അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന് ; സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ
ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ഐ.ജി.വിജയ് സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡി.ജി.പി നോട്ടീസ് നല്‍കിയത്. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്ന് എസ്പി യതീഷ് ചന്ദ്രനോട് ഡി.ജി.പി വിശദീകരണം തേടി. അതേസമയം ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് സന്നിധാനം സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സാഖറെയ്‌ക്ക് നോട്ടീസ് നല്‍കി.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാമജപങ്ങള്‍ നടക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇന്നും പ്രതിഷേധം തുടരാന്‍ തന്നെയാണ് ബി.ജെ.പി അടക്കമുള്ള സംഘടനകളുടെ തീരുമാനം.
ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്ബില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്.
സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha