ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലഖ്‌നൗ 119 റണ്‍സിന് പുറത്താകുകയായിരുന്നു. രാജസ്ഥാന്‍ ബൗളിങ്ങിന് മുന്നില്‍ ലഖ്‌നൗവിന് പിടിച്ചുനില്‍ക്കാൻ കഴിഞ്ഞില്ല. ജൊഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ തുടക്കത്തില്‍ തന്നെ പതറി. 11 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനി, ഋഷഭ് പന്ത്, മാര്‍ക്രം എന്നിവര്‍ ഡക്കായി മടങ്ങി.
മിച്ചല്‍ മാര്‍ഷും നിക്കൊളാസ് പുരാനുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. പുരാന്‍ 22 റണ്‍സെടുത്തും ഹിമ്മത്ത് സിങ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റുകള്‍ വീഴുമ്പോഴും മിച്ചല്‍ മാര്‍ഷാണ് ടീമിന് ആശ്വാസം നൽകിയത്. അര്‍ധസെഞ്ചുറിയോടെ താരം ടീമിനെ നൂറുകടത്തിയെങ്കിലും പിന്നാലെ കൂടാരം കയറി. 41 പന്തില്‍ 55 റണ്‍സാണ് മാര്‍ഷിന്റെ സമ്പാദ്യമുള്ളത്.
പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. മുകുള്‍ ചൗധരി(7), മുഹമ്മദ് ഷമി(6), മായങ്ക് യാദവ്(5) എന്നിവര്‍ നിരാശപ്പെടുത്തി. അതോടെ ലഖ്നൗ പരാജയത്തിലേക്ക് നീങ്ങി. ഒടുക്കം 119 റണ്‍സിന് എല്ലാവരും പുറത്തായി. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റോടെ തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് അടിച്ചെടുക്കാനായി കഴിഞ്ഞത്. 43 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍.
വൈഭവ് സൂര്യവംശി എട്ട് റണ്‍സും യശസ്വി ജയ്സ്വാള്‍ 22 റണ്‍സും നേടി തുടക്കത്തിലേ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി മാറി. മൂന്നാമനായി കളത്തിലിറങ്ങിയ ധ്രുവ് ജുറേല്‍ പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ധ്രുവ് പുറത്തായത്. ഒടുവില്‍ രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ച് ശിവം ദുബെ നടത്തിയ ചെറുത്ത് നില്‍പ്പാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.
https://www.facebook.com/Malayalivartha























