാ ഏജൻസിയായ സിഐഎസ് എഫിനെ പൊലീസ് അയക്കും. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു വിമാനത്തിൽ പൂനയിലേക്ക് കയറ്റി അയക്കാനാണ് നീക്കം. നിലയ്ക്കലിൽ എത്തിയാൽ തൃപ്തിക്ക് സുരക്ഷ നൽകാമെന്നാണ് പൊലീസ് നിലപാട്. എന്നാൽ പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാനാവില്ലെന്ന നിലപാടിലാണ് തൃപ്തി. കോട്ടയം വരെ പോകാൻ സുരക്ഷ വേണമെന്നാണ് ആവശ്യം. അതിനിടെയാണ് തിരിച്ചയക്കാനുള്ള നീക്കം പൊലീസ് തുടങ്ങിയത്. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.
പുലർച്ചെ മുതൽ വിമാനത്താവളത്തിനു പുറത്ത് ഭക്തർ തടിച്ചുകൂടിയിരുന്നു.എന്നാൽ ഇപ്പോൾ മഴ പോലും അവഗണിച്ച് സ്ത്രീകളും തൃപ്തിയെ തടയാനായി എത്തുന്നുണ്ട്.എന്തുവന്നാലും തൃപ്തി ദേശായിയെ പുറത്തെത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തർ. ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം മുഴുവൻ ഭക്തരുടെ നിയന്ത്രണത്തിലാണ്. ഗേറ്റുകളെല്ലാം വിശ്വാസികൾ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് തൃപ്തിയെ പുറത്തേക്ക് കൊണ്ടു പോകാനാവില്ലെന്നാണ് പൊലീസ് നിലപാട്.
ഈ സാഹചര്യത്തിലാണ് സിഐഎസ്എഫിനെ കൊണ്ട് തൃപ്തിയെ അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി തൃപ്തിയെ അറസ്റ്റ് ചെയ്ത് മറ്റൊരു വിമാനത്തിൽ മടക്കാൻ സിഐഎസ് എഫിന് കഴിയും. അതിനിടെ വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് തൃപ്തി ദേശായി ആക്ഷേപിച്ചുവെന്ന വാദം പരിവാർ നേതാക്കൾ ഉയർത്തിയിട്ടുണ്ട്. വിമാനത്താവളത്തിനു മുന്നിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നാണ് തൃപ്തി ദേശായ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























