യുവതി പ്രവേശനത്തെ അനുകൂലിച്ച് സർക്കാരും എതിർത്ത് ബോർഡും നിൽക്കുമ്പോൾ പിണറായി വിജയൻ ക്യാബിനറ്റിന്റെ പൂച്ച് പുറത്തായി

ശബരി മലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാരിന് താത്പര്യമില്ല. എന്നാൽ അക്കാര്യം പുറത്തുപറയാൻ സർക്കാരില്ല . പിണറായി വിജയന് കേരളം കണ്ട ഏറ്റവും വലിയ പുരോഗമനവാദിയാവാനാണ് താത്പര്യം. ഇഎം എസ് ഭൂപരിഷ്ക്കരണം നടപ്പിലാക്കിയത് പോലെ പിണറായി വിജയൻ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചു എന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം.
സുപ്രീം കോടതിയെ സർക്കാരിന് ഭയമാണെന്നതാണ് സത്യം . സുപ്രീം കോടതിയെ പോലെ മലയാളികളെയും സർക്കാരിന് ഭയമാണ്. അതുകൊണ്ടാണ് സർക്കാർ ഇരട്ടതാപ്പ് കളിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ചക്കെത്തിയ തന്ത്രി കുടുംബത്തെയും പന്തളം രാജകൊട്ടാരത്തെയും അറിയിച്ചു എന്നാണ് വിവരം. യാതൊരു വിധത്തിലും സംഘർഷത്തിന് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി ഇവരോട് ആവശ്യപ്പെട്ടത്രേ.
സർക്കാരിന് ഒരു നയവും ദേവസ്വം ബോർഡിന് മറ്റൊരു നയവും ആണെന്ന് കരുതാൻ വയ്യ. സിപിഎം മുൻ എം എൽ എയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ. സർക്കാരും സിപിഎമ്മും പറയുന്നത് മാത്രമേ പത്മകുമാറിന് അനുസരിക്കാൻ കഴിയുകയുള്ളു. കോൺഗ്രസിൽ പോലും അങ്ങനെ മാത്രമേ നടക്കുകയുള്ളു . സിപി എമ്മിനെതിരെ സംസാരിച്ചാൽ ഒരിക്കലും ദേവസ്വം ബോർഡ് പ്രസിഡന്റിനെ കസേരയിലിരുത്താൻ പാർട്ടി അനുവദിക്കുകയില്ല. സി പി എമ്മിന്റെ നിലപാടാണ് പത്മകുമാറിന്റെ നിലപാട്. അതിൽ യാതൊരു സംശയവുമില്ല.
അതേസമയം സാവകാശ ഹർജി നൽകുന്നതിൽ ദേവസ്വം ബോർഡിൽ യാതൊരു കൺഫ്യൂഷനുമില്ല. അതിലെ നിയമപരമായ സാധ്യതകൾ മാത്രമാണ് വിഷയം. പത്മകുമാറിനെ അനുകൂലിച്ച് ദേവസ്വം ബോർഡ് അംഗങ്ങൾ രംഗത്തുണ്ട്. നേരത്തെ ഇതായിരുന്നില്ല അവസ്ഥ. പത്മകുമാറിനെതിരായിരുന്നു ബോർഡ് അംഗങ്ങൾ. എന്നാൽ പാർട്ടി തന്നെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകി കഴിഞ്ഞു. പാർട്ടി നിർദ്ദേശം മറികടക്കാൻ പത്മകുമാർ വിരുദ്ധരായ അംഗങ്ങൾ തയ്യാറാവില്ല. ദേവസ്വം ബോർഡ് ശബരിമലയിലെ പോലീസ് വിന്യാസത്തിനെതീരെ രംഗത്തെത്തിയെങ്കിലും അതിൽ ആത്മാർത്ഥതയുണ്ടെന്ന് കരുതാൻ വയ്യ.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് സിപി എം നിലപാട്. പുറമേ സുപ്രീംകോടതിയെ അനുകൂലിക്കുന്ന നിലപാട് തുടരുമ്പോഴും യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇത്തരമൊരു നിലപാടിൽ തന്നെയാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. എന്നാൽ കോൺഗ്രസും ബി ജെ പിയും സർക്കാരിന്റെ ലക്ഷ്യം മുൻ കൂട്ടി മനസിലാക്കി ഇരട്ടത്താപ്പ് കളിക്കുകയായിരുന്നു. ഒരിക്കലും അവർക്ക് സർക്കാർ ജയിച്ചെന്ന് കരുതാൻ വയ്യ.
നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിക്ക് സർക്കാരിന് വേണമെങ്കിൽ സംരക്ഷണം നൽകുമായിരുന്നു. എന്നാൽ അതിന് സർക്കാർ തുനിയാത്തത് മനപൂർവമാണ്. ഭക്തരെയും വിശ്വാസികളെയും പിണക്കാതെ മീൻ പിടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഹിന്ദുവോട്ടുകളുടെ കേന്ദ്രീകരണമാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് സി പി എമ്മിന് നന്നായറിയാം. അതിനാൽ ആരെയും പിണക്കാത്ത നിലപാടായിരിക്കും അവർ സ്വീകരിക്കുക.
https://www.facebook.com/Malayalivartha
























