ഹിന്ദു വർഗീയതയക്കെതിരെ സർക്കാർ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിനു വേണ്ടി പ്രളയാനന്തര കേരളം നിർമ്മിക്കാൻ നടക്കുന്ന സർക്കാർ മുടക്കുന്നത് പത്ത് കോടി?

ബഹുജന മതിൽ എന്ന പേരിൽ നിർമ്മിക്കുന്ന വനിതാ മതിൽ സർക്കാർ സംരംഭമായി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . അതിന് പിന്നിലെ രാഷ്ട്രീയം ബി ജെ പിയെ എതിർക്കുക എന്നത് മാത്രമാണ്. ശബരിമല വിഷയത്തിൽ ഹിന്ദു സ്ത്രീകൾ നടത്തിയ സമരമാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. സമരത്തിൽ പങ്കെടുത്തവർ ബിജെപിക്കാരാണെന്ന ധാരണയിലാണ് കേരള സർക്കാർ ഇപ്പോഴും. എന്നാൽ എൻ എസ് എസായിരുന്നു സമരത്തിന് ചുക്കാൻ പിടിച്ചത്. അതിൽ പങ്കെടുത്ത സ്ത്രീകളിൽ പലരും ബി ജെ പിക്കാരല്ല.
ജി. സുകുമാരൻ നായരെ ലക്ഷ്യമിടാൻ സി പി എമ്മിനും പിണറായിക്കും താത്പര്യമില്ല. അതിന് പകരമാണ് സർക്കാർ ബി ജെ പിക്കെതിരെ നീക്കം നടത്തിയത്. ശ്രീധരൻ പിള്ള ബിജെപി പ്രസിഡന്റായതു മുതലാണ് സുകുമാരൻ നായരുടെ മട്ട് മാറിയത്. ശ്രീധരൻ പിള്ളയോടാണ് സർക്കാരിന് കലി. അതിന്റെ വിരോധമാണ് ബി ജെ പിയോട് തീർക്കുന്നത്. സുരേന്ദ്രനെ ആജീവാനന്ത കാലം അകത്തിടാനുള്ള തീരുമാനവും അതിന്റെ ഭാഗമാണ്.
ശബരിമലയുമായി ബന്ധപ്പെട്ട വനിതാ സമരം തങ്ങളെ തോൽപ്പിച്ചതായി സി പി എം കരുതുന്നു. അതാണ് സർക്കാരിന്റെ സങ്കടം. അതിന് പകരം വീട്ടാനുള്ള തന്ത്രമാണ് ഏറെനാളായി സി പി എം ആലോചിച്ചത്. അതാണ് വനിതാമതിൽ. തങ്ങൾ സമരത്തിനിറങ്ങിയാൽ ഹിന്ദുക്കൾ എതിരാകുമോ എന്ന് സംശയം കൊണ്ടാണ് സിപിഎം മാറി നിന്ന് സർക്കാർ തന്നെ മതിൽ കെട്ടാൻ തീരുമാനിച്ചത്. അതിന് സർക്കാർ സംവിധാനം തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചത് ഒരു കാരണവശാലും മതിൽ പൊളിയരുത് എന്ന ആഗ്രഹം കൊണ്ടാണ്. ജില്ലകളിൽ മന്ത്രിമാർക്കാണ് ചുമതല നൽകിയത്. കളക്ടർമാർക്കാണ് ഏകോപന ചുമതല. കുടുംബശ്രീ ഉള്ളിടത്തോളം കാലം മതിൽ പൊളിയില്ലെന്ന കാര്യത്തിൽ സംശയമില്ല.
സർക്കാർ വൻ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. കേന്ദ്രത്തിൽ നിന്നും കേരളത്തിന് ആവശ്യാനുസരണം സാമ്പത്തിക സഹായം ലഭിക്കുന്നില്ല. നേരത്തെ കേന്ദ്ര സർക്കാർ കേരളത്തെ നിർലോഭമായി സഹായിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനുള്ള സാമ്പത്തിക ഭദ്രത പോലും ഇപ്പോൾ സർക്കാരിനില്ല. പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് ഇനിയും പണം നൽകി തീർന്നിട്ടില്ല. പ്രളയത്തിനെ തുടർന്ന് പ്രഖ്യാപിച്ച 10,000 രൂപ പോലും പലർക്കും നൽകിയിട്ടില്ല. അതെല്ലാം കേന്ദ്രസർക്കാരിന്റെ തലയിൽ കെട്ടുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. കേന്ദ്രം വിദേശസഹായങ്ങൾ ലഭിക്കാൻ തടസം നിന്നു എന്ന ആരോപണവും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാരാകട്ടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ഉറക്കം നടിക്കുന്നു. സാലറി ചലഞ്ച് പൊളിത്തതും സർക്കാരിന് പ്രഹാരമായി.
സർക്കാർ എന്ത് വില കൊടുത്തും മതിൽ വിജയിപ്പിക്കും. അത് വിജയിക്കാതിരുന്നാൽ പിണറായിക്കാണ് ക്ഷീണം. കാരണം വനിതാമതിൽ അദ്ദേഹത്തിന്റെ ആശയമാണ്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സർക്കാർ നിലപാട് തള്ളി പറഞ്ഞതിനെതിരെ ശബ്ദിക്കേണ്ടതില്ലെന്നാണ് തീരുമാനം. വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചാൽ സുകുമാരൻ നായരെ പോലെ അദ്ദേഹവും അദ്ദേഹത്തിന്റെ വഴിക്ക് പോകുമെന്നാണ് സംശയം. ഒരു തരത്തിലും പ്രകോപനത്തിനില്ലാതെ നീങ്ങാനാണ് സർക്കാർ തീരുമാനം. പിണറായി വിജയൻ തന്നെയാണ് സംഘാടക സമിതിക്ക് ഇത്തരമൊരു നിർദ്ദേശം നൽകിയത്.
കോടികൾ വെള്ളത്തിലൊഴുത്താൻ തന്നെയാണ് സർക്കാർ പദ്ധതിഎന്നാണ് സൂചന. പതിനായിരം രൂപ പ്രളയ ബാധിതർക്ക് നൽകാത്ത സർക്കാർ പത്ത് കോടി മുടക്കുന്ന നിർമ്മിക്കുന്ന മതിലിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? അതിനെക്കാൾ ഉപരി ഇത്തരമൊരു മതിൽ നിർമ്മിച്ചതു കൊണ്ട് ആർക്ക് എന്താണ് നേട്ടമെന്ന് സർക്കാർ ആലോചിക്കേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha



























