നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ
പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേസിലെ പ്രതിയായ ദിലീപിന് രേഖ നൽകാൻ കോടതി ഉത്തരവിടുമോ എന്ന ആശങ്കയിലാണ് ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും.
ദൃശ്യങ്ങൾ നൽകുകയാണെങ്കിൽ കേസിലെ മറ്റ് പ്രതികൾക്കും അതേ ദൃശ്യങ്ങൾ നൽകേണ്ടി വരും. അവിടെ വിവേചനത്തിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെ കിട്ടിയാൽ ദൃശ്യങ്ങൾ ദുരൂപയോഗം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്.
യഥാർത്ഥത്തിൽ മെമ്മറി കാർഡ് ദിലീപിന്റെ കൈയിൽ എത്തിയിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയിരുന്നു. മെമ്മറി കാർഡിലെ രേഖകൾ പുറത്തു പോയാൽ അത് നടിയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള കടന്നുകയറ്റമാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമായി മാറും.
അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇന്ന് കേസിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വകാര്യത എന്നോ സെന്റിമെന്റ്സ് എന്നോ കോടതിയിൽ വ്യാഖ്യാനിക്കാനാവില്ല. അതേ സമയം കേസിലെ തൊണ്ടി മുതലാണ് മെമ്മറി കാർഡ് എന്ന് സർക്കാരിന് വാദിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. തൊണ്ടിമുതൽ പ്രതിക്ക് കൈമാറാൻ ഒരിക്കലും കോടതി ഉത്തരവിടുകയില്ല. സുപ്രീം കോടതിയിൽ കേരള സർക്കാരിന് വേണ്ടി കേസ് നടത്തുന്നവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.
മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് പറയണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം.മിനിറ്റുകൾക്ക് കോടികൾ വിലയുള്ള അഭിഭാഷകരെയാണ് കേസു നടത്താൻ ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. അവർക്കും കാർഡ് രേഖയാണെന്ന് കോടതിയിൽ പറയണം എന്നതായിരുന്നു ആവശ്യം.
കാർഡ് രേഖയാണെങ്കിലും ദിലീപിന് അത് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു . കോടതിക്ക് കേസിലെ രേഖകളിലുള്ള രഹസ്യ സ്വഭാവത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല. അതിൽ തലപ്പുകയ്ക്കേണ്ട കാര്യവുമില്ല. സുപ്രീം കോടതി രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അത്തരമൊരു സ്ഥലത്ത് സൂക്ഷിച്ച് മാത്രമാണ് കേസ് നടത്തേണ്ടത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നിട്ടും ഇത്തരമൊരു റിസ്ക് സർക്കാർ എന്തിന് എടുത്തു എന്നാണ് ചോദ്യം.
ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ് ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, മുൻ ഹൈകോടതി ജഡ്ജി ബസന്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖ നൽകേണ്ടതില്ലേ എന്ന് കോടതി ബസന്തിനോട് ചോദിച്ചിരുന്നു. അങ്ങനെ നൽകിയാൽ ഇരയുടെ അവകാശങ്ങൾ ലംഘിക്കുമെന്ന് ബസന്ത് പറഞ്ഞു. ഇനി പന്ത് കോടതിയുടെ പക്കലാണ്.
മെമ്മറി കാർഡ് രേഖയാണെന്ന് സർക്കാർ പറഞ്ഞതിനോട് ബസന്ത് അനുകൂലിക്കുന്നില്ല എന്നാണ് വിവരം. കേസ് നടത്തിപ്പിൽ സർക്കാർ തലത്തിൽ അട്ടിമറി നടന്നോ എന്ന് ഇരയുടെ ബന്ധുക്കൾക്ക് സംശയമുണ്ട്.
https://www.facebook.com/Malayalivartha