പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു
പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസില്‍ നീക്കം. ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേസില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളെ കണ്ടെത്താനാവാത്തതാണ് കുറ്റപത്രം നല്‍കുന്നതിന് തടസ്സമെന്ന് ക്രൈംബ്രാഞ്ച് ന്യായികരിക്കുന്നു. എ.ഡി.ജി.പിയുടെ മകള്‍ സംഭവത്തിന് ശേഷം ഇവിടെ നിന്ന് മുങ്ങി. ഡ്രൈവര്‍ക്കെതിരെ പെണ്‍കുട്ടിയും പരാതി നല്‍കിയിരുന്നു. രണ്ട് കേസുകളിലെയും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവാസ്‌ക്കറും പെണ്‍കുട്ടിയും ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
ഗവാസ്‌ക്കറെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. കരാട്ടെ അഭ്യസിച്ച പെണ്‍കുട്ടി അതിക്രൂരമായാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഗവാസ്‌ക്കര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14ന് രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കനകക്കുന്നില്‍ രാവിലെ നടക്കാന്‍ പോയപ്പോഴാണ് എ.ഡി.ജി.പിയുടെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. സിവില്‍ സര്‍്വവീസ് പരിശീലനം നടത്തുന്ന പെണ്‍കുട്ടിക്ക് കായിക പരിശീലനം നല്‍കാനെത്തിയ വനിതാ പൊലീസുകാരിയോട് ഗവാസ്‌കര്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു മര്‍ദ്ദനം. മുമ്പും ഗവാസ്‌ക്കറോട് മോശമായി സംസാരിച്ചിരുന്ന പെണ്‍കുട്ടി, ഗവാസ്‌ക്കര്‍ പൊലീസുകാരിയോട് സംസാരിച്ചത് തന്നെ പറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. ഗവാസ്‌കറുടെ കഴുത്തില്‍ ടാബുകൊണ്ടിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മാസങ്ങളോളം ചികിത്സയിലായിരുന്ന ഗവാസ്‌കര്‍ അടുത്ത കാലത്താണ് ജോലിയില്‍ പ്രവേശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ആന്റി പൈറസി സെല്‍ എസ്.പി പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രശാന്തന്‍ കാണിയും എസ്.പി കെ.എം. ആന്റണിയും ഒരുവര്‍ഷമായി അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിലുണ്ടായ സംഭവത്തിന് സാക്ഷികളില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ ഗവാസ്‌ക്കര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. പൊലീസിന്റെ മൗനാനുവാദത്തോടെ പെണ്‍കുട്ടി പഞ്ചാബിലേക്ക് കടന്നു.
ഗവാസ്‌ക്കര്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്നും കൈയില്‍ കടന്നുപിടിച്ചെന്നും മോശമായി പെരുമാറിയെന്നും ഐ.പി.എസ് പുത്രി ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഗവാസ്‌കര്‍ ആശുപത്രിയിലായതോടെ പെണ്‍കുട്ടിയും ചികിത്സതേയിയിരുന്നു. ഗവാസ്‌ക്കര്‍ കാറിടിപ്പിച്ചെന്നായിരുന്നു ആക്ഷേപം. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ അത് ശരിയല്ലെന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സതേടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും സഹായത്തോടെ വാഹനം പരിശോധിച്ചെങ്കിലും കാറിടിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ അറസ്റ്റ് ഭയന്ന് ഐ.പി.എസ് പുത്രി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
https://www.facebook.com/Malayalivartha