വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല കുമ്മനത്തിന്റെ പ്രചാരണം; കുളം ശുചീകരിക്കാൻ പച്ച മനുഷ്യരുടെ വേഷത്തില്‍ മുണ്ട് മടക്കിക്കുത്തി കുമ്മനം കളത്തിലിറങ്ങിയപ്പോൾ ആവേശത്തോടെ പ്രവർത്തകരും ഒപ്പം കൂടി- കോളേജിലും കവലകളിലും വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടമോടുമ്പോൾ വേറിട്ട പ്രചാരണത്തിലൂടെ കുമ്മനം മുന്നോട്ടുവയ്ക്കുന്നത് മികച്ച സന്ദേശം

കാണാത്ത പല കാഴ്ചകളും നാട്ടുകാര്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ കാണേണ്ടിവരും. ഇതുപോലെ ഒരു അങ്കത്തട്ടില്‍ വച്ചാണ് മുമ്പ് ഇടതുസ്ഥാനാര്‍ഥി നിതീഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലെ കിണറില്‍ ഇറങ്ങി വെള്ളത്തിന്റെ സാംപിളെടുത്തത്. പ്രദേശത്തെ ശോച്യാവസ്ഥ വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
സമാനമായ ലക്ഷ്യവുമായിട്ട് തന്നെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ കുളത്തിലിറങ്ങിയിരിക്കുന്നു. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നാട്ടുകാരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് വ്യത്യസ്തമായ ഈ കാഴ്ചകളെല്ലാം. ബിജെപി കേരളത്തിൽ ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലൊന്നാണ് തിരുവനന്തപുരം.
എന്നാൽ വീടു കയറി വോട്ടുറപ്പിക്കുന്നതിലും പ്രസംഗങ്ങളിലും മാത്രമൊതുങ്ങുന്നതല്ല കുമ്മനത്തിന്റെ പ്രചാരണം. ലോക കാലാവസ്ഥാ ദിനത്തിൽ കുളം വൃത്തിയാക്കിയാണ് അദ്ദേഹം വ്യത്യസ്ഥനായത്. മരുതുംകുഴിയിലെ കുളത്തിലാണ് പ്രചാരണത്തിനിടെ കുമ്മനം ഇറങ്ങിയത്. കാവി മുണ്ട് മടക്കിക്കുത്തി വെള്ള ബനിയനില്‍ തനിനാടൻ ലുക്കിൽ കുമ്മനം കുളത്തിലെ വെള്ളത്തിലേക്കിറങ്ങിയതോടെ പ്രവർത്തകർക്കും ആവേശമായി. ഇതോടെ അണികളും അദ്ദേഹത്തിനൊപ്പം കൂടി.
പിന്നീട് ചിറ്റാറ്റിൻകര കോട്ടൂർകോണം കുളത്തിലെ ആന്പൽ വള്ളികളും മാലിന്യങ്ങളും ചാക്കിലേക്ക് നിറച്ചു. കുളത്തിലെ വെള്ളത്തിൽ മാത്രല്ല, കുളം പരിസരം വൃത്തിയാക്കാൻ കുമ്മനം തയാറായി. എല്ലാം കഴിഞ്ഞ് രണ്ട് പ്ലാവിൻ തൈകളും നട്ടശേഷം തിരിച്ചെത്തിയ കുമ്മനത്തിനും കൂട്ടർക്കും ക്ഷീണമകറ്റാൻ രുചിയേറിയ ചക്കപ്പുഴുക്കും തയാറായിരുന്നു. ഇൗ ചിത്രങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ ബിജെപി പ്രവർത്തകരും ഇത് ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























