സര്‍ക്കാര്‍ തലകുത്തി വീണ ശബരിമല രാഷ്ട്രീയം; തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും

ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് സര്‍ക്കാര്‍. തന്ത്രങ്ങളൊരുക്കി പ്രതിപക്ഷവും, ബി.ജെ.പിയുമൊരുക്കിയ കെണിയില്‍ വീണു പിടയുമ്പോള്‍ വെല്ലുവിളിയില്‍ നിന്ന് കീഴടങ്ങലിലേക്ക് മുഖ്യമന്ത്രിയും. സര്‍വ്വകക്ഷി യോഗത്തില്‍ സമവായത്തിന്റെ സ്വരമുയര്‍ത്തിയിരുന്നെങ്കില്‍ വിശ്വാസികള്‍ ഭരണകൂടത്തിനോട് നന്ദി പറഞ്ഞേനെ. ജനഹിതം അറിഞ്ഞു നീങ്ങേണ്ടതിന് പകരം നിങ്ങള്‍ വെല്ലുവിളിച്ചു. സ്വരം കടുപ്പിച്ചു. ഞങ്ങള്‍ യുവതികളെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തെത്തിക്കും. തടയാമെങ്കില്‍ തടഞ്ഞോ എന്നുപറയുന്ന ധാര്‍ഷ്ട്യം വിശ്വാസികളുടെ ചെറുത്തുനില്‍പില്‍ പൊഴിഞ്ഞുവീഴുന്ന കാഴ്ച.
സര്‍ക്കാര്‍ തോല്‍ക്കും. വിശ്വാസികള്‍ പൊരുതുന്നത് പ്രാര്‍ത്ഥനകൊണ്ടും ശരണം വിളികളും കൊണ്ടാണ്. കലക്കവെള്ളത്തില്‍ രാഷ്ട്രീയക്കൊയ്ത്തിനിറങ്ങിയ ബി.ജെ.പിക്കിത് സുവര്‍ണ്ണാവസരം തന്നെ. എന്തേ സര്‍വ്വകക്ഷിയോഗത്തില്‍ എല്‍.ഡി.എഫ് ഒഴിച്ചുള്ള രാഷ്ട്രീയ കക്ഷികളൊക്കെ സാവകാശ ഹര്‍ജി സര്‍ക്കാര്‍ കൊടുക്കണമെന്ന് കെഞ്ചി പറഞ്ഞപ്പോള്‍ അതു കേട്ടില്ല.
പിടിവിട്ടപ്പോള്‍ തന്ത്രിയുടെയും, രാജകുടുംബാംഗങ്ങളുടെയും മുന്നില്‍ സാഷ്ടാംഗം വീണു. ആചാരലംഘനമുണ്ടായാല്‍ നിങ്ങള്‍ പരിഹാരക്രിയ ചെയ്തുകൊള്ളാന്‍ മുഖ്യമന്ത്രി തന്ത്രിയോടു പറഞ്ഞു. നവോത്ഥാനവും, പുരോഗമനവുമെ.ക്കെ കവലപ്രസംഗത്തിനും, രാഷ്ട്രീയക്കൊയ്ത്തിനും വേണ്ടി ഒരുവശത്ത് ബി.ജെ.പിയെയും, കോണ്‍ഗ്രസിനെയും നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് പോരിനു നിര്‍ത്തി ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ പൊരുതുന്ന രാഷ്ട്രീയ തന്ത്രം മറുവശത്ത്. സര്‍ക്കാരും, സി.പി.എമ്മും വിശ്വാസികളുടെ മുന്നില്‍ കപടതയുടെയും, ശത്രുഭാവത്തിന്റെയും പ്രതീകമാകുന്നു.
ഒടുവില്‍ ഗതികെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കളത്തിലിറക്കി. ഇന്നലെ രാവിലെ ശബരിമലയില്‍ തത്ക്കാലം യുവതികള്‍ കയറണ്ട എന്നുപറഞ്ഞ നിയമമന്ത്രി ബാലനെ പുറത്തിരുത്തിയ മുഖ്യമന്ത്രി ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ സാവകാശ ഹര്‍ജി കൊടുക്കുമെന്ന് പറയിപ്പിച്ച് പ്രതിഷേധം കെടുത്തുവാനുള്ള ശ്രമത്തില്‍ വരെയെത്തുന്ന കൗതുകകാഴ്ച. നേര്‍ക്കുനേര്‍ പോരിനു വിളിച്ച് ഒടുവില്‍ പ്രതിഷേധക്കാര്‍ നേര്‍ക്കുനേര്‍ നിന്നപ്പോള്‍ നേരെ കാലില്‍ വീഴുന്ന സര്‍ക്കാര്‍ പിന്നെന്തിനാണ് ഈ പോര്‍വിളികളൊക്കെ നടത്തിയത്. ശബരിമലയുടെ രാഷ്ട്രീയം ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയ്ക്കായുള്ള മത്സരവേദിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനേഴു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് വോട്ടുവിഹിതമുയര്‍ത്താനുള്ള സുവര്‍ണ്ണാവസരം.
ബി.ജെ.പിക്കെതിരെയുള്ള വര്‍ഗീയ കാര്‍ഡ് ഭംഗിയായി എന്നും കളിച്ചിട്ടുള്ളത് സി.പി.എം തന്നെ. മുസ്ലീം ലീഗിനെയും, കേരള കോണ്‍ഗ്രസിനെയും ഇരുവശത്തുമിരുത്തിയുള്ള രാഷ്്ട്രീയ കൂട്ടുകെട്ടില്‍ യു.ഡി.എഫ് നേടുന്ന മിനിമം ഗാരന്റിയെ തകര്‍ക്കാന്‍, സി.പി.എം ഭൂരിപക്ഷ വര്‍ഗീയതക്കെതിരെ പോരടിക്കാനുള്ള തന്റേടം കാട്ടിയാണ് തങ്ങളുടെ വോട്ടുവിഹിതം ഉറപ്പിച്ചിരുന്നത്. ഹൈന്ദവ വിഭാഗത്തിലെ നായര്‍ വോട്ടുകളില്‍ ഭൂരിപക്ഷവും എന്നും യു.ഡി.എഫും, ബി.ജെ.പിയും പങ്കിട്ടെടുത്തിരുന്നു. ഇവിടെ സവര്‍ണ അവര്‍ണ കഥപറഞ്ഞ് ഈഴവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് എല്‍.ഡി.എഫ് നടത്തിയത്.
ഒടുവില്‍ എല്ലാം കൈവിടുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. പ്രതിഷേധം കൈവിട്ട് കലാപമാകാന്‍ ചെറിയൊരു സംഘര്‍ഷം മതി. ഇതുതന്നെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും.
https://www.facebook.com/Malayalivartha
























