പൊട്ടിക്കരയാതിരിക്കാന്‍ പാടുപെട്ടു... ഏറെ ആകാക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ കരുത്തിന്റെ പെണ്‍മുഖമായി നീനു; പിതാവിനും ഏക സഹോദരനുമെതിരേ മൊഴിയില്‍ ഉറച്ച് നീനു; വിചാരണ വേളയിലെ നീനുവിന്റെ ശബ്ദം എല്ലാവരേയും സ്തബ്ദരാക്കി

നീനുവും പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും വാദി പ്രതിക്കൂടുകളുടെ അകലത്തില്‍. വളര്‍ത്തി വലുതാക്കിയ മകള്‍. മറുവശത്ത് ജീവനോളം സ്‌നേഹിച്ച കെവിന്റെ ഓര്‍മ്മകള്‍. പക്ഷെ അവര്‍ പരസ്പരം നോക്കിയില്ല. ഒന്നും സംസാരിച്ചുമില്ല. സാക്ഷി പറയുന്നത് സ്വന്തം പിതാവിനും ഏക സഹോദരനുമെതിരേ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവരില്‍ ചിലര്‍ മാതൃസഹോദരിയുടെ മക്കള്‍. കെവിന്‍ കൊല ചെയ്യപ്പെട്ടു തെളിവെടുപ്പിനുശേഷം ആദ്യമായുള്ള കൂടിക്കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. ഈ മൊഴികൊടുക്കല്‍ വേളയില്‍ അമ്മ രഹന കോടതിയില്‍ എത്തിയിരുന്നില്ല. നീനു തെന്മലയിലെ വീട്ടില്‍നിന്നു കാമുകനായ കെവിനൊപ്പം ജീവിക്കാന്‍ പുറപ്പെട്ടിട്ട് ഒരു വര്‍ഷമെത്തുകയാണ്. കഴിഞ്ഞ മേയ് 24നാണ് നീനു മാന്നാനത്തെത്തുന്നത്.
നീനുവിനെ മടക്കിക്കൊണ്ടുപോകാന്‍ ബന്ധുക്കളെത്തുന്നതും ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പരാതിപ്പെടുന്നതും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലചെയ്തതുമായ സംഭവങ്ങള്‍ തുടര്‍ക്കഥ. അത്യപൂര്‍വമായ വിചാരണാമുഹൂര്‍ത്തം കോട്ടയം: ഉറച്ച നിലപാടുമായി ഏതു ചോദ്യത്തിനും ഉത്തരം പറയാനുള്ള ഉറപ്പോടെയാണ് നീനു ചാക്കോ ഇന്നലെ കോട്ടയം ജില്ലാ കോടതിയിലെത്തിയത്. വിചാരണ ചരിത്രത്തില്‍ അപൂര്‍വം എന്നു വിശേഷിപ്പിക്കാവുന്ന കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി പരസരമാകെ മാധ്യമ പ്രതിനിധികള്‍. നീനു എന്തു മൊഴി നല്‍കും എന്നറിയാന്‍ കോടതി നിറയെ അഭിഭാഷകര്‍.
അതീവ വാര്‍ത്താപ്രാധാന്യം നേടിയ കേസുകളില്‍ വിധി കേള്‍ക്കാന്‍ തടിച്ചുകൂടുന്ന വിധം ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു കെവിന്‍ കൊലക്കേസില്‍ ഇന്നലെ നടന്ന വിസ്താരം. വിചാരണക്കോടതി മുറിയിലെ അഴിള്ളില്‍ പ്രതികളായി പിതാവും സഹോദരനും. സാക്ഷിക്കൂടിനുള്ളില്‍ നീനു ചാക്കോ. പ്രതികളുടെ അഭിഭാഷകരുടെ ചോദ്യങ്ങള്‍ ഇടമുറിയാതെ വന്നിട്ടും നീനു പതറിയില്ല.
പിതാവ് ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും തന്നെയാണു തന്റെ ഭര്‍ത്താവ് കെവിന്റെ കൊലപാതകത്തിനു പിന്നിലെന്നു നീനു ആവര്‍ത്തിച്ചു പറഞ്ഞു. താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു കുടുംബത്തിനു മാനക്കേടുണ്ടാക്കുമെന്ന് പിതാവും സഹോദരനും നിരവധി തവണ പറഞ്ഞിരുന്നതായി നീനു കോട്ടയം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയെ ധരിപ്പിച്ചു. ഇന്നലെ രാവിലെ കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ നീനു കോടതിയില്‍ എത്തിയിരുന്നു. കെവിന്‍ കൊലക്കേസിലെ പ്രധാന സാക്ഷികളിലൊരാളായ നീനു കോടതിയില്‍ എത്തിയത് പോലീസ് സുരക്ഷയിലാണ്.
