ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവ്വീസ് കൊച്ചിയിൽ; മെട്രോയുടെ ഫീഡർ സർവ്വീസായി ആരംഭിച്ച ഇലട്രിക് ഓട്ടോകളുടെ ആദ്യഘട്ട സർവ്വീസിന്റെ ഫ്ലാഗ് ഓഫ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എം.ഡി മുഹമ്മദ് ഹനീഷ്നിർവഹിച്ചു

ഡിസംബറോടെ ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവ്വീസ് നഗരത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് എം.ഡി മുഹമ്മദ് ഹനീഷ്. 78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോയുടെ ഫീഡർ സർവ്വീസായി ആരംഭിച്ച ഇലട്രിക് ഓട്ടോകളുടെ ആദ്യഘട്ട സർവ്വീസിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ഓട്ടോ ഡ്രൈവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇ-ഓട്ടോകൾ സർവീസ് ആരംഭിച്ചത്. കെ.എം.ആർ.എൽ ആവിഷ്‌കരിച്ച പദ്ധതിയിൽ ഓട്ടോകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത് കൈനറ്റിക് ഗ്രീൻ കമ്പനിയാണ്. 2018 ആഗസ്തിൽ ഇ-ഓട്ടോ പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തിൽ സംഭവിച്ച പ്രളയം ഉൽഘാടനം നീണ്ടു പോകുന്നതിനു കാരണമായി. ആറു മാസത്തിനുള്ളിൽ പേട്ട വരെ മെട്രോ സർവീസ് നീട്ടും. കാക്കനാട് ഭാഗത്തേക്ക് സർവ്വീസ് ആരംഭിക്കുന്നതോടെ മെട്രോ ജംങ്ഷനായി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും ഹനീഷ് പറഞ്ഞു.
പതിനാറ് ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നഗരത്തിൽ സർവ്വീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ 22 ഓട്ടോകൾ കൂടിയെത്തും. കൈനറ്റിക് ഗ്രീൻ കമ്പനിക്കാണ് ഓട്ടോകളുടെ ഉടമസ്ഥാവകാശം. പ്രതിദിനം നൂറു രൂപയാണ് ഓട്ടോയുടെ വാടക. പരിസ്ഥിതി മലിനീകരണ രഹിതമായ ഇ-ഓട്ടോകൾ രണ്ട് മണിക്കൂർ ചാർജ്ജ് ചെയ്താൽ 70 കിലോമീറ്റർ സർവ്വീസ് നടത്തും. ജി.പി.എസ് സംവിധാനം ഉള്ളതിനാൽ യാത്രികരുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാകും. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂർ, എം.ജി റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ ഇ-ഓട്ടോകളുടെ പ്രവർത്തനം. പത്തു രൂപയാണ് നാലു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഇ-ഓട്ടോകളുടെ മിനിമം ചാർജ്ജ്. ഷെയർ ഓട്ടോ മാതൃകയിലാണ് സർവ്വീസ്. ഫ്ളാഗ് ഓഫ് പരിപാടിയിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ സൃമന്ത ഭദ്രൻ, ചെയർമാൻ കെ.കെ ഇബ്രാഹിംകുട്ടി, ഐ.ഒ.സി.എൽ ഡി.ജി.എം കെ രഘു, തൊഴിലാളി സംഘടനാ നേതാക്കളായ ബിനു വർഗീസ്, രഘുനാഥ് പനവേലി, അനിൽ കുമാർ, അഡ്വ. ടി.ബി മിനി, ഹൈദർ അലി ഖാൻ, നിഷാന്ദ് രവീന്ദ്രൻ, സൈമൺ ഇടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























