തൃപ്തി ദേശായി ഇടതുപക്ഷകാരിയല്ല; അവർക്ക് കോൺഗ്രസുമായും ബി.ജെ.പിയുമായാണ് ബന്ധം; രമേശ് ചെന്നിത്തലയും പി.എസ് ശ്രീധരൻ പിള്ളയും വിചാരിച്ചാൽ തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സാധിക്കും; കടകം പള്ളി സുരേന്ദ്രൻ

ശബരിമല സന്ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ തടഞ്ഞത് ശരിയായില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഞ്ചാര സ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ല എന്നും പ്രാകൃതമായ പ്രതിഷേധമാണ് വിമാനത്താവളത്തിന് മുന്നിലുണ്ടായത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി കേരളത്തിലെത്തിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലക്കലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃപ്തി ദേശായി ഇടതുപക്ഷകാരിയല്ല. അവർക്ക് കോൺഗ്രസുമായും ബി.ജെ.പിയുമായാണ് ബന്ധം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായുള്ള തൃപ്തി ദേശായിയുടെ ബന്ധം വ്യക്തമാക്കണം. 'കോൺഗ്രസിനായി തെരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടയാളാണ് അവർ. രമേശ് ചെന്നിത്തലയും പി.എസ് ശ്രീധരൻ പിള്ളയും വിചാരിച്ചാൽ തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സാധിക്കും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം ബി.ജെ.പിയുടെ രാഷ്ട്രീയ നാടകത്തിെൻറ ഭാഗമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക മാത്രമാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സാവകാശ ഹരജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇക്കാര്യത്തിൽ അവർ ഉചിതമായ തീരുമാനമെടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഭക്തജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ സമീപനം വ്യക്തമാണ്. സര്‍ക്കാരിന് പ്രത്യേക താത്പര്യം ഉണ്ടായിരുന്നെങ്കില്‍ 1991ല്‍ വിധി വന്നപ്പോള്‍ അപ്പീല്‍ പോകുമായിരുന്നു ഇടത് സര്‍ക്കാര്‍. എന്നാല്‍ നായനാര്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്തില്ല.
പിന്നീടും രണ്ട് ഇടത് സര്‍ക്കാര്‍ വന്നു, അപ്പീല്‍ പോയില്ലെന്നും കടകംപള്ളി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് വേറെ വഴിയുണ്ടോ. സുപ്രീംകോടതി വിധി നടപ്പിലാക്കരുതെന്ന് പറയാനുള്ള ധൈര്യം ബിജെപിക്കും ശ്രീധരന്‍ പിള്ളക്കുമില്ല. പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























