ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

സി പി എമ്മിന്റെ കുടുംബസ്വത്ത് എന്ന് അറിയപ്പെടുന്ന ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്. മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്. മുഖ്യമന്ത്രി ഭരിക്കുന്ന ധനവകുപ്പ് ഊരാളുങ്കലിനെ ഹാരമിട്ട് സ്വീകരിച്ചപ്പോഴാണ് സ്പീക്കർ ഊരാളുങ്കലിനെ പടിയടച്ച് പിണ്ഢം വച്ചത്. ഊരാളുങ്കലിനെ ചൊല്ലി കോൺഗ്രസിൽ കലാപം മുറുകുകയാണ്. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഊരാളുങ്കലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ഊരാളുങ്കല്‍ ലേബല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക അനുമതി ധനവകുപ്പ് പുതുക്കി നല്‍കിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
മുഖ്യമന്ത്രി ഫയൽ കണ്ടോ എന്ന് വ്യക്തമല്ല. എങ്കിൽ ആരായിരിക്കും രാഷ്ട്രീയതീരുമാനം എടുത്തത്? മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.ഡി.എഫ് ഈ ഇളവുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നെങ്കിലും നിലവില്‍ 46 അക്രഡിറ്റഡ് ഏജന്‍സികളുടെ കാലാവധി നീട്ടിനല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. അനുമതി ലഭിച്ചവയില്‍ 40 ഏജന്‍സികളും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്.ഊരാളുങ്കലിനെക്കൂടാതെ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് സ്വകാര്യ/സഹകരണ ഏജന്‍സികള്‍. ഇവര്‍ക്ക് മുമ്പ് അനുവദിച്ചിരുന്ന രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞ മെയ് 31ന് അവസാനിച്ചിരുന്നു.
തുടര്‍ന്ന് ഈ മാസം 31 വരെ താല്‍ക്കാലികമായി നീട്ടിനല്‍കിയ കാലാവധിയാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലേക്ക് അന്തിമമായി അനുമതി പുതുക്കി നല്‍കുന്നതിന് മുമ്പ്, ഈ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രവര്‍ത്തനമികവ് ധനവകുപ്പ് വിശദമായി വിലയിരുത്തുമെന്നാണ് സൂചന. അതേസമയം തിരുവഞ്ചൂർ ഊരാളുങ്കലിനെതിരായ ജനവികാരത്തിന് ഒപ്പം നിന്നു. നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രവൃത്തികളിൽ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു തുക അനുവദിച്ച് ഇറക്കിയ ഉത്തരവുകളടക്കം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5 കോടി രൂപയുടെ കരാറും ഇക്കൂട്ടത്തിലുണ്ട്.ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലനച്ചുമതലയിൽനിന്ന് ഊരാളുങ്കലിനെ ഒഴിവാക്കി
പകരം പൊതുമരാമത്ത് വകുപ്പിനു നൽകാനും നിർദേശിച്ചു. ഡേറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയിൽനിന്നും ഊരാളുങ്കലിനെ നീക്കിയിട്ടുണ്ട്. കെൽട്രോണിനാണു പകരം ചുമതല.മുൻ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിനു ലഭിച്ച ആനുകൂല്യങ്ങളും കരാറുകളും വൻ അഴിമതിയിലേക്കു വിരൽചൂണ്ടുന്നവയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. വിശദ അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടേക്കും. നിയമസഭയിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയിൽ നേരത്തേ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.കോടികൾ ചെലവഴിച്ചു നിയമസഭാ പരിസരം നവീകരിക്കുന്നതിനു വിവിധ കരാറുകാർക്കായി അനുവദിച്ച പദ്ധതി നിർത്തിവയ്ക്കാൻ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
അതിവേഗം ഭരണാനുമതി നൽകി എൽഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ച പദ്ധതിയാണിത്. മണ്ണ് പരിശോധനയ്ക്കായി മാത്രം 6 ലക്ഷം രൂപയാണു അനുവദിച്ചത്.വൻ വിലയുള്ള ഇറ്റാലിയൻ മാർബിളടക്കം ഉപയോഗിച്ച് സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാനായിരുന്നു ഊരാളുങ്കലിന് ലഭിച്ച കരാർ. വർഷത്തിൽ 10 ദിവസത്തിൽ താഴെ മാത്രമുപയോഗിക്കുന്ന ഹാൾ നവീകരിക്കാൻ ഇത്രയും തുക ചെലവാക്കേണ്ടതുണ്ടോയെന്ന ധനവകുപ്പിന്റെ ചോദ്യം അവഗണിച്ചായിരുന്നു എൽഡിഎഫ് സർക്കാർ കരാർ ഉറപ്പിച്ചത്. ഇതിനു പുറമേ, ലോക കേരള സഭ നടന്ന വേളയിൽ അതിഥികൾക്ക് 2 ദിവസത്തെ ഉച്ചഭക്ഷണം നൽകുന്നതിനു ഡൈനിങ് ഹാളിൽ എസി സ്ഥാപിച്ചതിനടക്കം 35 ലക്ഷം രൂപയുടെ ബിൽ വിവിധ കരാറുകാർ നിയമസഭാ സെക്രട്ടേറിയറ്റിനു നൽകിയിരുന്നു. ഇത്രയും ഭീമമായ തുക എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകും.
