ഒരേയൊരു ലക്ഷ്യം മാത്രം... ശബരിമലയിലും എരുമേലിയിലും വന്‍ ഭക്തജനത്തിരക്ക്; എരുമേലിയില്‍ നിന്ന് തീര്‍ത്ഥാടകരെ നിലയ്ക്കലിലേയ്ക്ക് കടത്തി വിടുന്നത് കടുത്ത നിയന്ത്രണത്തിലൂടെ

ശബരിമല യുവതീപ്രവേശന വിധിയോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും എരുമേലിയിലും ശബരിമലയിലും വന്‍ ഭക്തജനത്തിരക്ക്. മണ്ഡല മകരവിളക്ക് തീര്‍ഥാടനം ഇന്നു തുടങ്ങവേ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിന് അയ്യപ്പന്‍മാര്‍ പേട്ടതുള്ളി. ശബരിമലയിലും ഭക്തര്‍ ഒഴുകുകയാണ്.
അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കായി വനിതാ പോലീസ് ഉള്‍പ്പെടെ വന്‍ പോലീസ് സന്നാഹത്തെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി വ്യന്യസിച്ചു. 114 വനിതകള്‍ ഉള്‍പ്പെടെ ഏഴുനൂറോളം പോലീസുകാര്‍ നിലവിലുണ്ട്. ഡി.ഐ. ജി. അനൂപ് കുരുവിള ജോണാണ് കണ്‍ട്രോളിങ് ഓഫീസര്‍. രണ്ട് എസ്.പി, രണ്ട് ഡി.വൈ.എസ്.പി, 10 സി.ഐ, 74 എസ്.ഐ. എന്നിവര്‍ സംഘത്തിലുണ്ട്.
അടിയന്തിര ഘട്ടങ്ങളില്‍ സായുധസേനയിലെ 300 പോലീസുകാരെ സജ്ജരാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആരംഭിച്ച റവന്യൂ കണ്‍ട്രോള്‍റൂം സബ് കളക്ടര്‍ ഇശ പ്രിയ ഉദ്ഘാടനം ചെയ്തു. യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് എരുമേലിയില്‍ ഇന്നലെ മുതല്‍ ഏഴു ദിവസത്തേയ്ക്ക് 144 പ്രഖ്യാപിച്ചെങ്കിലും തീര്‍ഥാടകരെയോ നാട്ടുകാരെയോ കാര്യമായി ബാധിച്ചില്ല.
എരുമേലിയില്‍ തീര്‍ഥാടകരെ നിയന്ത്രിച്ചാണ് നിലയ്ക്കലിലേയ്ക്ക് കടത്തി വിടുന്നത്. കഴിഞ്ഞദിവസം തീര്‍ഥാടകരെ കാനനപാതയില്‍ തടഞ്ഞെങ്കിലും ഇന്നലെ രാവിലെ പത്തു മുതല്‍ കടത്തി വിടുന്നുണ്ട്. വന്യമൃഗ ഭീഷണി കണക്കിലെടുത്ത് കാനനപാതയില്‍ രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. അതേസമയം ശബരിമലയിലേയ്ക്ക് പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയെ തടഞ്ഞതിനു പിന്നാലെ എരുമേലിയിലും പ്രതിഷേധം അരങ്ങേറി. സ്ത്രീകള്‍ ഉള്‍പ്പെടെ ഭക്തജനങ്ങള്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു മുന്‍പില്‍ നാമജപം നടത്തി.
https://www.facebook.com/Malayalivartha
























