കാസർഗോഡ് മുള്ളൻപന്നിയെ പിടികൂടാൻ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം; മണ്ണ് വീണ് മൂടിക്കിടക്കുന്ന യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു...

മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് മരിച്ചതായി സ്ഥിരീകരണം . കാസർഗോഡ് ധര്‍മത്തടുക്ക ബാളിഗെയിലെ രമേശാണ് മരിച്ചത്. ഗുഹയ്ക്കുള്ളിൽ രമേശിനെ രക്ഷിക്കാനായി മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു പേർക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമനസേന പുറത്തെത്തിച്ചു.
ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും അരവരെയുള്ള ഭാഗം മാത്രമാണ് മണ്ണ് വീഴാതെ കാണുന്നതെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഒക്‌സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല. കൊണ്ടുവന്ന മുഴുവന്‍ ഓക്സിജന്‍ സിലിണ്ടറുകളും മാറ്റി ആറു പ്രാവശ്യത്തോളം അകത്തുകയറിയെങ്കിലും ശ്രമം വിജയിച്ചില്ല. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം.
അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്‌ക്കരമാണ്. വളരെ അപകടകരമായ സ്ഥിതിയാണ് ഗുഹയക്കുള്ളില്‍ നിലനില്‍ക്കുന്നതെന്നതിനാല്‍ വളരെ സൂക്ഷ്മതയോടു കൂടിയാണ് ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ അകത്തേക്ക് കടന്നത്. മണ്ണിടിയുന്നത് കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹയ്ക്കുള്ളിലേക്ക് കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചു. ഏറെസമയം കഴിഞ്ഞിട്ടും യുവാവ് മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























