അര്‍ദ്ധരാത്രി നിരോധനാജ്ഞാ ലംഘനം; സന്നിധാനത്തെ കൂട്ട അറസ്റ്റ്;പോലീസ് നടപടിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധം;മണിയാര്‍ ക്യാംപിന് മുന്നിലും സമരം

ശബരിമല സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ എണ്‍പതിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും പ്രതിഷേധം അരങ്ങേറുന്നു .
പ്രതിഷേധം സംസ്ഥാന വ്യാപകമാക്കാന്‍ അര്‍ദ്ധരാത്രി തന്നെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഇതിനു പുറമെ ,ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാമജപ സമരക്കാര്‍ പ്രതിഷേധിച്ചിരുന്നു. രാവിലെ നാല് മണിയോടെയാണ്ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്.
സ്ഥലത്ത് കനത്ത പൊലിസ് വിന്യാസമുണ്ട്. പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ രാവിലെ അഞ്ച് മണിക്കും പ്രതിഷേധം തുടരുകയായിരുന്നു.
അതേസമയം അറസ്റ്റിലായവരെ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി. ഈ ക്യാംപിന് മുന്നിലും കനത്ത പ്രതിഷേധം നടക്കുകയാണ്. .ക്യാമ്പിനു മുന്നില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം അങ്ങാടിപ്പുറത്ത് ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലാണ് പ്രതിഷേധം.
സന്നിധാനത്ത് നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാന്‍ പൊലീസ് സൗകര്യമൊരുക്കിയിരുന്നു. പടിപൂജയ്ക്ക് ബുക്ക് ചെയ്തവര്‍ക്കും വൃദ്ധര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും ഇളവുകള്‍ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നെയ്യഭിഷേകത്തിന് ടിക്കറ്റെടുക്കാതെ മാളികപ്പുറത്തിനടുത്ത് തുടര്‍ന്ന സംശയം തോന്നുന്നവരെ പൊലീസ് സന്നിധാനത്ത് നിന്ന് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിഷേധക്കാർ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നീക്കം ചെയ്തവര്‍ സംഘടിച്ച് വലിയ നടപ്പന്തലിലെത്തി പ്രതിഷേധ സമരം നടത്തുകയായിരുന്നു. സംഘ്പരിവാര്‍-അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം വഹിച്ചത്.
ഒന്നരമണിക്കൂര്‍ സമയം പ്രതിഷേധക്കാരോട് സംസാരിച്ച ശേഷമാണ് അറസ്റ്റ് എന്ന് എസ്.പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു. ആദ്യം ഹരിവരാസനം പാടിയതിനു ശേഷം പിരിയാം എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നെങ്കിലും നട അടച്ചതിനു ശേഷവും ഇവര്‍ പ്രതിഷേധവുമായി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലിസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ആദ്യം നേതാക്കളെ മാത്രം അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണ് എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























