കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച 'ഗജ' ചുഴലിക്കാറ്റിന് പിന്നാലെ അടുത്ത 10 മണിക്കൂറിനുള്ളില്‍ 'പെയ്തി' വരുന്നു; അതീവജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ കർശന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാളെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക് സഞ്ചരിച്ചു തുടങ്ങിയ ഗജ വീണ്ടും ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. അതിനാല്‍ 20 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ട്. അതേസമയം തമിഴ്നാട്ടിലും കേരളത്തിലും കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയായി ലക്ഷദ്വീപ് കടലില്‍ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തര മുന്നറിയിപ്പ്. അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന സൂചന.
ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ പോയിട്ടുള്ള മല്‍സ്യത്തൊഴിലാളികളെ കരയിലേക്കു കയറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അടിയന്തര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. തായ്‌ലന്‍ഡ് നിര്‍ദേശിച്ച പെയ്തി എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായാണ് വിലയിരുത്തല്‍.
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മല്‍സ്യബന്ധനം നിര്‍ത്തിവച്ച് ഉടന്‍ കരയിലേക്കു മടങ്ങാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള സന്ദേശത്തില്‍ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്നാടിനെ കശക്കിയെറിഞ്ഞ ശേഷം പെയ്തടങ്ങി ന്യൂനമര്‍ദമായി മാറി കേരളത്തിനു മുകളിലൂടെ അറബിക്കടലിലെത്തിയ ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തും കനത്ത നാശം വിതച്ചിരുന്നു. കനത്ത കാറ്റിലും മഴയിലും വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് കനത്ത മഴയും കാറ്റും നാശം വിതച്ചത്. കൊച്ചിക്ക് 20 കിലോമീറ്റര്‍ വടക്ക് തീവ്ര ന്യൂനമര്‍ദമായി ഗജ ഇന്നലെ രാത്രിയും നിലകൊണ്ടു.
അറബിക്കടലിലേക്കിറങ്ങി ഇന്ന് ന്യൂനമര്‍ദമായി മാറാനാണ് സാധ്യതയെന്ന് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രം പറയുന്നു. 18 ന് വീണ്ടുമൊരു ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടും. ഇത് 19 മുതല്‍ 23 വരെ മഴയ്ക്കു കാരണമാകും. 18ന് വൈകുന്നേരം വരെ തെക്കു പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കടല്‍തീരത്ത് ജാഗ്രത പുലര്‍ത്തണം. തിരകളുടെ ഉയരം രണ്ട് മീറ്റര്‍ വരെ ഉയരാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വ്യാപക നാശ നഷ്ടം. തൈക്കാട്ടുശ്ശേരി, മാക്കേക്കടവ്, മണപ്പുറം, തേവർവട്ടം, നഗരി, പൈനുങ്കൽ, ചിറക്കൽ, എലിക്കാട്,പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ് വീശിയത്.
വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ രണ്ട് ദിവസമായി ഇരുട്ടിലാണ്. വൃക്ഷങ്ങൾ വൈദ്യുതി കമ്പികളിലേക്ക് വീണതിനെ തുടർന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി തകരാർ പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
കടപുഴകി വീണ വൃക്ഷങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റുന്ന ശ്രമങ്ങളി തുടരുകയാണ്. ചുഴലിക്കാറ്റില്‍ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. വൃക്ഷങ്ങൾ കടപുഴകി വീണാണ് വീടുകൾ തകർന്നത്.
https://www.facebook.com/Malayalivartha