ശബരിമലയിൽ വീണ്ടും യുവതികൾ; മകരവിളക്കിന് കൂടുതൽ യുവതികളെ എത്തിക്കാൻ ആക്ടിവിസ്റ്റുകൾ; യുവതികൾ വന്നാൽ ഉണ്ടാകാവുന്ന പ്രതിഷേധം കണക്കിലെടുത്ത് പൊലീസും കനത്ത ജാഗ്രതയിൽ

മകരവിളക്കിന് ശബരിമലയിൽ വീണ്ടും യുവതികൾ എത്താൻ തയാറെടുക്കുന്നതായി വിവരം. വേഷം മാറിയോ മറ്റോ മലചവിട്ടാനാണ് ശ്രമമെന്നാണ് സൂചന. ഇതിനായി ചില ആക്ടിവിസ്റ്റുകൾ തയാറെടുക്കുന്നതായി സൂചന. മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
യുവതികൾ വന്നാൽ ഉണ്ടാകാവുന്ന പ്രതിഷേധം കണക്കിലെടുത്ത് പൊലീസും കനത്ത ജാഗ്രതയിലാണ്. ശബരിമലയിലെങ്ങും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, യുവതികൾ എത്തുമോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവതികൾ എത്തിയാൽ തടയാൻ പ്രതിഷേധക്കാരും ശബരിമലയിൽ എത്തിയെന്ന സൂചനയുമുണ്ട്. കേരള ദളിത് ഫെഡറേഷന് മഹിളാ വിഭാഗം നേതാവ് എസ് പി മഞ്ജു തന്റെ മൂന്നാം ശ്രമത്തില്‍ ആൾമാറാട്ടം നടത്തി ശബരിമലയില്‍ പ്രവേശിച്ചിചിരുന്നു.
ഡിസംബര്‍ 20നാണ് മഞ്ജു ആദ്യമായി മല കയറാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പോലീസ് സംരക്ഷണയിലെത്തിയ അന്ന് പമ്പയില്‍ ചിലര്‍ തടഞ്ഞു. പിറ്റേന്ന് വീണ്ടും ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തിയെങ്കിലും തന്റെ വീട് ആക്രമിക്കപ്പെട്ടതറിഞ്ഞ് അവര്‍ തൃശൂരിലേക്ക് മടങ്ങി. ജനുവരി രണ്ടിന് കനകദുര്‍ഗ, ബിന്ദു എന്നിവര്‍ക്കൊപ്പം ശബരിമലയില്‍ പോകാനുള്ള ടീമിലുണ്ടായിരുന്നു. പക്ഷെ അന്നും ഇവര്‍ക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് യാതൊരു പോലീസ് സംരക്ഷണവും ആവശ്യപ്പെടാതെ തന്നെ വീണ്ടും ശബരിമലയിലെത്തുകയും വിജയകരമായി ദര്‍ശനം പൂര്‍ത്തിയാക്കുകയും ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുടിയുടെ മുന്‍ഭാഗം വെളുപ്പിച്ചതായി ഇവര്‍ സമ്മതിചിരുന്നു.
ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മനിതി സംഘം ശബരിമല യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. മുമ്പ് ഇവർ പൊലീസ് സംരക്ഷണയിൽ മലകയറാൻ തുടങ്ങിയെങ്കിലും ശക്തമായ എതിർപ്പുയർന്നതോടെ മടങ്ങിപ്പോയിരുന്നു. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന് പേരിലുള്ള ആക്ടിവിസ്റ്രുകളുടെ കൂട്ടായ്മയും യുവതികളെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് വിധേനയും ആക്ടിവിസ്റ്റുകളായ യുവതികൾ ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതോടെ ശബരിമലയിൽ ഭക്തരുടെ ജാഗ്രതയും വർദ്ധിച്ചിട്ടുണ്ട്. പൊലീസും കർശന നിരീക്ഷണത്തിലാണ്
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവർ അത് നിഷേധിച്ചിരുന്നു. ആദ്യമായി ശബരിമലയില്‍ എത്തിയപ്പോള്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ പോലും എത്താനായില്ല. ഒരു പകല്‍ മുഴുവന്‍ എയര്‍പോര്‍ട്ടില്‍ ഇരുന്ന് നാണംകെട്ടാണ് അവര്‍ തിരികെ വിമാനത്തില്‍ കയറിയത്. ഭക്തരുടെ ശരണം വിളിയുടെ ശക്തി ലോകം അറിഞ്ഞത് ആ സംഭവത്തോടെയായിരുന്നു. എന്നാല്‍ മുറിവേറ്റ തൃപ്തി പിന്നീട് പറഞ്ഞത് താന്‍ ഉടന്‍ ശബരിമലയിലെത്തുമെന്നാണ്. പോലീസിന്റെ സഹായമില്ലാതെ വേഷംമാറിയെത്തുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു.
മറ്റുപ്രചാരണങ്ങള്‍ ഗൂഢ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയം ബസ് സ്റ്റാന്റില്‍ തൃപ്തി ദേശായി വന്നെത്തിയെന്ന് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്. കര്‍മ്മസമിതിയിലെ ഒരു പ്രവര്ത്തകന് തൃപ്തി ബസില്‍ ഇരിക്കുന്നതായി കണ്ടെന്നു പറഞ്ഞു. ഇത് സ്ഥിരീകരിക്കും മുമ്പേ ബസെടുത്തിരുന്നു. എന്നാല്‍ ഈ പ്രവര്ത്തകന് മറ്റ് നേതാക്കളെ അയച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായി. ചിലര്‍ ബസിന് പുറകേ പോയിട്ടുണ്ടെന്നും അവര്‍ തന്നെ പറയുന്നു. അതേ സമയം ഇതുവരേയും തൃപ്തിയെ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha


























