പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ പ്രധാന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതു കാരണമാണെന്ന് സൂചന. നഗരസഭ എഞ്ചിനീയറും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ കൈക്കൂലിക്ക് വേണ്ടിയാണ് കൺവൻഷൻ സെന്ററിന്റെ കംപ്ലീഷൻ സർട്ടിഫിക്കേറ്റ് നൽകാത്തത് എന്നാണ് വിവരം.
അതിനിടെ സെക്രട്ടറിക്കും എഞ്ചിനീയർക്കും ഓവർസിയർക്കുമെതിരെ നടപടി വന്നേക്കും. മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാലുടൻ ഇവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയാണ് പഞ്ചായത്ത് പ്രസിഡന്റ്. സ്വന്തം ഉദ്യോഗസ്ഥരെ സഹായിക്കാൻ പ്രസിഡന്റ് എ കെ ജി സെന്ററിൽ പണി തുടങ്ങി കഴിഞ്ഞു. എന്നാൽ മന്ത്രി എ സി മൊയ്തീൻ പ്രസിഡന്റിന്റെ കുതന്ത്രങ്ങളിൽ വീഴുന്നില്ലെന്നാണ് വിവരം.
തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ചേമ്പറിൽ നിന്നും ഇറക്കി വിട്ടു. നഗരസഭാ ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റനന്റ് എഞ്ചിനീയറുടെ നടപടിക്ക് തടസം നിന്നത്.എന്നാൽ പ്രസിഡന്ററിയാതെ സെക്രട്ടറി അപ്രകാരം പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ട് .
നഗരസഭാ സെക്രട്ടറി എന്തിന് ഇങ്ങനെ ചെയ്തുവെന്ന് കണ്ടെത്താനാണ് മന്ത്രിയുടെ തീരുമാനം. അതിന് സാധ്യമായ എല്ലാ വഴികളും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുണ്ടെന്നാണ് മന്ത്രിക്ക് കിട്ടിയ റിപ്പോർട്ട് .
താഴെ തട്ടിൽ നടക്കുന്ന അഴിമതിക്ക് ഉയർന്ന ഉദ്യോഗസ്ഥർ കുട പിടിക്കുന്നു എന്നാണ് മന്ത്രിക്ക് ലഭിച്ച സൂചന. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിച്ചെന്നാണ് മന്ത്രി കരുതുന്നത്. സി പി എമ്മിന്റെ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന വിവരവും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്ത ടൗൺ പ്ലാനിംഗ് ഓഫീസര്‍ക്ക് അന്വേഷണ ചുമതല മന്ത്രി നൽകാനുള്ള കാരണവും ഇതു തന്നെയാണ്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി പ്ലാനിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധമാര്‍ച്ച് നടത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി കഴിഞ്ഞു.
ആരു മരിച്ചാലും നിങ്ങൾക്ക് ശമ്പളം കിട്ടുമല്ലോ എന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഇതിന് മറുപടി പറയാതെ നിന്ന ഉദ്യോഗസ്ഥരെ മന്ത്രി ആട്ടി. ജോലി ഇല്ലാതാക്കും എന്ന് മുന്നറിയിപ്പ് നൽകാനും മന്ത്രി മറന്നില്ല. എന്നാൽ മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥർക്ക് കീശ നിറയുന്നതിൽ മാത്രമാണ് താത്പര്യം. മന്ത്രിമാർ ഇതൊന്നും അറിയാറില്ല. അവർക്ക് അറിഞ്ഞാലും യാതൊന്നും ചെയ്യാനാവില്ല. അതാണ് ഉദ്യോഗസ്ഥരുടെ ശക്തി.
https://www.facebook.com/Malayalivartha