തൃപ്തി ദേശായി... ലക്‌ഷ്യം സ്ത്രീ സ്വാതന്ത്ര്യം

ആരാണീ തൃപ്തി ദേശായി ? കേരളം രണ്ടുദിവസമായി ചോദിക്കുന്ന ചോദ്യമാണിത് . വിശ്വാസിയല്ലെങ്കിൽ എന്തിനു അവർ ശബരിമലയിൽ എത്തണമെന്ന് വാശി പിടിക്കുന്നു? സാധാരണക്കാരന്റെ യുക്തിക്ക് നിരക്കുന്നതിനും അപ്പുറമാണ് കാര്യങ്ങൾ . തൃപ്തി ദേശായി ചില്ലറക്കാരിയൊന്നുമല്ല. 400 കൊല്ലം പഴക്കമുള്ള ആചാരം മറികടന്ന് തൃപ്തി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് 2014 ൽ ആണ് . മഹാരാഷ്ട്രയില്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീ പ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍
ലംഘിച്ചത് . മുംബൈ ഹൈക്കോടതിയുടെ വിധി അനുസരിച്ചാണ് ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ തൃപ്തി കയറിയത്.
തൃപ്തിയുടെ ആദ്യ പോരാട്ടം പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ തൃപ്തി ദേശായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിലക്കും തൃപ്തിയും സംഘവും പൊട്ടിച്ചെറിഞ്ഞു.
2012 ൽ മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിഛത്തിനെതിരെ ആയിരുന്നു അടുത്ത പോരാട്ടം ..ഒടുവിൽ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിച്ചു.
അങ്ങിനെ വിജയശ്രീലാളിതയായി ഇരിക്കുമ്പോഴാണ് തൃപ്തി ഇങ് കേരളത്തിൽ യുവതികൾക്ക് വിലക്കുള്ള ഒരു ക്ഷേത്രമുണ്ടെന്നു അറിയുന്നത്. ഇത് 2015 ൽ ആയിരുന്നു. അന്ന് തന്നെ പ്രസ്താവനയും ഇറക്കി. ജാതിമത ഭേദമില്ലാതെ സര്‍വ്വരും മലചവിട്ടിയെത്തിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശബരിമലയിൽ എത്തുമെന്നും തൃപ്തി പറഞ്ഞു .
തൃപ്തി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് എത്തുന്നത് 2003-ല്‍ പൂനെയിലെ ചേരിനിവാസികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ്. 2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിലും 2011 ലെ അണ്ണാഹസാരേയുടെ അഴിമതി വിരുദ്ധ ലോക്പാല്‍ സമരത്തിലും തൃപ്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.
2010ലാണ് തൃപ്തി ഭൂമാത ബ്രിഗേഡ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 40 പേരുമായി ആരംഭിച്ച സംഘടനയില്‍ ഇപ്പോള്‍ 5000ത്തോളം പേര്‍ ഉണ്ടെന്നാണ് തൃപ്തിയുടെ അവകാശവാദം. ലിംഗ വിവേചനത്തിന് എതിരെയാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം .
എന്നാൽ കേരളത്തിൽ തൃപ്തിയുടെ മിടുക്ക് പ്രകടിപ്പിക്കാനുള്ള അവസരം നാമജപക്കർ കൊടുത്തില്ല . അഥിതി അതൃപ്തിയും തൃപ്തിക്കുണ്ട്. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് തൃപ്തി ദേശായിയും സംഘവും മടങ്ങാൻ തീരുമാനിച്ചത്. നാമജപക്കാർ ഗുണ്ടകളാണെന്നായിരുന്നു തൃപ്തി പ്രതികരിച്ചത് . ഇനി മുൻകൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്നും പറഞ്ഞാണ് തൃപ്തി മടങ്ങിയത്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തൃപ്തി മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. അഹമ്മദ്‌നഗര്‍ ശനി ക്ഷേത്രത്തിലെ പ്രക്ഷോഭകാലത്ത് തൃപ്തിക്ക് പിന്തുണയുമായി ആര്‍എസ്എസ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നാണ് തൃപ്തി പറയുന്നത്
കര്‍ണാടകക്കാരിയാണ് തൃപ്തി . പ്രശാന്ത് ദേശായിയാണ് തൃപ്തിയുടെ ഭര്‍ത്താവ്. ഒരു മകനുമുണ്ട്.
.
https://www.facebook.com/Malayalivartha
























