നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്; ആന്ധ്രാ, തമിഴ് നാട്, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് പോലീസ് നിർദ്ദേശങ്ങൾ കനത്ത തിരിച്ചടിയാകും

ശബരിമലയിൽ മണ്ഡല ഉത്സവത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ കർശന സുരക്ഷാ നിയന്ത്രണങ്ങൾക്ക് പിന്നാലെ നെയ്യഭിഷേകത്തിനുള്ള സമയം നീട്ടണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേ ദേവസ്വം ബോർഡ്. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാതൊരു തരത്തിലുള്ള തീരുമാനങ്ങളും അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് എ പദ്മകുമാറും ബോർഡ് അംഗം കെപി ശങ്കർ ദാസും.
സാധാരണ സന്ദർശനത്തിന് എത്തുന്ന ഭക്തർ അത്താഴ പൂജക്ക് ശേഷം സന്നിധാനത്ത് തങ്ങി പുലർച്ചെ അഭിഷേകം നടത്തിയ നെയ്യുമായാണ് മലയിറങ്ങുന്നത്. എന്നാൽ അതിന് അനുവദിക്കാതെ രാത്രി തന്നെ ഭക്തർ മലയിറങ്ങണമെന്ന പോലീസിന്റെ ആവശ്യം ദൂരവ്യാപകമായ പ്രത്യാഖാതം സൃഷ്ടിക്കുമെന്ന് ദേവസവം ബോർഡ് യോഗം വിലയിരുത്തി. ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ നൂറ് കണക്കിന് ആർഎസ്എസ് പ്രവർത്തകർ നെയ്യഭിഷേകം നടത്താൻ എന്ന പേരിൽ സന്നിധാനത് തങ്ങുകയും ക്രമ സമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇത്തവണ രാത്രി ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ പോലീസ് എത്തിയത്.
ആന്ധ്രാ, തമിഴ് നാട്, കർണാടകം, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പ ഭക്തർക്ക് പോലീസ് നിർദ്ദേശങ്ങൾ കനത്ത തിരിച്ചടിയാകും. ഇത് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ഉൾപ്പെടെ ബാധിക്കും. ഇപ്പോൾതന്നെ സന്നിധാനത്ത് നാലോളം കടകൾ മാത്രമാണ് ലേലം പോയിരിക്കുന്നത്. ഹോട്ടലുകൾ അടക്കമുള്ള ആ കടകൾ രാത്രി 11 നു ശേഷം തുറക്കരുതെന്നും പോലീസ് നോട്ടീസ് നൽകി. അതുപോലെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അപ്പം അരവണ കൗണ്ടറുകൾ രാത്രി 10 മണിക്ക് ശേഷം പൂട്ടണമെന്ന് പോലീസ് നിർദേശിക്കുന്നു. ഇതെല്ലാം തീർഥാടനത്തെ ബാധിക്കും. അതിനാൽ, നാളെ മണ്ഡല ഉത്സവം ആരംഭിക്കുന്നു എന്നത് കാത്തുനിൽക്കാതെ ദേവസ്വം ബോർഡ് പ്രസിഡന്റും , കെപി ശങ്കർ ദാസും തലസ്ഥാനത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായും ദേവസ്വം മന്ത്രിയുമായും ഡിജിപിയുമായും ചർച്ചകൾ നടത്തും. സുരക്ഷാ ക്രമീകരങ്ങളുമായി യോജിക്കുന്നുണ്ടെങ്കിലും അനാവശ്യമായ നിയന്ത്രണങ്ങൾ എടുത്തു കളയണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം.
https://www.facebook.com/Malayalivartha
























