നേരിയ നിലവിളി ശബ്ദം പോലും പുറത്തേയ്ക്ക് കേൾക്കാത്ത രീതിയിൽ കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി; കൊല്ലൂർവിള പള്ളിമുക്കിൽ നാടിനെ നടുക്കിയ തയ്യൽക്കാരിയുടെ ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവ്

പട്ടാപ്പകൽ തയ്യൽക്കാരിയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് പിടിയിലായി. കൊല്ലപ്പെട്ട അജിത കുമാരിയുടെ മുൻ ഭർത്താവ് സുകുമാരനാ(61)ണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ കൊല്ലൂർവിള പള്ളിമുക്കിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പള്ളിമുക്ക് ബി.എഡ്. കോളേജിനു സമീപം ഫൈൻ സ്റ്റിച്ചിങ് എന്ന പേരിൽ തുന്നൽക്കട നടത്തിവന്ന വടക്കേവിള പായിക്കുളം കളിയിലിൽമുക്കിനടുത്ത് അക്കരവിള നഗർ-158 എ, സ്വപ്നത്തിൽ അജിതകുമാരി(46)യാണ് കൊല്ലപ്പെട്ടത്. കടയ്ക്കുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിലായിരുന്നു അജിതകുമാരി.
കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി അജിതകുമാരിയെ ആക്രമിച്ചത്. അതിനാൽ നേരിയ ഒരു നിലവിളി ശബ്ദം മാത്രമായിരുന്നു അടുത്ത കടയിലുള്ളവർ കേട്ടത്. അവർ ഇറങ്ങി വന്നപ്പോഴേയ്ക്കും സ്‌ക്കൂട്ടറിൽ പ്രതി രക്ഷപെട്ടിരുന്നു.
സംഭവ ദിവസം രാത്രിയോടെ ഇയാൾ താമസിക്കുന്ന കൊല്ലം ആണ്ടാമുക്കത്തെ ലോഡ്ജിൽ പൊലീസെത്തി രണ്ടാം നിലയിലെ മുറി തുറന്നപ്പോൾ രക്തം പുരണ്ട ഷർട്ടുംപാന്റും കണ്ടെടുത്തു. കൂടാതെ എ ടി എം.കാർഡ്, ചെക്ക് ബുക്ക് , രണ്ടു ലക്ഷം രൂപയിൽ അധികം നിക്ഷേപമുള്ള ബാങ്ക് പാസ് ബുക്ക്, പഴ്സ്, മറ്റൊരു സ്ത്രീയുടെ ഫോട്ടോ എന്നിവയും കണ്ടെടുത്തിരുന്നു.സുകുമാരൻ ഉപയോഗിച്ചിരുന്ന ചുവന്ന കളറിലുള്ള ആക്ടീവ സ്‌ക്കൂട്ടറും പൊലീസ് കണ്ടെത്തിയപ്പോൾ സ്‌ക്കൂട്ടറിലും രക്തക്കറ പുരണ്ടിരുന്നു.
കൃത്യത്തിനിടയിൽ സുകുമാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. മുറിയിൽ നിന്നും മുറിവിൽ പുരട്ടാനുള്ള മരുന്ന്, ബാന്റേജ്, പഞ്ഞി എന്നിവയും കണ്ടെടുത്തു. പോളയത്തോട്ടിലെ ഒരു ഹോട്ടലിലെ മാനേജരായി ജോലി നോക്കി വന്ന സുകുമാരൻ ഒരിടത്തും സ്ഥിരമായി തങ്ങുന്ന ആളല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സുകുമാരന് തിരുവനന്തപുരത്ത് ഉദിയൻകുളങ്ങരയിൽ ആദ്യ ഭാര്യയും ആ ബന്ധത്തിൽ ഒരു മകളുമുണ്ട്.
സുകുമാരനെ അന്വേഷിച്ച് പൊലീസ് ആ വീട്ടിലും തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ വീട്ടിലും എത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ആദ്യ ഭാര്യയുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു സുകുമാരൻ. പലപ്പോഴും കടയിൽ ചെല്ലുകയും അജിതയോട് പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അജിത സുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി കൗൺസിലർ സെലീന പറഞ്ഞു. ഇതു സംബന്ധിച്ച് രണ്ട് വർഷം മുമ്പ് അജിതാകുമാരി ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും രമ്യമായി പറഞ്ഞു തീർക്കുകയായിരുന്നു.
അജിതാകുമാരിയുടെ അദ്ധ്വാനത്തിലാണ് രണ്ട് ആൺമക്കളെ വളർത്തിയിരുന്നത്. അജിതകുമാരിയിൽ ഇയാൾക്കുള്ള രണ്ട് ആൺമക്കളിൽ ഒരാളുടെ വിവാഹത്തിനായി ആലോചനകൾ നടന്നിട്ടും തന്നെ അറിയിക്കാതിരുന്നതും റേഷൻ കാർഡിൽനിന്ന് തന്റെ പേര് നീക്കാൻ നടപടി സ്വീകരിച്ചതുമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായാണ് വിവരം. കൊല നടത്തിയശേഷം സ്കൂട്ടറിൽ കൊല്ലം ആണ്ടാമുക്കത്തുള്ള ടൂറിസ്റ്റ് ഹോമിലെത്തി വസ്ത്രം മാറിയ ശേഷം കായംകുളത്തേക്ക് വണ്ടികയറിയെന്ന് ഇയാൾ സമ്മതിച്ചു. പിന്നീട് വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കൊട്ടാരക്കരയിൽ ഇയാൾ നടത്തിയിരുന്ന കടയിലെ സാധനങ്ങൾ വിറ്റ വകയിൽ ലഭിക്കാനുള്ള പണം വാങ്ങാനെത്തിയപ്പോഴാണ് പിടിയിലായത്. നടപടികൾക്കുശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കായി കൊല്ലം സിറ്റി എ.സി.പി. യുടെ ചുമതലയുള്ള സതീഷ്‌കുമാർ എം.ആറിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസും ഇരവിപുരം സി.ഐ. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മൂന്നു ടീമുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധഭാഗങ്ങളിലും അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തിവരികയായിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