സ്പീക്കർക്ക് ഇത്രയും ചെയ്യാമെങ്കിൽ സർക്കാർ എന്തുകൊണ്ട് ഊരാളുങ്കലിനെ സഹായിക്കുന്നു എന്ന ചോദ്യം ബാക്കിയാവുന്നു. അപ്പോഴും മുഖ്യമന്ത്രി ഫയൽ കണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളം സി പി എമ്മിൻ്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതിയത് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതലാണ്.സുപ്രീം കോടതിയെ ഒരു ഉളുപ്പുമില്ലാതെ പിണറായിയുടെ കേരള സർക്കാർ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും പഴയ സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കിയാണ് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയിരുന്നു. ഇതിന് എതിരെയുള്ള ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്റ്റാൻഡിങ് കൗൺസൽ സികെ ശശിയാണ് കേരള സർക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇതിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത് . യഥാർത്ഥത്തിൽ എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.
ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്. 2015-ൽ ഉമ്മൻചാണ്ടിയാണ് ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നൽകിയത്. ഇത് ഒരു സി പി എം പ്രസ്ഥാനമാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു.. ടി.പി ചന്ദ്രശേഖരൻ വധത്തിൽ സി പിഎം നേതാക്കളെ കോൺഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്. 2016 ജനുവരിയിൽ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. പിണറായിയുടെ ഇടപെടൽ വഴിയാണ് ഇതെന്ന് മനസിലാക്കാം.
എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി. ഇപ്പോൾ പരിധിയെല്ലാം എടുത്തു കളഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്.എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ 2019 സെപ്റ്റംബർ വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം ചേർത്ത് ആയിരത്തോളം കരാറുകൾ ഇതിനു പുറമെ നൽകിയിട്ടുണ്ടെന്നാണ് വിവരം .ഇപ്പോൾ ഇത് ആയിരം കവിയും. എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം.
ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കൽ കഴിഞ്ഞസർക്കാരിൽ നിന്ന് കരാർ ഏറ്റെടുത്തത്.എന്നാൽ സ്വകാര്യ കമ്പനികൾ രൂപകരിച്ചും മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകുകയുമാണ് ചെയ്തത്. ഇതാണ് വിവാദത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ഉന്നതന്റെ ഭാര്യക്ക് ഊരാളുങ്കലിൽ നിക്ഷേപമുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയിരുന്നു. യു.ഡി.എഫ്. നാളെ അധികാരത്തിലെത്തിയാൽ ഇവർക്ക് നൽകിയ കരാറുകൾ പുനപ്പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒരിക്കൽ കരാർ നൽകിയാൽ അത് പിന്നീട് പുന:പരിശോധിക്കാൻ കഴിയില്ല. ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതി നിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മൻ ചാണ്ടി ചെയ്തത്.
ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നതെന്ന് കരുതുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് വയനാട് പുനരധിവാസ പദ്ധതിയും ടെണ്ടറില്ലാതെ നൽകിയത്. ഊരാളുങ്കലിൻെറയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറവിൽ ബന്ധുക്കൾക്കും വീട്ടുകാർക്കും സർക്കാർ പണം ധൂർത്തടിക്കാൻ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത് എം.ശിവശങ്കറാണെന്ന് ഇ.ഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. . സി.എം.രവീന്ദ്രൻെറ സഹായത്തോടെയാണ് ശിവശങ്കർ മുഖ്യമന്ത്രിക്ക് വേണ്ടി കരുക്കൾ നീക്കിയതെന്ന് സംശയിക്കുന്നത് കേന്ദ്ര ഏജൻസികളാണ്.
മുഖ്യമന്ത്രിയുടെ പൂർണ അറിവും സമ്മതവും ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.ഊരാളുങ്കലിന് ആരു മണികെട്ടും എന്നാണ് കേരളം ചോദിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിന്നിലും ഊരാളുങ്കലാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഊരാളുങ്കലിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ ചരടുവലിക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരുതി. . റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത് വന്നപ്പോഴും പ്രതിസ്ഥാനത്ത് ഊരാളുങ്കൽ തന്നെയായിരുന്നു. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാര്‍ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാൻഷ്യൽ റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും പുറത്തു വന്നു.
