പരാതികളേറെ... കേന്ദ്രത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ മാത്രം; ബാക്കി സ്ഥാനാര്‍ത്ഥികളെ ബിജെപി മൈന്‍ഡ് ചെയ്തില്ലെന്ന് പരാതി; അവലോകന യോഗത്തില്‍ തുറന്ന് പറഞ്ഞ് നേതാക്കള്‍

വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മാത്രം ബിജെപി കേന്ദ്ര നേതൃത്വം താത്പര്യം കാണിച്ചുവെന്ന് പരാതി. നാലു മണ്ഡലങ്ങളില്‍ കോടികള്‍ ഒഴുക്കിയപ്പോള്‍, ബാക്കിയുള്ളവയോട് പാര്‍ട്ടി കേന്ദ്രനേതൃത്വം തികഞ്ഞ അവഗണന കാട്ടിയെന്ന് ബി.ജെ.പി.യില്‍ ആക്ഷേപം ഉയരുന്നത്. കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവന്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ഒതുങ്ങി. ബാക്കി മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ഥികളോട് പണം മണ്ഡലത്തില്‍നിന്ന് കണ്ടെത്തണമെന്ന നിലപാടായിരുന്നുവെന്നാണ് പരാതി. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന ബി.ജെ.പി. നേതൃയോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
നാലുമണ്ഡലങ്ങളില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാരണം ചിലര്‍ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് പരാതി. സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരേയായിരുന്നു യോഗത്തില്‍ പ്രതിഷേധമുയര്‍ന്നത്. ഏകപക്ഷീയമായ നിലപാടുകളെടുക്കുന്ന അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ സമീപിക്കുകയാണ്.
കൊല്ലത്തെ സ്ഥാനാര്‍ഥിയായ കെ.വി. സാബുവിനെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ആദ്യഘട്ടത്തില്‍ ഉണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ല. സാമൂഹികമാധ്യമങ്ങള്‍ക്ക് പണം നല്‍കി പാര്‍ട്ടിയിലെ ഒരുവിഭാഗം വാര്‍ത്ത കൊടുപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയും സാമൂഹികമാധ്യമങ്ങളുടെ ആക്രമണത്തിന് ഇരയായി. പത്തനംതിട്ടയില്‍ പി.എസ്. ശ്രീധരന്‍ പിള്ള മത്സരിക്കാതിരിക്കാന്‍ അദ്ദേഹത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലുടെ അപമാനിക്കുന്ന വിധത്തില്‍ ഇടപെടലുകളുണ്ടായി. എം.ടി. രമേശിനെതിരേയും നീക്കങ്ങള്‍ നടന്നു.
ബി.ഡി.ജെ.എസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും യോഗത്തില്‍ വലിയ ആക്ഷേപമുയര്‍ന്നു. തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് അവിടെനിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്വീകരണ പരിപാടികളില്‍ തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനര്‍ പോകേണ്ട അവസ്ഥ വന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് യാത്രപോലും പറയാതെയാണ് സ്ഥാനാര്‍ഥി അവിടെനിന്ന് പോന്നതെന്നും വിമര്‍ശനം ഉണ്ടായി.
അതേസമയം വയനാട് എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബി.ജെ.പിക്ക് ആവേശക്കുറവ് ഉണ്ടായതായി ബി.ഡി.ജെ.എസും വിലയിരുത്തി. വയനാട് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി. കഴിഞ്ഞദിവസം ചേര്‍ന്ന എന്‍.ഡി.എ. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അവലോകനയോഗത്തിലാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ എന്‍.കെ. ഷാജി ചൂണ്ടിക്കാട്ടിയത്. ഇടതുവലതു മുന്നണികളെപ്പോലെ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഏകോപനവും ആസൂത്രണവും താഴേത്തട്ടില്‍ നടന്നില്ല.
ബി.ജെ.പി. ദേശീയ നേതാക്കളടക്കം വയനാട്ടില്‍ പ്രചരണത്തിന് എത്താതിരുന്നത് ബി.ജെ.പി. ക്യാമ്പില്‍ ആവേശക്കുറവ് സൃഷ്ടിച്ചതായും എന്‍.കെ. ഷാജി 'മംഗള'ത്തോടു പറഞ്ഞു. ഇടതുവലതു മുന്നണികള്‍ക്കായി രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തിയത് അണികളില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്കായി എത്തിയത് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ മാത്രമാണ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വരുമെന്ന് ആദ്യം അറിയിച്ചെങ്കിലും അവര്‍ വന്നില്ല. ഇടതുവലതു മുന്നണികളടങ്ങുന്ന പ്രതിപക്ഷത്തോടാണ് തുഷാര്‍ മത്സരിക്കുന്നതെന്നും അതിനാല്‍ പ്രധാനമത്സരം രാഹുല്‍ഗാന്ധിയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലാണെന്നുമുള്ള പ്രചാരണമാണ് എന്‍.ഡി.എ. ഉയര്‍ത്തിക്കൊണ്ടുവന്നത്.
അതിന്റെ ചുവടു പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, സ്മൃതി ഇറാനി തുടങ്ങിയവരെ വയനാട്ടില്‍ പ്രചാരണത്തിന് എത്തിക്കണമെന്ന് ബി.ഡി.ജെ.എസ്. എന്‍.ഡി.എ. ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി. ദേശീയ നേതാക്കളുടെ അഭാവം, പ്രചരണത്തില്‍ മറ്റ് മുന്നണികളോട് കിടപിടിക്കാമെന്ന ബി.ഡി.ജെ.എസിന്റെ നീക്കമാണ് തകര്‍ത്തത്. പ്രചാരണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സജീവമാകാതിരുന്നതടക്കമുള്ള വിഷയങ്ങള്‍ ബി.ഡി.ജെ.എസില്‍ കടുത്ത അതൃപ്തി ജനിപ്പിച്ചിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അടി ഉറപ്പാണ്.
https://www.facebook.com/Malayalivartha


























