വൃശ്ചികം പുലരാനിരിക്കെ കേരളത്തിൽ ഉയരുന്ന ചോദ്യമിതാണ്..ഈ വർഷം ശബരിമല എന്തിനെല്ലാം ദൃക്‌സാക്ഷിയാകേണ്ടിവരും?മണ്ഡലകാല ഒരുക്കങ്ങൾ ഇങ്ങനെ .... നോക്കിയും കണ്ടും മുഖ്യനും....

വൃശ്ചികം പുലരാനിരിക്കെ കേരളത്തിൽ ഉയരുന്ന ചോദ്യമിതാണ്..ഈ വർഷം ശബരിമല എന്തിനെല്ലാം ദൃക്‌സാക്ഷിയാകേണ്ടിവരും? കഴിഞ്ഞ സീസണിൽ ശബരിമല കലാപ കലുഷിതമായിരുന്നു..
ഏതായാലും ഇത്തവണത്തെ ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസൺ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി . മണ്ഡലകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി അവലോകനം ചെയ്തത്.
ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം വിശകലനം ചെയ്തു.
ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ 210 സർവീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവീസുകൾക്ക് പുറമേ 379 എണ്ണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തെ ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആയിട്ടുണ്ട് . ഇത് വരുമാനത്തെ ബാധിക്കുകയും ശബരിമലയുടെ പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളം ,പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ തടസ്സം ഉണ്ടാക്കുകയും ചെയ്തു.
ശബരിമലയിൽ സ്ത്രീ പ്രവേശനം നടത്തണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട് . ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം.
ഭക്തർക്ക് ഈ വർഷം കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..യോഗത്തിൽ എംഎൽഎ മാരായ രാജു അബ്രഹാം, ഇഎസ് ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡൻറ് എം പത്മകുമാർ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ അനന്തകൃഷ്ണൻ, ആർ ശ്രീലേഖ, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
https://www.facebook.com/Malayalivartha