സന്നിധാനത്ത് എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടി;ശബരിമലയിൽ കണ്ടത് പോലീസുകാരെയല്ല; പേപ്പട്ടികളെ;വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ
സന്നിധാനത്ത് നിരോധനാഞ്ജ ലംഘിച്ചതിനെ ചൊല്ലി എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പോലീസ് അയ്യപ്പന്‍ എന്ന നിലയിലായിരുന്നു ഇത്രയും കാലം ശബരിമലയില്‍ പോലീസുകാരെ കണ്ടിരുന്നത്.
എന്നാല്‍ ഇന്നതു മാറിയിരിക്കുകയാണ്.സന്നിധാനത്ത് കാണുന്നത് പോലീസുകാരെയല്ല, മറിച്ച് പേപ്പട്ടികളെയാണ്. ശോഭ സുരേന്ദ്രന്‍ തുറന്നടിച്ചു.തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മതവികാരം വ്രണപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ശോഭ വ്യക്തമാക്കി.
ശോഭയുടെ നേതൃത്വത്തിൽ മണിയാർ ക്യാന്പിനുമുന്നിലും നാമജപ പ്രതിഷേധം അരങ്ങേറുകയാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.പോലീസ് കസ്റ്റഡിയിലുള്ള ചിലർക്ക് പരിക്കേറ്റുവെന്നും ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.മണിയാർ എആർക്യാമ്പിലെത്തി സന്നിധാനത്തുനിന്ന് അറസ്റ്റു ചെയ്തവരെ കണ്ടശേഷമാണ് ശോഭ ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി ആർ എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സന്നിധാനത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നതോടെ ശോഭയുടെ നേതൃത്വത്തിൽ ആറന്മുള പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
ആലപ്പുഴ മാന്നാറിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. ആറൻമുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധത്തിനു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീടും ഉപരോധിച്ചു. യുവമോർച്ച സംസ്ഥാനാധ്യക്ഷൻ പ്രകാശ് ബാബുവടക്കമുള്ള പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha