അയ്യപ്പ സമരത്തിൽ കട്ടക്ക് മറുപടി കൊടുക്കാൻ എൻ.എസ്.എസ് പടയൊരുക്കം ; സുരേന്ദ്രനെ രംഗത്തിറക്കി തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം

വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് പിടിക്കാൻ ബി.ജെ.പിയുടെ കളി. തിരുവനന്തപുരം വിട്ടുകൊടുക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി. അതിനായി കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് ആലോചന. പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്തിറങ്ങിയാൽ എൻ.എസ്.എസിന്റെ പൂർണ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലുള്ളതുകൊണ്ടുതന്നെ സുരേന്ദ്രനെ രംഗത്തിറക്കി തിരുവനന്തപുരത്ത് കന്നി വിജയം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം.
പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിൽ നന്ദി പറഞ്ഞ് എൻ.എസ്.എസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത് കേരളത്തിൽ ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ വ്യവസ്ഥകളെ എതിർത്ത കേരളത്തിലെ ചില എം.പിമാരെ സുകുമാരൻ നായർ നേരിട്ട് വിളിച്ച് അതൃപ്‌തി അറിയിച്ചിരുന്നു. ഇതുകൂടി കണക്കുകൂട്ടിയാണ് ബി.ജെ.പി തിരുവനന്തപുരത്ത് സുരേന്ദ്രനെ ഇറക്കി ലോക്‌സഭാ പിടിക്കാൻ ഒരുങ്ങുന്നത്.
സുരേന്ദ്രനു പുറമെ മറ്റു ചില പേരുകളും തിരുവനന്തപുരത്തെ സ്ഥാനാർത്ഥികളായി ഉയരുന്നുണ്ടെങ്കിലും ശബരിമല സമരത്തിലൂടെ ജനപ്രീതി വർദ്ധിച്ച സുരേന്ദ്രനെ കളത്തിലിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താത്പര്യമെന്നാണ് സൂചന. ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലില്‍ കിടന്നതും സമരത്തിന് നേതൃത്വം നല്‍കിയതുമെല്ലാം സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം സര്‍ക്കാരിനെതിരെ പോരാടി ജയിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിനേയും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്ന് മത്സരിക്കുന്നത് ശശി തരൂർ എം.പിയാണ്. എന്നാൽ, സി.പി.ഐ സ്ഥാനാർത്ഥിയെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല. സുരേന്ദ്രൻ തിരുവനന്തപുരത്ത് മത്സരിച്ചാൽ കടുത്ത മത്സരമാകും നടക്കുക.
ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി കേരളം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലായിരുന്നു ആര്‍എസ്എസും ബിജെപിയും. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികളെ ഒപ്പം നിര്‍ത്താമെന്നും അത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാമെന്നുമായിരുന്നു ബിജെപിയുടെ പദ്ധതി.ഇത് ഏറെകുറേ വിജയിച്ചെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വ്വേയിലും സംസ്ഥാന നേതൃത്വത്തിന് ആശ്വസിക്കാനുളള വകയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സി വഴി നടത്തിയ സര്‍വ്വേയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളാണ് ബിജെപിയെ തുണയ്ക്കുകയെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഇതിൽ തിരുവന്തപുരത്ത് സുരേന്ദ്രനെ ഇറക്കാനാണ് പാർട്ടിയുടെ ആലോചന. നേരത്തേ തിരുവനന്തപുരത്ത് പാര്‍ട്ടി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കെ സുരേന്ദ്രനെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























