വിളിക്കുമ്പോഴെല്ലാം സൗമ്യ ഫോണെടുക്കണമെന്നും മറ്റുള്ളവരോട് സംസാരിക്കരുതെന്നും അജാസ് നിര്‍ബന്ധമുണ്ടായിരുന്നു... ഫോണ്‍ സ്വിച്ച് ഓഫാക്കിയതോടെ പെട്രോളുമായി വീട്ടിലെത്തി... സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മുന്‍പും പ്രതി അജാസ് കൊല്ലാന്‍ ശ്രമിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍...
വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ മുന്‍പും പ്രതി അജാസ് കൊല്ലാന്‍ ശ്രമിച്ചെന്ന് അമ്മ ഇന്ദിര വെളിപ്പെടുത്തി. അതേസമയം വഞ്ചിക്കപ്പെട്ടെന്ന തോന്നലാണ് അജാസിനെ കുറ്റകൃത്യതത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിനെത്തിയപ്പോള്‍ മുതല്‍ സൗമ്യയും പരിശീലകനായിരുന്ന അജാസും തമ്മില്‍ അടുത്ത പരിചയമുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇരുവരും തങ്ങളുടെ ബന്ധത്തെപ്പറ്റി അടുത്ത സഹപ്രവര്‍ത്തകരോടുപോലും പങ്കുവച്ചിരുന്നില്ല. പരിശീലനം കഴിഞ്ഞ് ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിയമനം കിട്ടിയശേഷവും ഇതുതുടര്‍ന്നു. ഇരുവരും പതിവായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. നേരത്തേ ബാങ്ക് വായ്പയുടെ ബാധ്യത തീര്‍ക്കാനായി അജാസ് സൗമ്യയ്ക്ക് ഒന്നരലക്ഷം രൂപ കൊടുത്തിരുന്നു.
വിളിക്കുമ്പോഴെല്ലാം സൗമ്യ ഫോണെടുക്കണമെന്നും മറ്റുള്ളവരോട് സംസാരിക്കരുതെന്നും അജാസ് നിര്‍ബന്ധം പിടിക്കാറുണ്ടായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശല്യം സഹിക്കാതെ വന്നപ്പോള്‍ സൗമ്യ അമ്മയോടും മൂത്തമകനോടും സംഭവം പറഞ്ഞു. അവരുടെ ഉപദേശം സ്വീകരിച്ച് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. വള്ളികുന്നം സ്‌റ്റേഷനിലെ എസ്.ഐ.യോട് സംഭവം സൂചിപ്പിച്ചിരുന്നെന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്.
എന്നാല്‍, പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഫോണില്‍ കിട്ടാതെ വന്നപ്പോള്‍ അജാസ് സൗമ്യയെ അന്വേഷിച്ച് വള്ളികുന്നത്തെ വീട്ടിലെത്തി. പെട്രോളുമായാണ് വന്നത്. പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അജാസിന്റെ കാലുപിടിച്ച് കരഞ്ഞാണ് അന്ന് സൗമ്യ രക്ഷപ്പെട്ടതെന്ന് അമ്മ ഇന്ദിര പറഞ്ഞു. തുടര്‍ന്ന്, ഷൂസ് ഊരി സൗമ്യയെ അടിച്ചുവീഴ്ത്തിയിട്ടാണ് അജാസ് മടങ്ങിയത്. ഇതിനുശേഷം പണം സൗമ്യ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തു. അജാസ് ഇത് സൗമ്യയുടെ അക്കൗണ്ടിലേക്കുതന്നെ മടക്കി. പിന്നീട്, സൗമ്യയും അമ്മയും എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തി പണം നേരിട്ടുകൊടുക്കാന്‍ ശ്രമിച്ചു. അതു നിരസിച്ച അജാസ് സൗമ്യയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഓച്ചിറവരെ അജാസ് തന്നെയാണ് കാറില്‍ കൊണ്ടുവിട്ടതെന്നും അമ്മ പറയുന്നു. മടങ്ങിപ്പോകുമ്പോള്‍ ഭീഷണി ആവര്‍ത്തിച്ചു. ഇതോടെ അജാസിന്റെ നമ്പര്‍ സൗമ്യ ബ്ലോക്കുചെയ്തു. ഇതിനുശേഷമാണ് ശനിയാഴ്ച കൃത്യമായ ആസൂത്രണത്തോടെ സൗമ്യയെ വകവരുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഐ.ജി. എം.ആര്‍. അജിത് കുമാര്‍ ഞായറാഴ്ച വള്ളികുന്നത്തെത്തി കേസന്വേഷണം വിലയിരുത്തി. ആക്രമണത്തിനിടെ പൊള്ളലേറ്റ അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയിലാണ്. പ്രതിയില്‍നിന്ന് മൊഴിയെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഓച്ചിറയില്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭര്‍ത്താവ് വള്ളികുന്നം തെക്കേമുറി നാലുവിള ഊപ്പന്‍വിളയില്‍ സജീവന്‍ ലിബിയയിലാണ്. ബുധനാഴ്ചയോടെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശവസംസ്‌കാരം തുടര്‍ന്ന് നടക്കും.
https://www.facebook.com/Malayalivartha