ആഞ്ഞടിച്ചാലുണ്ടല്ലോ... ബിജെപിക്ക് വേണ്ടി രാവന്തിയോളം കഷ്ടപ്പെട്ടവര്‍ക്ക് സി ക്ലാസ് സീറ്റ്; ബിജെപിക്കാരനല്ലാതിരുന്നിട്ടും എംപിയും മന്ത്രിയുമൊക്കെയാക്കി ചോദിച്ചതെല്ലാം നല്‍കി; പക്ഷെ വീണ്ടും ആഗ്രഹം തീരുന്നില്ല; എല്ലാവരേയും വെട്ടി പത്തനംതിട്ട വേണം

കൊതിയന്‍മാര്‍ ഇലയെടുക്കാന്‍ പോയി എനിക്ക് കൈയ്യില്‍ തന്നാലും മതി എന്ന പഴഞ്ചൊല്ലു പോലെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിയ്ക്ക് വേണ്ടി രാവന്തിയോളം വെള്ളം കോരിയും അടിയും ഇടിയും വാങ്ങിച്ച ബിജെപി നേതാക്കളെ നിഷ്പ്രഭരാക്കി കണ്ണന്താനം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. അതും വിജയ പ്രതീക്ഷയുള്ള പത്തനംതിട്ട സീറ്റിന് വേണ്ടി. ബിജെപിയുടെ എ ക്ലാസ് സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന വാശിയും.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും എം.ടി. രമേശും എങ്ങനെയുമൊരു എം.പിയാകാന്‍ പത്തനംതിട്ടയിലേക്ക് ഉറ്റുനോക്കുമ്പോഴാണ് രാജ്യസഭാ എം.പിയായി മൂന്നുവര്‍ഷം കാലാവധിയുള്ള കണ്ണന്താനത്തിന്റെ അമിത അത്യാഗ്രഹം എന്നോര്‍ക്കണം.
പത്തനംതിട്ടയ്ക്കായി പാര്‍ട്ടിയില്‍ പിടിവലി ശക്തമായപ്പോള്‍ അതു പരിഹരിക്കാനാണു കണ്ണന്താനത്തെ അമിത് ഷാ നിയോഗിച്ചത്. എന്നാല്‍, പത്തനംതിട്ടയിലെ സ്വന്തം സാധ്യതകള്‍ ദേശീയാധ്യക്ഷനോടു വിവരിക്കുകയാണു കണ്ണന്താനം ചെയ്തത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണെന്നതു പിള്ളയ്ക്കും സുരേന്ദ്രനും രമേശിനുമില്ലാത്ത യോഗ്യതയായി കണ്ണന്താനം സ്വയം വിലയിരുത്തുന്നു. കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ അദ്ദേഹം മുമ്പു കോട്ടയം ജില്ലാ കലക്ടറും കാഞ്ഞിരപ്പള്ളി എം.എല്‍.എയുമായിരുന്നതിന്റെ തഴമ്പും ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, പത്തനംതിട്ടയില്‍ ഉള്‍പ്പെട്ട ശബരിമലയിലാണു പിള്ളയ്ക്കും സുരേന്ദ്രനും രമേശിനും പ്രതീക്ഷയെങ്കില്‍, കാഞ്ഞിരപ്പള്ളിയിലാണു കണ്ണന്താനത്തിന്റെ കണ്ണ്.
ഇടതുസഹയാത്രികനും പിണറായി വിജയന്റെ ഇഷ്ടക്കാരനുമായിരുന്ന കണ്ണന്താനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടിലേക്കുള്ള പാലമെന്ന നിലയിലാണു ബി.ജെ.പി. ഏറ്റെടുത്തത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെയെല്ലാം ഇളിഭ്യരാക്കി, അദ്ദേഹത്തെ രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിയുമാക്കി. ഇത്രയൊക്കെയായിട്ടും അമിത് ഷായെ പേടിച്ച് സംസ്ഥാനനേതാക്കള്‍ പ്രതിഷേധം ഉള്ളിലൊതുക്കി. ഒടുവില്‍, പത്തനംതിട്ട സീറ്റിനായി പറക്കുന്ന കണ്ണന്താനത്തെ നോക്കി കണ്ണു മിഴിക്കാന്‍ മാത്രമാണ് അവരുടെ വിധി.
രാജ്യസഭയില്‍ 2022 വരെ കാലാവധിയുള്ള കണ്ണന്താനത്തിനു ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ വീണ്ടും മന്ത്രിയാകാന്‍ സാധ്യതയുള്ളപ്പോഴാണു ലോക്‌സഭാ മോഹം ഉള്ളിലുദിച്ചത്. സുരക്ഷിതസ്ഥാനത്ത് ഇരുന്നുകൊണ്ട്, പാര്‍ട്ടിക്കുവേണ്ടി മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനും അദ്ദേഹം തയാറല്ല. ശബരിമലയുടെ പേരില്‍, ഹിന്ദു വോട്ട് കൊണ്ടു മാത്രം ജയിക്കുമോയെന്നും മറ്റു മത്സരാര്‍ഥികളോട് അദ്ദേഹം ചോദിക്കുന്നു.
ശബരിമല വിഷയത്തില്‍ ജയില്‍വാസം വരെ അനുഭവിച്ച കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കണമെന്നാണു പ്രവര്‍ത്തകരുടെ ഉള്ളിലിരിപ്പ്. അതു തിരിച്ചറിഞ്ഞ ശ്രീധരന്‍ പിള്ളയാകട്ടെ, തനിക്കു വേണ്ടി വാദിക്കാനാണു കണ്ണന്താനത്തെ കൂടെക്കൂട്ടിയത്. ഒടുവില്‍ അത് കണ്ണന്താനം തട്ടിയെടുക്കുമെന്ന അവസ്ഥയിലാണ്.
കണ്ണന്താനം ഇങ്ങനെ മനപായസം കുടിക്കുമ്പോള്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണെന്ന് അമിത് ഷായുടെ പേജില്‍ അണികള്‍ കമന്റ് ചെയ്തു.
എന്നാല്‍ സുരേന്ദ്രനായി വാദിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും അമിത് ഷായുടെ ഫേസ്ബുക്ക് പേജിലിട്ടിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പിന്മാറണമെന്നാണ് സുരേന്ദ്രന്‍ പക്ഷക്കാരുടെ നിലപാട്. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ കണ്ണ്. എന്തായാലും ഇന്നറിയാം ആരെന്ന്.
https://www.facebook.com/Malayalivartha























