പിഎസ്സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
പിഎസ്സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാൻ പിഎസ്‍സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..പിഎസ്‌സി പരീക്ഷ കുറ്റമറ്റതാക്കാനായുളള ശുപാര്‍ശകള്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം പി എസ് സി സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
മൊബൈല്‍ ഫോണ്‍, വാച്ച്, പേഴ്‌സ്, ഭക്ഷ്യവസ്തുക്കള്‍, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവ പരീക്ഷാഹാളില്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസസഭയെ അറിയിച്ചു. ഉത്തരവിന് ശേഷവും പരീക്ഷയ്ക്ക് ഇവ കൈവശം വെയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ പിഎസ്‌സി നടപടി സ്വീകരിക്കും.
പിഎസ്‍സി പരീക്ഷ കുറ്റമറ്റതാക്കാൻ എട്ട് ശുപാർശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഇന്നലെ പിഎസ്‍സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷയ്‍ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. പിഎസ്‍സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ കോപ്പിയടിച്ചവർക്ക് ഉയർന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശുപാർശകള്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. പരീക്ഷ നടപടികളിൽ അടിമുടിമാറ്റം വരുത്തണമെന്നായിരുന്നു ശുപാർശ
.പരീക്ഷ സെന്ററുകളിലെ ഇരിപ്പിടങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയടക്കം മാറ്റണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിന് പിന്നാലെയാണ് സഭയില്‍ അന്‍വര്‍ സാദത്തിന് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി മറുപടി നല്‍കിയത്.
നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് വഴിവെക്കുന്നുണ്ട്. അതിനാൽ സീറ്റിംഗിന്‍റെ കാര്യത്തിലുള്‍പ്പെടെ കാലാനുസരണമായ മാറ്റം കൊണ്ടുവരണം. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കരുത്. അതിനാൽ പരീക്ഷാർത്ഥികളുടെ പരിശോധന നടത്തണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ശരീര പരിശോധന.
മൊബൈൽ ജാമറും സ്ഥാപിക്കണം. എല്ലാ പരീക്ഷാ ഹാളിലും സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണം. ഇതിനായി പോർട്ടബിൾ വൈഫ്-ഫൈ സ്ഥാപിക്കണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയിൽ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയർന്നാൽ കൈയക്ഷര പരിശോധന നടത്താൻ ഇത് സഹായിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ശുപാര്‍ശ. ഇപ്പോള്‍ പരീക്ഷ ചുമതല നിർവ്വഹിക്കുന്ന പ്യൂണ്‍മാരും, ഉദ്യോഗസ്ഥരുമെല്ലാം സ്വാധീനിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ നിശ്ചിത യോഗ്യതയുള്ളവർക്ക് പരീക്ഷ ചുമതല നൽകണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ മറ്റൊരു ശുപാർശ
ക്രൈം ബ്രാഞ്ച് ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടത്
പിഎസ്സി പരീക്ഷാഹാളിലെ വളരെ നാളുകളായുളള സീറ്റിങ് പാറ്റേണ്‍ (എ,ബി,സി,ഡി പാറ്റേണ്‍ ) പരിഷ്‌കരിക്കണം. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂട്ടി അറിയാന്‍ പാടില്ലാത്ത രീതിയില്‍ ഇത് ക്രമീകരിക്കണം.
പരിശീലനം നല്‍കിയവരെയും നിശ്ചിത യോഗ്യത ഉളളവരെയും മാത്രമേ ഇന്‍വിജിലേറ്റേഴ്‌സായി നിയോഗിക്കാവൂ.
നിരവധി പരീക്ഷാ ഹാളുകള്‍ ഉള്ള കേന്ദ്രങ്ങളില്‍ പിഎസ്സിയുടെ നേരിട്ടുള്ള ഒരു ഉദ്യോഗസ്ഥന്‍ എങ്കിലും കാണണം.
സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍, ബ്ലൂ ടൂത്ത്, ഇയര്‍ പീസ് എന്നിങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ ദേഹപരിശോധന നടത്തണം.
ഷൂ, ബെല്‍റ്റ്, ബട്ടണ്‍സ് എന്നിവ അടക്കം അഴിച്ച് പരിശോധിക്കണം. ബട്ടണുകള്‍, ആഭരണങ്ങള്‍, പേന, കണ്ണാടികള്‍ തുടങ്ങിയവയിലും ക്യാമറ ഇല്ലെന്ന് ഉറപ്പു വരുത്തണം.
സിസി ടിവികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത് ഇതിനെല്ലാമുളള ഒരു പരിഹാരമാണ്.
ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ പോര്‍ട്ടബിള്‍ വൈ ഫൈ/ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുക
പിഎസ്സിയുടെ എല്ലാ പരീക്ഷകളും ഓണ്‍ലൈന്‍ ആക്കുക. ഇത് വഴി വളരെയധികം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കും.
ഉയര്‍ന്ന തസ്തികകളിലേക്കും എണ്ണത്തില്‍ കുറവുള്ളതുമായ പരീക്ഷകളില്‍ ഡിസ്‌ക്രിപ്ടീവ് ചോദ്യങ്ങളുണ്ടെങ്കില്‍ ഹാന്‍ഡ് റൈറ്റിങ് പരിശോധന വഴി പിന്നീടാണെങ്കിലും ആള്‍മാറാട്ടം കണ്ടെത്താന്‍ സാധിക്കും.
എല്ലാവാച്ചുകളും പരീക്ഷാകേന്ദ്രങ്ങളില്‍ നിരോധിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അറിയാന്‍ ഹാളില്‍ ക്ലോക്ക് സ്ഥാപിക്കുകയോ മണി അടിച്ച് സമയം അറിയിക്കുകയോ ചെയ്യാം.
സായുധ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി എസ് സി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ കോപ്പിയടിച്ച് ഉയര്‍ന്ന റാങ്ക് നേടിയിരുന്നു. സ്മാര്‍ട്ട് വാച്ച് വഴി പുറമെ നിന്ന് ഉത്തരങ്ങള്‍ ശേഖരിച്ച് ഇവർ പരീക്ഷയെഴുതി എന്നാണ് കേസ്. ഇവര്‍ മൂന്നുപേരും അല്ലാതെ വേറാരും ക്രമക്കേട് നടത്തിയിട്ടില്ല എന്നും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha