മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഇനി ഹെെക്കോടതി നിയമിച്ച മൂന്നംഗ മേൽനോട്ട സമിതിയ്ക്ക്

ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂർണ നിയന്ത്രണം ഹെെക്കോടതി നിയമിച്ച മൂന്നംഗ മേൽനോട്ട സമിതി ഏറ്റെടുക്കും. ശബരിമലയുടെ പൂർണ നിയന്ത്രണം മേൽനോട്ട സമിതിയെ ഏൽപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ശബരിമല സ്പെഷൽ കമ്മീഷണർ ഇനി മുതൽ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും കാര്യത്തിൽ സമിതിക്ക് വ്യക്തത വേണമെങ്കിൽ അപ്പപ്പോൾ കോടതിയെ സമീപിക്കാനും സാധിക്കും.
ശബരിമലയിലെ പൊലീസ് നടപടികളിൽ സംസ്ഥാന സർക്കാരിനെ ഹെെക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.
ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റീസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ഈ മണ്ഡലകാലം മുഴുവൻ ഇവർ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ശുപാർശകൾ നിർദേശിക്കും. എന്നാൽ സന്നിധാനത്തും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ നിലനിൽക്കുമെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ഇൗ സീസണിലേക്കാണ് സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഭക്തരുടെ നാമജപവും ശരണംവിളിയും തടയരുത്. എന്നാൽ ഇതിന്റെ മറവിൽ പ്രതിഷേധവും നിയമവിരുദ്ധ പ്രവർത്തനങ്ങളും പാടില്ലെന്നും ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഹോട്ടലുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവർത്തിക്കണം. ഇതിന് ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഹാരത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ തടസപ്പെടുത്തരുത്. എന്നാൽ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉചിതമായ നിയന്ത്രണമാകാം. പമ്പയിലെ ടോയ്ലെറ്റ് സൗകര്യം ദേവസ്വം ബോർഡും വാട്ടർ അതോറിട്ടിയും ഉറപ്പാക്കണം. സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ടിൽ പൊലീസ് നിയന്ത്രണം കാരണം തിരുമുറ്റത്തെ മഹാകാണിക്കയുടെ അടുത്തേക്ക് ഭക്തർക്ക് എത്താനാവുന്നില്ലെന്ന് പറഞ്ഞിരുന്നു.
ഭക്തർക്ക് മഹാകാണിക്കയുടെ അടുത്തേക്കെത്താൻ സൗകര്യമൊരുക്കണം. ക്ഷേത്രപരിസരത്ത് പ്രതിഷേധവും ധർണയും പ്രകടനവുമൊന്നും അനുവദിക്കാനാവില്ല. സമാധാനപരമായ ദർശനത്തിനാണ് പരമപ്രാധാന്യം. ഇത് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തടയണം. ഇതിനായി പൊലീസിന് ന്യായമായ പരിശോധനയും ചോദ്യം ചെയ്യലുമൊക്കെ നടത്താം. നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഏകോപിപ്പിക്കണം. ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം. സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ദേവസ്വം ബോർഡിനും സർക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha


























