കണ്ണൂര്‍ പാമ്പുരുത്തി ബൂത്തില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് സിപിഎം പുറത്തുവിട്ട ദൃശ്യം വ്യാജമാണെന്ന് മുസ്‌ലിംലീഗ് ആരോപിച്ചു. ദൃശ്യത്തില്‍ കാണുന്ന പോളിംഗ് ബൂത്തിന്റെ പശ്ചാത്തലത്തിലുള്ള അരിവാള്‍ ചുറ്റിക നക്ഷത്രം സിപിഎം ഓഫീസില്‍ നിന്നും ദൃശ്യം എഡിറ്റ് ചെയ്തു എന്നതിന്റെ തെളിവാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി പറഞ്ഞു. ജില്ലയില്‍ 1841 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗും 16 എണ്ണത്തില്‍ വീഡിയോ റിക്കോര്‍ഡിംഗുമാണ് ഉണ്ടായിരുന്നത്. പാമ്പുരുത്തിയിലെ ബൂത്തില്‍ വീഡിയോ റിക്കോര്‍ഡിംഗായിരുന്നു. ഇത്തരത്തില്‍ റിക്കോര്‍ഡ് ചെയ്ത ദൃശ്യം കൈവശം ലഭിച്ച സിപിഎം അതില്‍ കൃത്രിമത്വം കാണിക്കുകയായിരുന്നു. ഒരാള്‍ രണ്ട് തവണ വോട്ട് ചെയ്തതായി കാണിക്കുന്ന ദൃശ്യത്തില്‍ ആദ്യത്തെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുവശത്തായി ആണ് കാണുന്നത്. എന്നാല്‍ ഇതേയാള്‍ രണ്ടാമത്തെ വോട്ട് ചെയ്തുവെന്ന് കാണിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടറുടെ വലതുവശത്താണ്. ഇത് തെളിയിക്കുന്നത് സിപിഎം ദൃശ്യങ്ങളില്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ്. പോളിംഗ് ബൂത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ ഉണ്ടാവരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിബന്ധനയുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം പുറത്തുവിട്ട ദൃശ്യത്തില്‍ ബൂത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം എങ്ങനെ വന്നു എന്നും അബ്ദുല്‍കരീം ചേലേരി ചോദിച്ചു. വീഡിയോ റിക്കോര്‍ഡിംഗ് ഏര്‍പ്പെടുത്തിയ ബൂത്തുകളിലെ ദൃശ്യമടങ്ങിയ സിഡി പോളിംഗിന് ശേഷം സീല്‍ ചെയ്ത് കവറിലാക്കി ജില്ലാ വരണാധികാരിയായ കലക്ടറെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. കലക്ടറുടെ കൈവശമുള്ള സിഡിയിലെ ദൃശ്യം എങ്ങനെ സിപിഎമ്മിന്റെ കയ്യിലെത്തി. തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് കൂടുതലായും നിയമിച്ചിട്ടുള്ളതെന്ന വാദം യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യം ചുരുങ്ങിയ സമയത്തിനുള്ളില്‍ സിപിഎമ്മിന്റെ കൈവശമെത്തിയതില്‍ ദുരൂഹതയുണ്ടെന്നും കരീംചേലേരി ആരോപിച്ചു. കാസര്‍കോട് സി.പി.എം കള്ളവോട്ട് ചെയ്ത സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതിന്റെ ജാള്യത മറച്ച് വയ്ക്കാനാണ് സി.പി.എം ഇത്തരം വ്യാജ ആരോപണങ്ങളും ദൃശ്യങ്ങളും പടച്ച് വിടുന്നത്. കണ്ണൂരില്‍ പലയിടത്തും നാല് മണിക്ക് ശേഷം യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ്മാരെ ഇടത് പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് പുറത്താക്കുകയായിരുന്നെന്നും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തങ്ങളുടെ കയ്യിലുള്ള ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് സംഘടിപ്പിച്ചതാണെന്നും ഇതുപോലെയുള്ള സംഭവങ്ങള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.