'പൊലീസുകാരനെ കുത്തിയതും ഞാന്‍ തന്നെ..'; കൂസലില്ലാതെ പ്രതിയുടെ ഏറ്റുപറച്ചില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ റിക്കോര്‍ഡ് ചെയ്ത ദൃശ്യം

കഞ്ചാവ് കേസിലെ പ്രതിയെ, എക്‌സൈസ് സംഘത്തെ ആക്രമിച്ച് കൈവിലങ്ങോടെ മോചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തു വന്നു. എംസി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ജംക്ഷനു സമീപം തിങ്കളാഴ്ച വൈകിട്ടു നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആക്രമണം നടത്തിയവരെ വ്യക്തമായി മനസിലാകുന്ന ദൃശ്യങ്ങള്‍ പൊലീസിനും ലഭിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ അറസ്റ്റ് ഉണ്ടായിട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ എക്‌സൈസ് സംഘം പ്രതികളെ ചോദ്യം ചെയ്യുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. ഈ വിഡിയോയില്‍, പ്രതിയായ അച്ചു സന്തോഷ് താനാണ് പൊലീസുകാരനെ കുത്തിയതെന്ന് സമ്മതിക്കുന്നത് കാണാം. 'സന്തോഷ് സാറിനെ കടിച്ച കേസിലും തൃപ്പൂണിത്തുറയില്‍ പൊലീസുകാരനെ കുത്തിയ കേസിലും പ്രതി ഞാന്‍ തന്നെയാണ്, വേറെ കുറെ കേസിലും ഞാന്‍ പ്രതിയാണ്' എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട അച്ചു സന്തോഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോ ദൃശ്യം റിക്കോര്‍ഡ് ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
എക്‌സൈസിന്റെ ജീപ്പ് തടഞ്ഞ സംഘം, വടിവാള്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അക്രമി സംഘം എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഏറ്റുമാനൂര്‍ കിഴക്കുംഭാഗം മങ്ങാട്ടുതുണ്ടത്തില്‍ ജിസ് തോമസ്(40), സംഘത്തില്‍ ഉള്‍പ്പെട്ട 17-കാരന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
ഏറ്റുമാനൂര്‍, ചാത്തമല, കാണക്കാരി, കോട്ടമുറി കോളനി, കോട്ടയ്ക്കുപുറം കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലടക്കം 15 അംഗ സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സംഘത്തില്‍ ഉള്‍പ്പെട്ട ചിലരെ എക്‌സൈസ് സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിബിന്‍ ബാബുവിനെ അറസ്റ്റു ചെയ്യുന്നതിനു മുന്‍പുള്ളതാണിത്.
ബിബിനെ അറസ്റ്റു ചെയ്ത് എക്‌സൈസ് വാഹനം കാണക്കാരി റെയില്‍വേ ഗേറ്റിനു സമീപത്തു നിന്നു പുറപ്പെട്ടയുടന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തി മോചിപ്പിക്കാനുളള പദ്ധതി തയാറാക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പട്ടിത്താനം ചുമടുതാങ്ങി ജംക്ഷനു സമീപത്താണ് എക്‌സൈസ് സംഘത്തിന്റെ ജീപ്പ് ആക്രമിച്ചു കോട്ടമുറി കോളനിയില്‍ ബിബിന്‍ ബാബു (22) വിനെ കൈവിലങ്ങോടെ ജീപ്പില്‍ നിന്നു മോചിപ്പിച്ചത്. കഞ്ചാവ് സംഘത്തില്‍ നിന്ന് എക്‌സൈസ് സംഘത്തിന് ഈ വര്‍ഷം നേരിടേണ്ടിവന്നത് നാല് ആക്രമണങ്ങളാണ്. 14 ഉദ്യോഗസ്ഥരാണ് പരുക്കേറ്റ് ചികില്‍സയിലുള്ളത്.
കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയുമായ പനമ്പാലം കൊപ്രായില്‍ ജെയ്‌സ്‌മോന്റെ (അലോട്ടി–25) വീട്ടില്‍ കഞ്ചാവ് സംഘം തമ്പടിച്ചിരിക്കുന്നത് അറിഞ്ഞെത്തിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവരെ വടിവാള്‍ വീശി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം ലഹരിമാഫിയ രക്ഷപെട്ടത് കഴിഞ്ഞ മേയിലാണ്. പ്രതികളെ പിന്നീട് പിടികൂടിയിരുന്നു.
മാങ്ങാനം ഭാഗത്ത് ശവക്കോട്ടയ്ക്ക് സമീപം പൂലര്‍ച്ചെ 2-നും 4-നും ഇടയില്‍ മാത്രം കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യുന്ന സ്ഥിരം ഇടപാടുകാര്‍ക്ക് മാത്രമാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കഞ്ചാവ് വാങ്ങാന്‍ എത്തുന്നവര്‍ക്കൊപ്പം പൊലീസും എക്‌സൈസ്‌കാരും ഇല്ലെന്ന് ഇയാള്‍ ഉറപ്പുവരുത്തിയ ശേഷമാണ് വില്‍പന നടത്തുക. ഇയാള്‍ പറഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി എത്തിയതോടെയാണ് കഞ്ചാവ് വില്‍ക്കാന്‍ ഇയാള്‍ തയാറായത്. കഞ്ചാവ് വില്‍പന നടത്തി കേസില്‍ തൊടുപുഴ കോടതിയില്‍ ഹാജരാകേണ്ട ദിവസം തന്നെയാണ് ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പനയ്ക്ക് അറസ്റ്റിലായത്.
കഞ്ചാവ് ഉപയോഗിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് കഴിഞ്ഞ ഏപ്രിലില്‍ പള്ളിക്കത്തോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. മൈലാടിക്കര പാറയ്ക്കല്‍ പി.ടി.തോമസാണ് (ഉല്ലാസ്–34) അടിയേറ്റു മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ 29-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര മൈതാനത്തിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലും കഞ്ചാവ് മാഫിയ സജീവമാണ്.
https://www.facebook.com/Malayalivartha


























