വിശ്വാസികള്‍ക്കൊപ്പമെന്ന് ആണയിട്ടു പറഞ്ഞവരാണ് അയ്യപ്പഭക്തരെ വഞ്ചിച്ചത്; ദേവസ്വം ബോര്‍ഡിന്റെ വികൃത മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്; ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധദിനം

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധദിനം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പ്രതിഷേധദിനമായി ആചരിക്കുന്നത്. പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഭക്തജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കര്‍മ്മ സമിതി വ്യക്തമാക്കി.
വിശ്വാസികള്‍ക്കൊപ്പമെന്ന് ആണയിട്ടു പറഞ്ഞവരാണ് അയ്യപ്പഭക്തരെ വഞ്ചിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാദ്ധ്യതയുണ്ട്. സുപ്രീംകോടതിയില്‍ മുമ്പെടുത്ത നിലപാടിനെ അട്ടിമറിച്ചാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്. ദേവസ്വം ബോര്‍ഡിന്റെ വികൃത മുഖമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചതെങ്കില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് ബോര്‍ഡ് കൈക്കൊള്ളുന്നത്. വിശ്വാസികളുടെ കാണിക്കപ്പണം ദുരുപയോഗിച്ച് ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് തുനിഞ്ഞിരിക്കുന്നത്. ഇതിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വരും എന്നും ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.
അതേസമയം ശബരിമല കേസില്‍ നേരിട്ട് വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിഭാഷകര്‍ക്ക് വാദം എഴുതി നല്‍കാമെന്ന് കോടതി ആവര്‍ത്തിച്ചു. ഇന്നും അഭിഭാഷകന്‍ കേസ് പരാമര്‍ശിച്ചപ്പോഴാണ് കോടതിയുടെ മറുപടി.
അതേസമയം യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ തുടക്കം മുതല്‍ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദേവസ്വം കമ്മിഷ്ണറായ എന്‍.വാസുവായിരിക്കും പുതിയ പ്രസിഡന്റ്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നെന്നും വിധി പുനപ്പരിശോധിക്കരുതെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ സുപ്രീംകോടതിയില്‍ നിലപാട് എടുത്തിരുന്നു. തന്നോട് ആലോചിക്കാതെയാണ് അഭിഭാഷകന്‍ ഇങ്ങിനെയൊരു നിലപാട് സ്വീകരിച്ചതെന്നും ദേവസ്വം കമ്മീഷ്ണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പത്മകുമാര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നടപടിയുണ്ടായത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയത് മുതല്‍ എതിര്‍പ്പുമായി പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ്് ബോര്‍ഡ് ചെയര്‍മാനും മുന്‍ ദേവസ്വം പ്രസിഡന്റുമായിരുന്ന രാജഗോപാലന്‍ നായര്‍ പത്മകുമാറിന് പകരം വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ എന്‍.എസ്.എസ് സര്‍്ക്കാരുമായി അകലുകയും എസ്.എന്‍.ഡി.പിയും കെ.പി.എംഎസും അടുക്കുകയും ചെയ്തതോടെ പിന്നോക്കക്കാരനായ വാസുവിന് നറുക്ക് വീഴുകയായിരുന്നു.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി നല്‍കുമെന്ന് പത്മകുമാര്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കുകയും അത് മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ശാസിച്ചു. തുടര്‍ന്നാണ് നിലപാട് മാറ്റിയത്. യുവതികള്‍ പ്രവേശിക്കുന്നതിനോട് യോജിപ്പില്ലെന്നും തന്റെ വീട്ടിലെ സ്ത്രീകളാരും മലകയറില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതും വിവാദമായി. തുടര്‍ച്ചയായി പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ ബോര്‍ഡ് അംഗം എന്‍.ശങ്കര്‍ ദാസുമായി ആലോചിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ പല ദിവസങ്ങളിലും പത്മകുമാര്‍ സന്നിധാനത്ത് എത്തിയുമില്ല. അതും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























