ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആയ സ്‌കൈറൂട്ട് എയ്‌റോസ്‌പേസാണ് തങ്ങളുടെ വിക്രം-I റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചത്. പൂർണമായും കാർബൺ കംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച, ഏഴ് നിലകളുടെ ഉയരമുള്ള ഈ മൾട്ടിസ്റ്റേജ് റോക്കറ്റ് നിലവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയിൽ സജ്ജമാക്കിക്കഴിയുകയും ചെയ്തു.
'മിഷൻ ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ നിർണായക ദൗത്യം ജൂലൈ 12 നും ഓഗസ്റ്റ് 4 നും ഇടയിലുള്ള വിക്ഷേപണ വിൻഡോയിൽ നടക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാവും വിക്ഷേപണം.
ദൗത്യം വിജയിച്ചാൽ സ്പേസ്എക്സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ്ലാബ് തുടങ്ങിയ ലോകത്തിലെ ചുരുക്കം ചില എയ്റോസ്പേസ് കമ്പനികൾക്കുമാത്രം സാധ്യമായ ഈ നേട്ടം കൈവരിക്കുന്ന സ്വകാര്യ കമ്പനികളുടെ ആഗോള കൂട്ടായ്മയിലേക്ക് സ്‌കൈറൂട്ടും ഉയരുകയും ചെയ്യും.
ഇന്ത്യൻ മണ്ണിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ റോക്കറ്റായ 'വിക്രം എസ്' 2022 നവംബർ 18ന് വിജയകരമായി സബ്ഓർബിറ്റൽ പരീക്ഷണം നടത്തി സ്‌കൈറൂട്ട് ചരിത്രം കുറിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി, ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ യഥാർത്ഥ ഓർബിറ്റൽ ദൗത്യമാണ് വിക്രം-1.
ത്രീഡി പ്രിന്റഡ് എൻജിനുകളും ഉയർന്ന ശേഷിയുള്ള സോളിഡ്-ഫ്യുവൽ ബൂസ്റ്ററുകളും ഉൾപ്പെടെ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.
ഭൂമിയിൽ നിന്നും 450 കിലോമീറ്റർ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.
റോക്കറ്റ് കുതിച്ചുയരുന്ന നിമിഷം മുതൽ വിവിധ ഘട്ടങ്ങളായുള്ള വേർപെടൽ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുടെ തത്സമയ പ്രവർത്തന വിവരങ്ങൾ ശേഖരിക്കുക എന്നതാണ് മിഷൻ ആഗമന്റെ പ്രധാന ലക്ഷ്യമുള്ളത്.
"https://www.facebook.com/Malayalivartha






