അതായത് ഊരാളുങ്കലിൻ്റെ മറവിൽ സി പി എം പ്രൈവറ്റ് ലിമിറ്റഡാണ് കേരളത്തെ അനുദിനം വികസിപ്പിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.. എന്നാൽ എല്ലാ ഇടപാടുകളും ഇൻറലിജൻറ് മൂവാണ്. പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് നീക്കങ്ങൾ നടന്നത്. .നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആര്‍ഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങൾ കൂടി പുറത്ത് വന്നത്. കാസര്‍കോടും കണ്ണൂരും വെഹിക്കിൾ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലിൽ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ൽ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാര്‍ പ്രസാഡിയോ ഏറ്റെടുക്കുന്നത്.
ട്രാഫിക്ക് ക്യാമറക്ക് കെൽട്രോൺ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കിൽ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്. കെ ഫോൺ അടക്കം മറ്റ് വൻകിട പദ്ധതികളിലും സമാനമായ ഉപകരാറുകൾ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സര്‍ക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതൽ കരാര്‍ ഉപകരാര്‍ ജോലികളിൽ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കിയത്. ഊരാളുങ്കൽ ഈ കുടുംബത്തിൻെഐശ്വര്യം എന്നാണ് എ.കെ.ജി. സെൻററിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്. സി.എം. രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഊരാളുങ്കലിന് വേണ്ടി ചരടുകൾ വലിക്കും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്ന വർക്കുകൾ ഊരാളുങ്കലിന് കാൻവാസ് ചെയ്യും.മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടിയാകുമ്പോൾ സംഗതി പൂർണമാകും.ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കൽ കേന്ദ്രമാണെന്ന ആരോപണം മുമ്പേയുണ്ട്. .
ഒരു തരത്തിലുമുള്ള ടെണ്ടർ നടപടികളും പാലിക്കാതെ സർക്കാരിന്റെ കോടികൾ ഊരാളുങ്കലിന് നൽകിയതിനെ കുറിച്ച് രഹസ്യാന്വേഷണം നടന്നിരുന്നു.. സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്. മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികൾ ഉള്ളതെന്നാണ് വിവരം. ഇതിൽ സർക്കാരിലെ ഉന്നതരും ഉൾപ്പെടുന്നുണ്ട്. അതാണ് ഇ ഡിക്ക് മുന്നിലെ വിഷയം. വാഗ്ഭടാനന്ദന്റെ ആശീർവാദത്തോടെ പാലേരി ചന്ദൻ മാൻ 1925 ൽ സ്ഥാപിച്ചതാണ് ഊരാളുങ്കൽ കോ-ഓപ്പറേറീവ് സൊസൈറ്റി.
1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിർമ്മാണ ജോലികൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികൾ കമ്പനി നടത്തിയിട്ടുണ്ട്. സർക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്. കെ.ഫോൺ പദ്ധതി ഊരാളുങ്കലിന് നൽകാനായിരുന്നു സർക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താൻ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കെ. ഫോൺ പദ്ധതി വിവാദത്തിലായതോടെ അഴിമതി പൊളിഞ്ഞു. സി ഡിറ്റ് എന്ന സർക്കാർ ഏജൻസി നടപ്പിലാക്കിയിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിയും ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചു.
പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കൽ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിച്ചത്. ഖജനാവിൽ നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ കൂട്ടിനോക്കിയാൽ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം. ഏതായാലും ശിവശങ്കരനും രവീന്ദ്രനും ചേർന്ന് കേരളത്തെ സി പി.എം .പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയെന്ന് പറഞ്ഞാൽ മതി. ഇത്തരത്തിലുള്ള ഒരു പാർട്ടി സ്ഥാപനത്തെ സർക്കാർ സ്ഥാപനമാണെന്ന് വരുത്തി തീർക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ കാണുമ്പോൾ ഇത്രയേ പറയാനുള്ളു: കേരളമാണ് എന്തും നടക്കും. അതാണ് വയനാട്ടിലും കണ്ടത്. ഏതായാലും പിണറായിയുടെ വഴിതന്നെ വി ഡി സതീശനും പിന്തുടർന്നതിലാണ് കേരളത്തിന്സങ്കടം.
https://www.facebook.com/Malayalivartha






















