ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്... ആറര മണിയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന; തുടർന്ന് മകരജ്യോതിദര്‍ശനം

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണങ്ങളും പന്തളം കൊട്ടാര പ്രതിനിധിയെയും വൈകിട്ട് ആറ് മണിയോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. തുടര്‍ന്ന് സോപാനത്തിലെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സോപാനത്തിനുള്ളിലേക്ക് ഏറ്റുവാങ്ങും. ആറര മണിയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്നാണ് മകരജ്യോതിദര്‍ശനം.
പതിവിലും വ്യത്യസ്തമായി ഈ വര്‍ഷത്തെ മകരസംക്രാന്തി പൂജ മകരജ്യോതി ദര്‍ശനത്തിന് ശേഷമാണ്. വൈകിട്ട് 7.52 നാണ് മകര സംക്രാന്ത്രി പൂജ. പൂജയുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. അഭിഷേകത്തിനുള്ള നെയ്ത്തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായ കന്നി അയ്യപ്പന്‍ ഇന്നലെ സന്നിധാനത്ത് എത്തി. തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ കൊടുത്തയച്ച നെയ്തേങ്ങ വൈകിട്ട് തന്ത്രിക്ക് കൈമാറി.
മകര സംക്രാന്തി പൂജയ്ക്കും മറ്റ് ക്ഷേത്രചടങ്ങുകള്‍ക്കും ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. 19 വരെ മാസപൂജയ്ക്കായി നട തുറക്കും. 18 വരെ മാത്രമെ നെയ്യഭിഷേകമുണ്ടാകൂ. 19ന് രാത്രി തിരുനട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി നടക്കും. 20ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകു. അതിനുശേഷം നട അടയ്ക്കുന്നതോടെ മകരസംക്രമ ഉത്സവം പൂര്‍ത്തിയാകും.
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ സത്രത്തിന് സമീപത്തെ പുല്ലുമേട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരജ്യോതി കാണുന്നതിനായി പുല്ലുമേട്ടില്‍ എത്തുന്ന ഭക്തര്‍ക്കായി ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്ന് മകരജ്യോതി കണ്ടുതൊഴാന്‍ സാധിക്കും. ഇവിടങ്ങളിലും അയ്യപ്പഭക്തര്‍ക്ക് സുഗമദര്‍ശനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പുല്ലുമേട്ടില്‍ മകരജ്യോതി കാണാന്‍ സാധിക്കുന്ന അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കെഎസ്ആര്‍ടിസി 60 ബസ്സുകള്‍ സര്‍വീസ് നടത്തും.
അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനമേര്‍പ്പെടുത്തി. ആംബുലന്‍സ് സൗകര്യം, പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെട്ടു. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം നല്‍കും.
അതേസമയം, മുന്‍വര്‍ഷങ്ങളില്‍ ഭക്ഷണത്തിന് വനംവകുപ്പ് അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മറ്റ് ഭക്ഷണശാലകള്‍ ഇല്ലാത്ത ഇവിടെ സൗജന്യ ഭക്ഷണ വിതരണം അയ്യപ്പസേവാ സമാജം മുമ്പ് നടത്തിയിരുന്നെങ്കിലും നിലവില്‍ അത് തടഞ്ഞിരിക്കുന്നു. മേഖലയിലാകെയുള്ളത് വനംവകുപ്പിന്റെ ഭക്ഷണശാല മാത്രമാണ്.
https://www.facebook.com/Malayalivartha

























