ഈ ലോക്‌സഭാ തെരഃഞ്ഞെടുപ്പില്‍ ഏതുവിധേനയും ആലപ്പുഴ സീറ്റ് പിടിക്കാൻ സി.പി.എം; കളത്തിലിറക്കാൻ മന്ത്രി തോമസ് ഐസക്കും സി.പി.എമ്മിന്റെ പരിഗണനയില്‍...

ആലപ്പുഴ പിടിക്കാന്‍ മന്ത്രി ഡോ: തോമസ് ഐസക്കും സി.പി.എമ്മിന്റെ പരിഗണനയില്‍. ഇടതുമുന്നണിയുടെ ഏറ്റവും അഭിമാനകരമായ സീറ്റായ ആലപ്പുഴ ഈ ലോക്‌സഭാ തെരഃഞ്ഞെടുപ്പില്‍ ഏതുവിധേനയേയും പിടിക്കണമെന്ന കടുത്ത തീരുമാനത്തിലാണ് സി.പി.എം. ഇത് സാദ്ധ്യമാക്കാന്‍ തോമസ് !ഐസക്കിനേയും രംഗത്തിറക്കാന്‍ സി.പി.എം ആലോചന തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ബംഗാളില്‍ സി.പി.എമ്മിന്റെ ശക്തി ക്ഷയിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ശബ്ദം ശക്തമായി ഉയരാന്‍ ഐസക്കിനെപോലെയുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ അനിവാര്യമാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈറ്റില്ലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജില്ലയാണ് ആലപ്പുഴ. എന്നാല്‍ 2004ല്‍ വി.എം. സുധീരനെ പരാജയപ്പെടുത്തി ഡോ: കെ.എസ്. മനേദാജ് വിജയിച്ചശേഷം അവിടെ ഒരു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. പുന്നപ്ര-വയലാറിന്റെ നാടാണെങ്കിലും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് എല്ലായ്‌പ്പോഴും ആധിപത്യം. കണ്ണൂരുകാരനായ കെ.സി. വേണുഗോപാലാണ് കഴിഞ്ഞ മൂന്ന് തവണയായി അവിടെ നിന്നും വിജയിക്കുന്നത്. ഇക്കുറിയും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ തന്നെയായിരിക്കും.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയാത്തത് എന്നും ഇടതുമുന്നണിക്ക് കടുത്ത പ്രയാസം ഉണ്ടാക്കുന്ന സംഭവവുമാണ്. എന്നാല്‍ ഇക്കുറി സാഹചര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. ആഞ്ഞുപിടിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഡോ: തോമസ് ഐസക്കിനെ പരിഗണിക്കുന്നത്.
ഡോ: തോമസ് ഐസക്ക് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അവിടെ വിജയം സുനിശ്ചിതമാണെന്ന കണക്കുകൂട്ടലാണ് പാര്‍ട്ടിയിലുള്ളത്. ആലപ്പുഴ ജില്ലയില്‍ അദ്ദേഹം നടപ്പാക്കിയ പരിപാടികളും പരിഷ്‌ക്കാരങ്ങളും മാത്രം മതി വിജയിക്കാന്‍. പാര്‍ട്ടിക്ക് അതീതമായ പിന്തുണ ജില്ലയില്‍ അദ്ദേഹത്തിിനുണ്ട്. ജില്ലയിലെ ഏറ്റവും ജനകീയനായ പാര്‍ട്ടി നേതാവ് എന്ന പ്രതിച്ഛായയും ഐസക്കിനുണ്ട്. കുടുംബശ്രീയും തദ്ദേശസ്ഥാനപങ്ങളും അല്ലാതെ വിവിധ സര്‍ക്കാരിതര സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആലപ്പുഴ ജില്ലയുടെ മുഖച്ഛായ തന്നെ അദ്ദേഹം മാറ്റിയിട്ടുണ്ട്. ഏറ്റവും മാലിന്യം നിറഞ്ഞ ജില്ലയായ ആലപ്പുഴ ഇന്ന് കേരളത്തിലെ ഏറ്റവും ശുചിത്വമുള്ള ജില്ലയായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പൊതുസമൂഹത്തിനിടയിലുള്ള പ്രതിച്ഛായ മുതലെടുക്കുകയെന്നതാണ് ലക്ഷ്യം.
