ബിജെപി നേതാവ് ജയിലില്‍ കിടന്നതും, ശബരിമല സമരക്കാരെ പന്നി കുത്താന്‍ ഓടിച്ചതും അയ്യപ്പകോപം കൊണ്ട്: ശബരിമല വിഷയത്തില്‍ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ട്; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ സമരത്തെ പരിഹസിച്ച് മുകേഷ് എംഎല്‍എ

ശബരിമലയുവതി പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ സമരത്തെ പരിഹസിച്ച് മുകേഷ് എംഎല്‍എ. നിയമസഭയില്‍ ആയിരുന്നു ബിജെപി നേതാക്കളേയും ശബരിമല കര്‍മ്മസമിതിയുടെ സമരത്തേയും പരിഹസിച്ചത്. ശബരിമല കര്‍മ്മസമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചതും ബിജെപി നേതാവ് ജയിലില്‍ കിടന്നതും മറ്റൊരു വനിതാ നേതാവ് 25,000 രൂപ കോടതിയില്‍ പിഴയടച്ചതും അയ്യപ്പകോപം കൊണ്ടാണ് എന്ന് മുകേഷ് പരിഹസിച്ചു.
അടുത്തിടെ കൊല്ലത്തൊരു ക്ഷേത്രത്തില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരില്‍ ഒരാള്‍ തന്നോട് സംശയം ചോദിച്ചെന്ന് മുകേഷ് പറഞ്ഞു. ഈ ചോദ്യത്തിന് നല്‍കിയ മറുപടി ആയാണ് മുകേഷിൻറെ പരിഹാസം.
തനിക്ക് നേരെ ഉയര്‍ന്ന ആ ചോദ്യത്തില്‍ ഒരു തെറ്റിദ്ധാരണ അടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ പോകുന്നവര്‍ മുഴുവന്‍ ബിജെപിയും ആര്‍എസ്‌എസുമാണെന്നാണ് ആ തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ മാറിക്കോളും എന്ന് ഉറപ്പുണ്ട്. ശബരിമലയില്‍ പോകുന്ന എല്ലാവരും ബിജെപിയല്ല, അതിന് ഏറ്റവും വലിയ ഉദാഹരണം താന്‍ തന്നയാണെന്നും മുകേഷ് സഭയില്‍ പറഞ്ഞു.
അയ്യപ്പന്‍റെ ശക്തിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അതിന് കാരണമുണ്ടെന്നും മുകേഷ് പറഞ്ഞു. ശബരിമലയില്‍ ദുരുദ്ദേശ്യത്തോടുകൂടി തമ്ടിച്ച ശബരിമല കര്‍മ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്‍റെ ശക്തി കൊണ്ടാണ്. ശബരിമല വിഷയത്തില്‍ രാവിലെയും രാത്രിയും നിലപാട് മാറ്റിമാറ്റി പറയേണ്ട ഗതികേട് ബിജെപി അധ്യക്ഷനുണ്ടായത് അയ്യപ്പകോപം കൊണ്ടാണ്. ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടാണ്. അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ്. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴയടപ്പിച്ചു. ഇവയാണ് അയ്യപ്പന്‍റെ ശക്തിയില്‍ വിശ്വസിക്കാന്‍ തനിക്കുള്ള കാരണങ്ങളെന്നും മുകേഷ് സഭയിൽ പറഞ്ഞു.
ശബരിമല സമരത്തിന്റെ തുടക്ക നാളുകളില്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. എന്നാല്‍ മണ്ഡല കാലത്ത് കളി മാറി. നേതാക്കളെ പോലീസ് സന്നിധാനത്തേക്ക് അടുപ്പിച്ചില്ല. ശബരിമലയിലേക്ക് പോകാന്‍ എത്തിയ സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാണ് എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത്.
ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പിഴ ചുമത്തിയിരുന്നു. ശബരിമലയിൽ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപ്പച്ചത്. എന്നാൽ, ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹരജികൾ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു. അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും, ഇത് പരീക്ഷണത്തിനായി ഹരജികൾ നൽകാനുള്ള സ്ഥലമല്ലെന്നും ഡിവിഷൻ ബെഞ്ച് സൂചിപ്പിക്കുകയുണ്ടായി. ഹരജി പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹരജി തള്ളാൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