രാവിലെ 9.30നു കെവിന്റെ പിതാവ് ജോസഫിനോടൊപ്പം നീനു പോലീസ് ക്ലബില്‍ എത്തി. തുടര്‍ന്നു പോലീസ് സംരക്ഷണയില്‍ കോടതിയിലേക്കു കയറി. ജില്ലാ ജയിലിനു സമീപമുള്ള പോലീസ് ക്ലബില്‍നിന്നു നടന്നു കളക്ടറേറ്റിനു പിന്നിലെ കാന്റീനു സമീപത്തുകൂടിയാണ് കോടതിയില്‍ പ്രവേശിച്ചത്. കോടതിയുടെ മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതി മുറിക്കുള്ളില്‍ നീനു എത്തിയ വിവരം വൈകിയാണ് അറിയാന്‍ കഴിഞ്ഞത്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതെ നിന്ന നീനു പക്ഷേ കെവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ കോടതിമുറിയില്‍ വിങ്ങിപ്പൊട്ടി. രാവിലെ 10നു തുടങ്ങിയ വാദം ഉച്ചകഴിഞ്ഞു രണ്ടു വരെ നീണ്ടു. കോടതില്‍നിന്നു മടങ്ങുന്നതിനിടെ കോടതി മുറിയില്‍ അയല്‍വാസിയായ ആമിനയെ കണ്ടതോടെ സങ്കടം അണപൊട്ടി. ആമിനയെ കെട്ടിപ്പിടിച്ചു കരഞ്ഞ നീനു കുറച്ചു നേരത്തിനുശേഷമാണു പുറത്തേക്കു പോയത്.
ചാക്കോയുടെ വീടിന്റെ സമീപമാണു ആമിനയുടെ വീട്. കേസില്‍ സാക്ഷിയായ തെന്‍മല സ്വദേശി ആമിന ഇന്നലെ വിസ്താരത്തിനുവേണ്ടി സമന്‍സ് ലഭിച്ചതിനാലാണു കോടതിയിലെത്തിയത്. ഉച്ചകഴിഞ്ഞ് 2.30നു കോടതി നടപടികള്‍ പൂര്‍ത്തിയാക്കി നീനു പോലീസ് ക്ലബിലേക്ക് മടങ്ങി. കെവിന്റെ ബന്ധുവും ഒരു വനിതാ പോലീസ് ഓഫീസറും മഫ്തിയില്‍ കൂടുതല്‍ പോലീസുകാരും നീനുവിനോടൊപ്പമുണ്ടായിരുന്നു.
നീനുവിനെ പോലീസ് ക്ലബില്‍ ഇറക്കിയശേഷം സ്‌കൂട്ടര്‍ കോടതി പരിസരത്ത് പാര്‍ക്കു ചെയ്തശേഷമാണ് കെവിന്റെ പിതാവ് ജോസഫ് എത്തിയത്. വിസ്താരം പൂര്‍ത്തിയായശേഷം നീനുവിനും ബന്ധുവിനുമൊപ്പമാണ് ജോസഫ് മടങ്ങിയത്.കേസ് അന്വേഷിച്ച ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കഴിഞ്ഞദിവസമാണു നീനുവിനെ വിസ്തരിക്കുന്ന വിവരം കെവിന്റെ വീട്ടില്‍ അറിയിക്കുന്നത്. സുരക്ഷയെക്കരുതിയാണ് സംരക്ഷണം ഏര്‍പ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.
ഒന്നിലേറെ തവണ പ്രതികരണം ആരായാന്‍ മാധ്യമങ്ങള്‍ നീനുവിനെ സമീപിച്ചെങ്കിലും തൂവാല കൊണ്ട് വായപൊത്തി കുനിഞ്ഞു നടന്നതേയുള്ളു. കെവിന്റെ പിതാവ് ജോസഫിനു മുന്നിലും മാധ്യമങ്ങള്‍ എത്തിയപ്പോള്‍ അദ്ദേഹവും മൗനം പാലിച്ചതേയുള്ളു. രാവിലെ പത്തിനു മുന്‍പുതന്നെ പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. അതിനിര്‍ണായകമായ വിചാരണ നടക്കുന്നതിനാല്‍ പ്രതികളെല്ലാം നിശബ്ദരായിരുന്നു.
https://www.facebook.com/Malayalivartha


