എന്നാല്‍ ഐസക്കിനെപ്പോലെ ഒരു മികച്ച സാമ്പത്തികവിദഗ്ധനെ ധനകാര്യമന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ട് ഡല്‍ഹിയിലേക്ക് വിടുന്നതിലും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. നിലവില്‍ കേരളത്തില്‍ മാത്രമാണ് സി.പി.എമ്മിന് ശക്തിയുള്ളത്. അത് നിലനിര്‍ത്താന്‍ പാര്‍ട്ടി സംവിധാനങ്ങളോടൊപ്പം മികച്ച ഭരണവുഗ അനിവാര്യമാണ്. അതിന് ഐസക്കിനെപ്പോലെ ജനകീയനായ ഒരു ധനമന്ത്രി സംസ്ഥാനത്തില്‍ അനിവാര്യമാണെന്ന നിലപാടാണ് സംസ്ഥാനനേതൃത്വത്തിനുള്ളത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നശേഷം ധനമന്ത്രിയെന്ന നിലയില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലൈ സ്വതന്ത്രമായ പ്രവര്‍ത്തനം ഐസക്കിന് സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എല്ലാം മുഖ്യമന്ത്രിയുടെ തീരുമാനങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഐസക്കിന് ഭാവനാപൂര്‍ണ്ണമായ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും കഴിയുന്നുമില്ല. ഇന്നത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യമനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഐസക്കിനെപ്പോലെ ഒരു വ്യക്തി വേണ്ടതുണ്ടോയെന്ന ചിന്തയാണ് ദേശീയനേതൃത്വത്തിനുള്‍പ്പെടെയുള്ളത്. അത് ചെയ്യുന്നതിന് ആരായാലും മതിയാകും. ഐസക്കിന് പകരമായി ധനകാര്യത്തില്‍ വൈദഗ്ധ്യമുള്ള പ്രൊഫ: സി. രവീന്ദ്രനാഥിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും കഴിയും. ഐസക്ക് ഡല്‍ഹിയിലെത്തുന്നത് പാര്‍ട്ടിക്ക് മുതല്‍കൂട്ടാകുമെന്നും അഭിപ്രായമുള്ളവരുണ്ട്. ഐസക്കിനെപ്പോലൊരാളെ ഇവിടെ തളച്ചിട്ട് നശിപ്പിക്കേണ്ടതില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഐസക്ക് പാര്‍ലമെന്റിലേക്ക് വിജയിച്ചുവന്നാല്‍ മാരാരിക്കുളം മണ്ഡലത്തിലെ നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടിവരും. അതും ഇന്നത്തെ നിലയില്‍ ഇടതുമുന്നണിക്ക് ഒരു പ്രശ്‌നമാവില്ല. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മാരാരിക്കുളത്ത് നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ സുഗമമായി വിജയിപ്പിച്ചെടുക്കാനും പാര്‍ട്ടിക്ക് കഴിയും. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പും പാര്‍ട്ടിയെ അലട്ടുന്നില്ല.
ഐസക്ക് സ്ഥാനാര്‍ത്ഥിയായാല്‍ രാഷ്ട്രീയത്തിനതീതമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയും. അതുതന്നെ വലിയ നേട്ടമാകും. പ്രളയസമയത്തും മറ്റും ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ മാത്രമല്ല, സംസ്ഥാനത്താകെ വലിയ പ്രശംസപിടിച്ചുപറ്റിയതാണ്. അതുപോലെ വിശപ്പുരഹിത ആലപ്പുഴ, കുടുംബശ്രീകളുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍. ഇതിനൊക്കെ പുറമെ സാമുദായികമായ വോട്ടുകളും ലഭിക്കും. എല്ലാം കൂടിയാകുമ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറാം എന്ന കണക്കുകൂട്ടല്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ മഹാപ്രളയം കഴിഞ്ഞ് നവകേരള നിര്‍മ്മിതിക്ക് തുടക്കമിടുന്ന ബജറ്റായിരിക്കും വരാന്‍ പോകുന്നത്. ആ ബജറ്റ് നടപ്പാക്കാന്‍ അത് അവതരിപ്പിക്കുന്ന ഐസക്ക് സംസ്ഥാനത്തില്‍ തന്നെ ഉണ്ടാകണമെന്ന അഭിപ്രായമുള്ള വലിയൊരുവിഭാഗവും പാര്‍ട്ടിയിലുണ്ട്.
https://www.facebook.com/Malayalivartha

























