ലൂസ‌് ചന്ദ്രന്‍ എന്ന് നാട്ടിൽ വിളിപ്പേര്, പൂര്‍ണമായി കത്തിക്കരിഞ്ഞ വൈഷ‌്ണവിയുടെ മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തപ്പോൾ ഭാവഭേദങ്ങളില്ലാതെ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ, കണ്ടെന്ന് മാത്രം പറഞ്ഞ് തലയാട്ടി- ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടത്താൻ അർദ്ധരാത്രി എത്തുന്നത് കോട്ടൂരിലെ മന്ത്രവാദി: പൂജാസ്ഥലത്തെ അറയിൽ പൂജിച്ചുവച്ച ലോട്ടറി ടിക്കറ്റും, മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും... നിഗൂഢതകൾ നിറഞ്ഞ വീട്

ജപ്തി ഭീഷണിയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയ ലേഖ കുറിച്ച നിഗൂഢതകൾ നിറഞ്ഞ വീടിന് പിന്നിലെ പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തി. പൊലീസിനു ലഭിച്ച തെളിവുകള്‍ ചന്ദ്രന്‍ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്.
രണ്ട‌് അറകളോടു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോള്‍ പൊലിസിനു ലഭിച്ചത‌് താലത്തില്‍ പൂജിച്ചുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോള്‍ ലഭിച്ചത‌് പെട്ടി. ഇതിനുള്ളില്‍ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌് സൂചനയുണ്ട‌്.
കഴിഞ്ഞ ദിവസം സംസ്ക്കാര ചടങ്ങുകൾക്കിടെ ചന്ദ്രനെ മൃതശരീരങ്ങള്‍ കാണിക്കണമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവില്‍ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയില്‍ എത്തി. തുടര്‍ന്ന‌് പൊലീസിനെ അറിയിച്ചു. കനത്ത സുരക്ഷയില്‍ സ‌്റ്റേഷനില്‍നിന്ന‌് പൊലീസ‌് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂര്‍ണമായി കത്തിക്കരിച്ച വൈഷ‌്ണവിയുടെ മുഖമുള്‍പ്പെടെ മറച്ചിരുന്നു. ചന്ദ്രന‌് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ‌് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രന്‍ കണ്ടത‌്. പിന്നീട‌് പൊലീസ‌് വാഹനത്തിലേക്ക‌് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ പ്രതിഷേധസ്വരം ഉയര്‍ന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മയെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നിരുന്നില്ല. കൃഷ‌്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത‌് എന്ന‌് ബന്ധുക്കള്‍ നിബന്ധനവച്ചിരുന്നു.
അതേ സമയം അമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തില്‍ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും. മന്ത്രവാദവും പൂജകളും ചന്ദ്രന്‍ നടത്തിയിരുന്നത‌് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന‌് പരിസരവാസികള്‍ പൊലീസിന‌് മൊഴി നല്‍കിയിട്ടുണ്ട‌്. രാത്രികാലങ്ങളിലാണ‌് ഇയാള്‍ ഇവിടെ എത്തിയിരുന്നത‌്. കോട്ടൂരില്‍ ഉള്ളതാണെന്ന‌് മാത്രം അറിയാം. മറ്റുവിവരങ്ങള്‍ ഒന്നും ഇയാളെക്കുറിച്ച‌് പരിസരവാസികള്‍ക്ക‌് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷിക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.
കൃഷ‌്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന‌് ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തുന്നു. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ‌് ഇക്കാര്യം പുറത്തറിയിച്ചത‌്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇനിമേല്‍ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ‌് കൃഷ്ണമ്മയ‌്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്ബ‌് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല.
ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ‌്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജനും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha