ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

കൗമാരപ്രായക്കാര്‍ക്കിടയിലെ ആത്മഹത്യ ആഗോളതലത്തില്‍ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന ആശങ്കകളില്‍ ഒന്നാണ്. വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞുപോയതിലുള്ള സങ്കടത്തില്‍ എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കാസര്‍ഗോഡ് സ്വദേശിനിയായ ആമിന നൂസ (18) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. കഴിഞ്ഞ ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പിതാവിനോട് ഏറെ മാനസിക അടുപ്പം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു ആമിന. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി ആമിന ഉപ്പയോട് 1500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഉള്ള തുക മകളുടെ കൈകളില്‍ വെച്ചുകൊടുത്ത്, 'ബാക്കി 200 രൂപ നാളെ തരാം മോളെ...' എന്ന് ആ പിതാവ് സ്‌നേഹത്തോടെ പറയുകയായിരുന്നു.എന്നാല്‍, ആ കൗമാരമനസ്സിന് ആ വാക്കുകള്‍ താങ്ങാനായില്ല. പുറമേക്ക് പരിഭവങ്ങളൊന്നും കാണിക്കാതെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയില്‍ നിന്നും എലിവിഷം വാങ്ങുകയായിരുന്നു.
തുടര്‍ന്ന് തളങ്കര മാലിക് ദിനാര്‍ പള്ളിക്കടുത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിഷം കഴിച്ചു. അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയില്‍ വെച്ച് കഠിനമായ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ്കൂടെയുള്ളവര്‍ ആമിനയെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ വെച്ചാണ് താന്‍ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നുപറഞ്ഞത്.സിങ്ക് ഫോസ്‌ഫേറ്റ് അടങ്ങിയ മാരക വിഷമാണ് ഉള്ളില്‍ച്ചെന്നതെന്ന് അറിഞ്ഞതോടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി മകളെ പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
കിഡ്‌നി മാറ്റിവെക്കല്‍ (Kidney Transplantation) ഉള്‍പ്പെടെ, തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എന്ത് ത്യാഗത്തിനും ആ പിതാവ് തയ്യാറായിരുന്നു.ഒരു നിമിഷത്തെ ബുദ്ധിമോശത്തില്‍ ഉള്ളില്‍ച്ചെന്ന മാരക വിഷത്തിനു മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുകയായിരുന്നു.വിഷാദത്തിന്റെയോ മാറ്റങ്ങളുടെയോ ലക്ഷണങ്ങൾ കണ്ടാൽ മടിയ കൂടാതെ കൗൺസിലർമാരുടെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം ഉറപ്പാക്കുക. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക.സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056
https://www.facebook.com/Malayalivartha




















